ഐപിഎല്‍ 15ആം സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്റ്റാര്‍ പേസര്‍ ഉമ്രാന് മാലിക്ക് (Umran Malik) പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ ഇനി രണ്ടു മത്സരങ്ങള്‍ മാത്രം ശേഷിക്കെ വിക്കറ്റ് വേട്ടക്കാരില്‍ നാലാമനാണ് ജമ്മു കശ്മീരില്‍ നിന്നുള്ള പേസര്‍. 14 മത്സരങ്ങളില്‍ 22 വിക്കറ്റാണ് ഉമ്രാന്റെ സമ്പാദ്യം. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടുന്നു. ഗുജറാത്തിനെതിരെയാണ് താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.
താരത്തെ എത്രയും വേഗം ഇന്ത്യന്‍ ടീമിലെത്തിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിരുന്നു. അതിനുള്ള മറുപടിയും വൈകാതെയെത്തി. ടി20 ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തി.
ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്തകൂടി പുറത്തുവരികയാണ്. ഉമ്രാനെ ഏറ്റെടുക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഉമ്രാന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രഖ്യാപനം.
ഉമ്രാന്റെ പരിശീലനത്തിന് വേണ്ട സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തുകൊടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. 'രാജ്യം മുഴുവന്‍ ഉമ്രാനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. വരുംകാലത്ത് അദ്ദേഹം ടീമിന് മുതല്‍ക്കൂട്ടാവും. അദ്ദേഹത്തിന്റെ പരിശീലനവും മറ്റ് സൗകര്യങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കും.'- സിന്‍ഹ മാധ്യ പ്രവര്‍ത്തകരോട് പറഞ്ഞു.
താരത്തിന് ജോലി നല്കുന്ന കാര്യത്തെ കുറിച്ചും സിന്‍ഹ സംസാരിച്ചു. 'കായിക നയത്തില്‍ ചില വ്യവസ്ഥകളുണ്ട്. അവന് ആഗ്രഹിക്കുന്ന സമയത്ത് തന്നെ ജോലിയുടെ കാര്യത്തില്‍ തീരുമാനമാകും.'-അദ്ദേഹം ഉറപ്പ് നല്കി.
ഐപിഎല്‍ ഈ ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തിനുടമയും ഉമ്രാനാണ്. മണിക്കൂറില്‍ 157 കിലോ മീറ്റര്‍ വേഗത്തിലാണ് ഉമ്രാന് പന്തുകള്‍ എറിഞ്ഞത്. നിരന്തരം 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ സാധിക്കുന്നുവെന്നുള്ളതാണ് ഉമ്രാന്റെ പ്രത്യേക. കഴിഞ്ഞ ദിവസം ഉമ്രാനെ പുകഴ്ത്തി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും രംഗത്തെത്തിയിരുന്നു. ദീര്‍ഘകാലം ഇന്ത്യന്‍ ടീമില്‍ തുടരാന്‍ ഉമ്രാന് സാധിക്കുമെന്നാണ് ഗാംഗുലി പറഞ്ഞത്. എന്നാല്‍ പൂര്‍ണ ഫിറ്റായിരിക്കണമെന്നും ഗാംഗുലി ഉമ്രാന് ഉപദേശം നല്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indian cricket player