മലപ്പുറം താനൂരിൽ നടന്ന ബോട്ടപകടം കേരളക്കരയാകെ കണ്ണീരാലാഴ്ത്തിയിരിക്കുകയാണ്. ഇരുപതുപേരെ കയറ്റാന്‍ അനുമതിയുള്ള ബോട്ടില്‍ 35-ല്‍ കൂടുതല്‍ ആളുകളെ കയറ്റിയതും അപകടത്തിനിടയാക്കിയിട്ടുണ്ട്. എന്നാൽ വാർത്തയ്ക്ക് പിന്നാലെ താനൂരില്‍ അപകടത്തിൽപ്പെട്ട ബോട്ടിന്റെതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
ഈ വീഡിയോ താനൂരിലെ ബോട്ടപകടവുമായോ അപകടത്തിൽപ്പെട്ട ബോട്ടിന്റേതുമല്ല എന്നതാണ് വാസ്തവം. നിർത്തിയിട്ടിരിക്കുന്ന ബോട്ടിലേക്ക് ആളുകലെ വിളിച്ചുകയറ്റുന്നതും സമീപത്ത് നിൽക്കുന്ന നാട്ടുകാർ അപകട മുന്നറിയിപ്പ് നല്‍കുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയിൽ ഉള്ളത്.
Also Read-‘ഇനി വെള്ളത്തിലിറക്കിയാൽ കത്തിക്കും’ 20 പേർക്ക് കയറാവുന്ന ബോട്ടിൽ ആളെ കുത്തിനിറച്ചു യാത്ര
കരയിൽ നിന്ന് പകർത്തിയ ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ താനൂരില്‍ അപകടത്തിൽപ്പെട്ട ബോട്ടെന്ന പേരിൽ പ്രചരിക്കുന്നത്. ഇനിയും ആളുകളെ കയറ്റിയാൽ അപകടമുണ്ടാകുമെന്ന് വിളിച്ചുപറയുന്നതും ഇനിയും രണ്ടാൾക്കു കൂടി കയറാമെന്ന് പറയുന്നതും വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കേൾക്കാവുന്നതാണ്.
അപകടയാത്രക്ക് മുൻപേ തന്നെ ജീവനക്കാർക്ക് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. പ്രചരിക്കുന്ന ദൃശ്യങ്ങളും താനൂരിലെ തൂവൽതീരത്തിന് സമീപം അപകടത്തിൽപ്പെട്ട ബോട്ടിന്റെ ചിത്രങ്ങളും താരതമ്യം ചെയ്യുമ്പോൾ തന്നെ വ്യക്തമാണ് പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്ന്.
അപകടത്തിൽപ്പെട്ട ബോട്ടിൽ വെള്ളയിൽ കടുംനീല, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിലുള്ള ഡിസൈനുകളാണ് ഉള്ളത്. ദൃശ്യങ്ങളിലുള്ള ബോട്ടിന്റെ നിറം വെള്ളയാണെങ്കിലും ബോഡിയിൽ നൽകിയിരിക്കുന്ന ഡിസൈനിന്റെ നിറം ഇളംനീലയാണ്. കൂടാതെ വീഡിയോയിലെ ബോട്ടിൽ ‘കടവ് ബോട്ട’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രചരിക്കുന്ന വീഡിയോ യഥാർഥത്തിൽ പൊന്നാനി പടിഞ്ഞാറേക്കര അഴിമുഖത്തിന് സമീപത്തു നിന്നുള്ളതാണ്. ഭാരതപ്പുഴയിലൂടെ സർവീസ് നടത്തുന്ന വിനോദസഞ്ചാര ബോട്ടിന്റെതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fact check, Tanur boat tragedy