ഐപിഎല്ലിൽ ഇന്ന് വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സഞ്ജു സാംസൻ്റെ രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. കളിച്ച മൂന്ന് മത്സരവും ജയിച്ചാണ് ബാംഗ്ലൂർ മത്സരത്തിന് എത്തുന്നതെങ്കിൽ ഒരു ജയവും രണ്ട് തോല്‍വിയും ഏറ്റുവാങ്ങിയ ക്ഷീണത്തിലാണ് രാജസ്ഥാന്റെ വരവ്. ഇരു ടീമിനും മികച്ച താരനിരയുണ്ടെങ്കിലും പ്രകടനത്തിൽ ഒരടി മുന്നിൽ നിൽക്കുന്നത് ബാംഗ്ലൂരിൻ്റെ താരങ്ങളാണ്. കൂടുതല്‍ സ്ഥിരതയോടെ കളിക്കാൻ അവർക്ക് കഴിയുന്നു എന്നത് തന്നെയാണ് അവരുടെ മികവിന് ആധാരം. മറുവശത്ത് സ്ഥിരതയില്ലായ്മയാണ് രാജസ്ഥാനെ പിന്നോട്ട് വലിക്കുന്ന ഘടകം. ഈ മത്സരത്തിലും ജയത്തോടെ പോയിൻ്റ് ടേബിളിലെ ഒന്നാം സ്ഥാനം വീണ്ടെടുക്കാനാവും കോഹ്ലിയും സംഘവും ഇന്നിറങ്ങുക. മറുഭാഗത്ത് ഈ മത്സരത്തിൽ ജയം നേടി ടൂർണമെൻ്റിൽ മുന്നോട്ട് കുതിക്കുന്നതിനായുള്ള ഊർജ്ജം കണ്ടെത്താനാവും സഞ്ജുവും സംഘവും ശ്രമിക്കുന്നത്.
സൂപ്പര്‍ താരങ്ങളെല്ലാം ഫോമിലാണെന്നതാണ് ബാംഗ്ലൂരിന് ആത്മവിശ്വാസം പകരുന്ന കാര്യമാണ്. ഓസ്ട്രേലിയൻ താരം ഗ്ലെന്‍ മാക്സ്‌വെൽ കഴിഞ്ഞ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയെങ്കിലും ബാംഗ്ലൂരിനൊപ്പം ചേർന്നതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. അനാവശ്യ ഷോട്ടുകള്‍ ഒഴിവാക്കി സ്ഥിരതയോടെ മാക്‌സ് വെല്‍ കളിക്കുമ്പോള്‍ മധ്യനിരയില്‍ കളിയുടെ കടിഞ്ഞാൺ ഏറ്റെടുത്ത് എ ബി ഡിവില്ലിയേഴ്‌സ് തല്ലിത്തകര്‍ക്കുന്നു. കൊൽക്കത്തക്കെതിരെയുള്ള മത്സരത്തിൽ വെടിക്കെട്ട് പ്രകടനമാണ് എബിഡി കാഴ്ചവച്ചത്.
ഓപ്പണിങ്ങില്‍ കോഹ്ലി-ദേവദത്ത് പടിക്കൽ കൂട്ടുകെട്ടിന് ശോഭിക്കാനായിട്ടില്ല എന്നത് മാത്രമാണ് അവരുടെ ആശങ്ക. ഇരുവരും കൂടി താളം കണ്ടെത്തിയാല്‍ ഇത്തവണ ബാംഗ്ലൂർ എതിരാളികള്‍ക്ക് വലിയ വെല്ലുവിളിയായി മാറും. ബൗളിങ്ങില്‍ മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും കൈൽ ജാമിസനും മികവ് കാട്ടുമ്പോള്‍ പിന്തുണ നൽകാൻ യുസ്‌വേന്ദ്ര ചഹലുമുണ്ട്.
Also Read-
IPL 2021 | 'വീരൂ ഭായ്, ദയവായി എന്റെ പ്രതിഫലം കൂട്ടിത്തരൂ'; അമിത് മിശ്രയുമായുള്ള ഓര്‍മ്മ പങ്കുവെച്ച് സെവാഗ്കളത്തിലെ തോൽവികളുടെയും താരങ്ങളുടെ പരുക്കുകളുടെയും പിൻമാറ്റങ്ങളുടെയും നടുവിലാണ് രാജസ്ഥാൻ റോയൽസ്. ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച് തിരിച്ചുകൊണ്ടുവരേണ്ടത് സഞ്ജുവിൻ്റെ ഉത്തരവാദിത്തമാണ്. ടീമിൽ ചില ഒറ്റയാൻ പ്രകടനങ്ങളുണ്ടാകുന്നുവെന്നല്ലാതെ ഒരു ടീമെന്ന നിലയിൽ രാജസ്ഥാന് ഇനിയും ശോഭിക്കാനായിട്ടില്ല.
ബാറ്റിങ്ങിൽ സ്ഥിരതയുള്ള പ്രകടനം നടത്താൻ ടീമിലെ താരങ്ങൾക്ക് കഴിയുന്നില്ല. ടീമിലെ ഇന്ത്യൻ താരങ്ങൾ പ്രതീക്ഷക്കൊത്ത് ഉയരാത്തതും തിരിച്ചടിയാണ്. ഡേവിഡ് മില്ലർ, ജോസ് ബട്‌ലർ എന്നിവരിൽ നിന്ന് വെടിക്കെട്ട് പ്രകടനങ്ങൾ ആരാധകാർ പ്രതീക്ഷിക്കുന്നു. ബൗളിങ്ങില്‍ മുസ്തഫിസുര്‍ റഹ്മാനും ചേതന്‍ സക്കറിയയും ക്രിസ് മോറിസുമെല്ലാം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ഡെത്ത് ഓവറിലെ റണ്ണൊഴുക്ക് തടയാന്‍ ഇനിയും ശ്രദ്ധ നല്‍കേണ്ടതായുണ്ട്. രാഹുല്‍ തെവാട്ടിയ,റിയാന്‍ പരാഗ് എന്നിവര്‍ക്ക് മാച്ച് വിന്നര്‍മാരായി മാറാന്‍ സാധിക്കാത്തതും ടീമിനെ അലട്ടുന്ന പ്രശ്‌നമാണ്. ഓപ്പണർ മാനൻ വോഹ്റ, ശിവം ദുബെ എന്നിവരുടെയും പ്രകടനം നിരാശപ്പെടുത്തുന്നു.
ഇതുവരെയുള്ള കളിക്കണക്കില്‍ ഇരു ടീമും തുല്യരാണ്. 23 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 10 മത്സരങ്ങള്‍ വീതം ഇരു ടീമുകളും വിജയിച്ച് നിൽക്കുന്നു. മൂന്ന് മത്സരങ്ങൾ ഫലമില്ലാതെ ഉപേക്ഷിച്ചു. എന്നാല്‍ നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ വ്യക്തമായ മുന്‍തൂക്കം വിരാട് കോഹ്ലിയുടെ ബാംഗ്ലൂരിന് തന്നെയാണ്.
വൈകീട്ട് 7.30ന് സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ തൽസമയം.
Summary- Sanju's Rajasthan Royals faces Kohli's Royal Challengers Bangalore
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.