'വിജിലൻസ് കേസിൽ പിണറായിയും മാണിയും ഒത്തുകളിച്ചു; ചെന്നിത്തല ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു': ബിജു രമേശ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
"വിജിലൻസ് അന്വേഷണത്തിൽ ജോസ് കെ മാണിയെ തൊടില്ല. ഒന്നര ലക്ഷം രൂപ വീതം ബാർ ഉടമകളിൽ നിന്ന് പിരിച്ചതാണ് രാഷ്ട്രീയക്കാർക്ക് നൽകിയത്. "
തിരുവനന്തപുരം: ബാർ കോഴ കേസിൽ സർക്കാരിനെയും പ്രതിപക്ഷത്തെയും വെട്ടിലാക്കി ബിജു രമേശിന്റെ വെളിപ്പെടുത്തൽ. കെ.എം മാണി പിണറായി വിജയനെ വീട്ടിലെത്തി കണ്ടതോടെയാണ് ബാർ കോഴയിൽ മാണിയ്ക്കെതിരായ വിജിലൻസ് കേസിലെ അന്വേഷണം നിലച്ചത്. രഹസ്യമൊഴി കൊടുക്കുന്നതിന് മുൻപ് തന്നെ രമേശ് ചെന്നിത്തലയും ഭാര്യയും വിളിച്ചു. ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചെന്നും ബിജു രമേശ് വെളിപ്പെടുത്തി.
മാണി വീട്ടിലെത്തി കണ്ടതിനു പിന്നാലെ കേസ് അന്വേഷിക്കേണ്ടന്ന് മുഖ്യമന്ത്രി പൊലീസിനോട് പറഞ്ഞു. വിജിലൻസിന് മൊഴി കൊടുത്താൽ നാളെ ഒത്ത് തീർപ്പായേക്കൂം. പരസ്പരം ഒത്ത് തീർപ്പ് ഉണ്ടാകുമെന്ന് ഉറപ്പില്ല. വിജിലൻസ് അന്വേഷണം പ്രഹസനമായേക്കും. അന്വേഷിക്കണമെങ്കിൽ കേന്ദ്ര ഏജൻസി അന്വേഷിക്കട്ടെ. വിജിലൻസ് അന്വേഷണം നടത്തിയാൽ ഇലക്ഷന് അവസാനം ഒത്ത് തീർപ്പിലേയ്ക്ക് വരുമെന്ന് ബിജു രമേശ് പറഞ്ഞു.
ബാർ കോഴ കേസിൽ രഹസ്യമൊഴി കൊടുക്കുന്നതിന് മുൻപ് തന്നെ രമേശ് ചെന്നിത്തലയും ഭാര്യയും വിളിച്ച് ഉപദ്രവിക്കരുതെന്ന് പറഞ്ഞു. അതിതേത്തുടർന്നാണ് 164 സ്റ്റേറ്റ്മെന്റിൽ രമേശ് ചെന്നിത്തലയുടെ പേര് പറയാതിരുന്നത്. രമേശ് ചെന്നിത്തല സ്വന്തം ഫോണിൽ നിന്നല്ല വിളിച്ചത്. അച്ഛനുമായുള്ള ബന്ധം ഉൾപ്പെടെ പറഞ്ഞു. ഗൺമാന്റെ ഫോണിൽ നിന്നാണ് ഭാര്യ വിളിച്ചതെന്നും ബിജു രമേശ് പറഞ്ഞു.
advertisement
ഇപ്പോൾ അരോപണം ഉന്നയിച്ചപ്പോൾ രമേശ് ചെന്നിത്തല വർക്കല സ്വദേശിയായ കോൺഗ്രസ് പ്രവർത്തകന്റെ മകനെ കൊണ്ട് വിളിപ്പിച്ചു. ഉപദ്രവിക്കരുതെന്ന് പറഞ്ഞു. എന്നാൽ തനിക്കെതിരെ കേസെടുത്ത ചെന്നിത്തലയെ എങ്ങനെ വിശ്വസിക്കുമെന്ന് തിരികെ ചോദിച്ചു. എന്നാൽ ഉമ്മൻ ചാണ്ടി പറഞ്ഞിട്ടാണ് അന്ന് കേസ് എടുത്തതെന്നാണ് പിന്നീട് തിരികെ വിളിച്ചു പറഞ്ഞത്.
രമേശ് ചെന്നിത്തലയ്ക്കെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നു. പക്ഷേ നിലവിലെ വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ല. മുൻപ് കെഎം മാണിയ്ക്കെതിരായ കേസ് എൽഡിഎഫ് സർക്കാർ അട്ടിമറിച്ചു. അത് പോലെ ഇതും ഒത്ത് തീർത്തേക്കാമെന്ന് ബിജു പറഞ്ഞു.
advertisement
കോൺഗ്രസിനെ നിയന്ത്രിക്കുന്നത് കെപിസിസി പ്രസിഡന്റ് ആയതിനാലാണ് അന്ന് കെപിസിസി പ്രസിഡന്റിന് പണം നൽകിയത്. വിജിലൻസ് അന്വേഷണത്തിൽ ജോസ് കെ മാണിയെ തൊടില്ല. ഒന്നര ലക്ഷം രൂപ വീതം ബാർ ഉടമകളിൽ നിന്ന് പിരിച്ചതാണ് രാഷ്ട്രീയക്കാർക്ക് നൽകിയത്. അന്ന് കെഎം മാണിയ്ക്കും, കെ ബാബുവിനും എതിരായ ആരോപണങ്ങൾ മാത്രമാണ് അന്വേഷിച്ചതെന്നും ബിജു രമേശ് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2020 12:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വിജിലൻസ് കേസിൽ പിണറായിയും മാണിയും ഒത്തുകളിച്ചു; ചെന്നിത്തല ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചു': ബിജു രമേശ്