IPL 2022 |ഗുജറാത്തിന്റെ കിരീടനേട്ടവും രാജസ്ഥാന്റെ തോല്‍വിയും ഒത്തുകളി; ഗുരുതര ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി
- Published by:Naveen
- news18-malayalam
Last Updated:
രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികൾക്ക് ടൂർണമെന്റിൽ ഒത്തുകളി നടന്നതായി ഉറച്ച സംശയമുണ്ടെങ്കിലും ജയ് ഷായെ പേടിച്ച് നടപടിയെടുക്കാന്‍ ധൈര്യപ്പെടുന്നില്ലെന്നും സ്വാമി ആരോപിക്കുന്നു
ഐപിഎല്ലിനെതിരെ (IPL 2022) ഗുരുതര ആരോപണമുയർത്തി ബിജെപി (BJP) നേതാവ് സുബ്രഹ്മണ്യൻ സ്വാമി (Subramanian Swamy). സീസണിലെ മത്സരങ്ങളെല്ലാം ഒത്തുകളിയാണെന്നും മത്സരഫലങ്ങളെല്ലാം മുൻകൂട്ടി തീരുമാനിക്കപ്പെട്ടതായിരുന്നെന്നുമുള്ള ആരോപണങ്ങൾ ഉയർത്തി ബിജെപിയുടെ മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമി നേരിട്ട് രംഗത്തെത്തിയതോടെ ടൂർണമെന്റ് സംശയനിഴലിലായിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു സുബ്രഹ്മണ്യൻ സ്വാമി ഈ ആരോപണം ഉയർത്തിയത്.
രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസികൾക്ക് ടൂർണമെന്റിൽ ഒത്തുകളി നടന്നതായി ഉറച്ച സംശയമുണ്ടെങ്കിലും ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ (Jay Shah) ബിസിസിഐയുടെ (BCCI) തലപ്പത്തിരിക്കുന്നിടത്തോളം കാലം സര്‍ക്കാര്‍ വിഷയത്തിൽ അന്വേഷണം നടത്തുകയോ നടപടി എടുക്കുകയോ ചെയ്യില്ലെന്നും സ്വാമി ആരോപിച്ചു.
There is widespread feeling in intelligence agencies that the Tata IPL Cricket outcomes were rigged. It may require a probe to clear the air for which PIL may be necessary since Govt will not do it as Amit Shah’s son is defacto dictator of BCCI
— Subramanian Swamy (@Swamy39) June 2, 2022
advertisement
ഐപിഎൽ മത്സരങ്ങളിൽ ഒത്തുകളി നടക്കുന്നുണ്ടെന്നതിൽ നേരത്തേ തന്നെ ആരോപണങ്ങളുയർന്നിരുന്നു. സീസണിലെ ഫൈനൽ മത്സരത്തിൽ ടോസ് ലഭിച്ചിട്ടും സഞ്ജു ബാറ്റിങ് തിരഞ്ഞെടുത്തതിൽ ഒത്തുകളി ആരോപിച്ചവരുമുണ്ട്. സീസണിൽ ടോസ് ലഭിക്കുന്ന ടീമുകളിൽ ബഹുഭൂരിപക്ഷവും ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുന്നവരായിരുന്നു. ഇതിനുപുറമെ മത്സരങ്ങൾ പിന്തുടർന്ന് ജയിക്കുന്നതിൽ ഗുജറാത്തിന്റെ റെക്കോർഡ് അറിയാമായിരുന്നിട്ടും ഫൈനൽ പോലൊരു നിർണായക പോരാട്ടത്തിൽ സഞ്ജു ഗുജറാത്തിന് രണ്ടാമത് ബാറ്റിങ്ങിന് ഇറങ്ങാൻ അവസരം നൽകിയതാണ് ഒരു വിഭാഗം ആരാധകർക്കിടയിൽ ഒത്തുകളി സംശയം ജനിപ്പിച്ചത്.
advertisement
Also read- IPL 2022 Final |പൊരുതിവീണ് സഞ്ജുവും സംഘവും; അരങ്ങേറ്റ സീസണില്‍ ചാമ്പ്യന്‍മാരായി ഗുജറാത്ത് ടൈറ്റന്‍സ്
ഇതിനുപുറമെ മത്സരത്തിന് ശേഷം രാജസ്ഥാനെ തോൽപ്പിച്ച് ഗുജറാത്ത് കിരീട൦ നേടിയപ്പോൾ വേദിയിലുണ്ടായിരുന്ന ബിസിസിഐ സെക്രട്ടറി ജയ് ഷാ നടത്തിയ ആവേശപ്രകടനം ചൂണ്ടിക്കാട്ടി ഒത്തുകളി ആരോപിച്ചവരുമുണ്ട്.
ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ഫൈനൽ കാണാനായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എത്തിയിരുന്നു. ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ഐപിഎല്‍ വിജയത്തിലൂടെ നേട്ടമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നതായുള്ള ആരോപണങ്ങളും ഉണ്ടായിരുന്നു. ഈ ആരോപണങ്ങൾക്കെല്ലാം പിന്നാലെയാണ് ട്വിറ്ററിലൂടെ ഐപിഎല്ലിനെതിരെ ഗുരുതര ആരോപണമുയർത്തി സുബ്രഹ്മണ്യൻ സ്വാമി എത്തിയിരിക്കുന്നത്.
advertisement
Also read- സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല; റിപ്പോർട്ടുകൾ തള്ളി ജയ് ഷാ
ഫൈനൽ മത്സരത്തിൽ ഗുജറാത്തിന്റെ ജയം തികച്ചും അനായാസമായിരുന്നു. ടോസ് ജയിച്ചതിൽ സന്തോഷിച്ച രാജസ്ഥാന് പക്ഷെ മത്സരത്തിൽ പിന്നീടൊരിക്കൽ പോലും സന്തോഷിക്കാനുള്ള വക ലഭിച്ചില്ല. ഗുജറാത്ത് ബൗളർമാർക്ക് മുന്നിൽ രാജസ്ഥാന്റെ ബാറ്റിംഗ് നിര തകർന്നടിയുകയായിരുന്നു. രാജസ്ഥാനെ കേവലം 130 റൺസിൽ ഒതുക്കിയ ഗുജറാത്ത് വിജയലക്ഷ്യമായ 131 റൺസ് വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സ്വന്തമാക്കുകയായിരുന്നു.
Location :
First Published :
June 03, 2022 3:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2022 |ഗുജറാത്തിന്റെ കിരീടനേട്ടവും രാജസ്ഥാന്റെ തോല്‍വിയും ഒത്തുകളി; ഗുരുതര ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി