കോവിഡ് കേസുകൾ ഉയരുന്നത് ഐപിഎല്ലിനെ ബാധിക്കുമോ? ആശങ്കയിൽ ക്രിക്കറ്റ് പ്രേമികൾ
Last Updated:
ഇന്ത്യയിൽ നടക്കുന്ന പുതിയ സീസണിൽ ടീമുകൾക്ക് വിമാനത്താവളങ്ങൾ ഉപയോഗിക്കേണ്ടി വരും എന്നത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആശങ്കയാണ്.
ഇന്ത്യയിൽ വീണ്ടും കോവിഡ് കേസുകൾ കുതിച്ചുയരുമ്പോൾ ചങ്കിടിക്കുന്നത് ക്രിക്കറ്റ് പ്രേമികൾക്ക് കൂടിയാണ്. ഐ പി എൽ മത്സരങ്ങൾ ആരംഭിക്കാനിരിക്കേയാണ് കോവിഡ് നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾ ശക്തമാക്കുന്നത്. രാത്രികാല കർഫ്യൂ, ലോക്ഡൗണ്‍ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങൾ ക്രിക്കറ്റ് മാമാങ്കത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഇതിനിടെ ചില താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതും ആരാധകർക്ക് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
ടീം അംഗങ്ങൾക്ക് പുറമേ വിവിധ ടീമുകളുടെ ഗ്രൗണ്ട് സ്റ്റാഫുകൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായി പലരും തിരിച്ചെത്തിയെങ്കിലും കേസുകൾ വർദ്ധിക്കുന്ന സാഹചര്യം ഉണ്ടായാൽ ടൂർണമെന്റിന്റെ നടത്തിപ്പിനെ കാര്യമായി ബാധിച്ചേക്കും എന്നും വിലയിരുത്തലുണ്ട്. ഇന്ത്യയിൽ തന്നെ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച മേഖലയാണ് ഐ പി എല്ലിന്റെ പ്രധാന വേദിയായ മുംബൈ. എന്നാൽ ഇവിടെ നിന്നും മത്സരം മാറ്റാൻ ബി സി സി ഐ തയ്യാറായിട്ടില്ല.
advertisement
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ക്രിക്കറ്റ് ആരാധകർ അവരുടെ ആശങ്കകൾ പങ്കു വച്ചിരുന്നു. മത്സരം മികച്ച രീതിയിൽ നടത്താൻ കഴിയട്ടെ എന്ന പ്രാർത്ഥനയിലാണ് ഇപ്പോഴവർ. ഇതുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഐ പി എൽ ക്യാൻസൽ ന ഹോ ( ഐപിഎൽ ക്യാൻസൽ ചെയ്യരുത്) എന്ന വാക്യവുമായി നിരവധി ആരാധകർ അഭിപ്രായങ്ങൾ പങ്കുവെച്ചു.
ലോക്ക് ഡൗണ്‍ ആവശ്യമെങ്കിൽ എത്ര വേണമെങ്കിലും ചെയ്തോളു പക്ഷേ ഐ പി എൽ നടത്താതിരിക്കരുത് എന്നായിരുന്നു പലരുടെയും വാക്കുകൾ. 'ഐ പി എൽ നടക്കണം എന്ന് തന്നെയാണ് ആഗ്രഹം. എന്നാൽ, സീസണിനിടെ ഒരു താരത്തിന് കോവിഡ് ബാധിച്ചാൽ എന്തു ചെയ്യും? സുരക്ഷ മുൻ നിർത്തി ഐ പി എൽ റദ്ദാക്കുന്നതാണ് നല്ലത്' - മറ്റൊരാൾ അഭിപ്രായപ്പെട്ടു. ലോക് ഡൗണ്‍ നടത്തിയാലും ഇല്ലെങ്കിലും ഐ പി എൽ റദ്ദാക്കണം എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ടായിരുന്നു.
advertisement
കാണികൾക്ക് പ്രവേശനം നൽകാതെയാണ് ഇത്തവണയും ഐ പി എൽ മത്സരം നടക്കുന്നത്. ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസും വിരാട് കോഹ് ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിലാണ് ഏറ്റുമുട്ടുക.
മുംബൈ, ബാംഗ്ലൂർ, അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളിലാണ് എട്ട് ടീമുകളുടെയും മത്സരങ്ങൾ നടക്കുന്നത്. ഓരോ ടീമും നിശ്ചയിച്ച നാല് വേദികളിൽ മത്സരിക്കും. ഒരു ടീമിനും അവരുടെ ഹോം ഗ്രൗണ്ടിൽ കളിക്കാനുള്ള അവസരം ഇത്തവണ നൽകുന്നില്ല. ഏപ്രിൽ - മെയ് മാസങ്ങളിൽ നടക്കുന്ന ടൂർണമെന്റിൽ 56 മത്സരങ്ങളാണ് ഉള്ളത്. ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മെയ് 30നാണ് ഫൈനൽ.
advertisement
കോവിഡിനെ തുടർന്ന് യുഎയിലാണ് കഴിഞ്ഞ വർഷത്തെ ഐ പി എൽ മത്സങ്ങൾ നടന്നത്. ദുബായ്, അബുദാബി, ഷാർജ സ്റ്റേഡിയങ്ങളിൽ ആയിരുന്നു എല്ലാം മത്സരവും അന്ന് നടന്നത്. റോഡ് മാർഗം തന്നെ ടീമുകൾ ഈ സ്റ്റേഡിയങ്ങളിൽ എത്തിച്ചേരാൻ കഴിയുമായിരുന്നു. എന്നാൽ, ഇന്ത്യയിൽ നടക്കുന്ന പുതിയ സീസണിൽ ടീമുകൾക്ക് വിമാനത്താവളങ്ങൾ ഉപയോഗിക്കേണ്ടി വരും എന്നത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആശങ്കയാണ്.
Location :
First Published :
April 09, 2021 11:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
കോവിഡ് കേസുകൾ ഉയരുന്നത് ഐപിഎല്ലിനെ ബാധിക്കുമോ? ആശങ്കയിൽ ക്രിക്കറ്റ് പ്രേമികൾ


