പമ്പ: ശബരിമല ദർശനത്തിനായി ചേർത്തല സ്വദേശി അഞ്ജുവും ഭർത്താവ് വിജിത്തും രണ്ടു കുട്ടികളും പമ്പയിലെത്തിയത് ബന്ധുക്കളറിയാതെ. മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെയാണ് യുവതിയുടെയും ഭർത്താവിന്റെയും ചേർത്തലയിലെ ബന്ധുക്കൾ ഇക്കാര്യം അറിയുന്നത്. സംഭവം അറിഞ്ഞ് ഇവർ വിളിച്ചപ്പോഴും ഫോണെടുക്കാൻ വിജിത്ത് തയാറായില്ല.
പൊലീസ് ബന്ധുക്കളെ വിളിച്ച് ഫോൺ വിജിത്തിന് കൈമാറുകയായിരുന്നു. പ്രതിഷേധം ഉണ്ടാകുമെന്ന് കണ്ടതോടെ യുവതി മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചു. ഭർത്താവ് നിർബന്ധിച്ചാണ് കൊണ്ടുവന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. മടങ്ങാൻ തയാറല്ലെന്ന നിലപാടിൽ വിജിത്ത് ഉറച്ചുനിന്നതോടെ പൊലീസ് വെട്ടിലായി. 'വിജിത്തേ, അച്ചൂ... മടങ്ങി വരൂ എല്ലാവരും പേടിച്ചിരിക്കുകയാണ്' എന്ന സഹോദരന്റെ സന്ദേശവും പൊലീസ് വിജിത്തിന് കാട്ടിക്കൊടുത്തിട്ടും പിന്മാറാൻ അദ്ദേഹം കൂട്ടാക്കിയില്ല.
തനിക്ക് പമ്പയിൽ നിന്ന് മടങ്ങണമെന്ന് യുവതി പൊലീസിനോട് കരഞ്ഞുപറയുകയായിരുന്നു. യുവതിയെ മടക്കി കൊണ്ടുപോകാൻ ബന്ധുക്കൾ ആലപ്പുഴയിൽ നിന്നും പമ്പയിലേക്ക് തിരിച്ചിട്ടുണ്ട്.
ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നതിന് പിന്നാലെയാണ് അഞ്ജുവും ഭർത്താവ് വിജിത്തും രണ്ട് കുട്ടികളും ഇരുമുടിക്കെട്ടുകളുമായി മലകയറാനെത്തിയത്. പമ്പയിലെത്തിയ കുടുംബം പൊലീസിനോട് സുരക്ഷ ആവശ്യപ്പെട്ടുവെന്നാണ് വിവരം. എന്നാൽ പൊലീസ് ഈ വാദം നിരാകരിക്കുന്നു. ഇവർ പൊലീസ് സുരക്ഷ തേടിയിട്ടില്ലെന്നാണ് എസ്.പി രാഹുൽ ആർ നായർ പറഞ്ഞത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.