എഐ ക്യാമറ വച്ച് പാവപ്പെട്ടവനെ കൊള്ളയടിക്കാൻ മോദി പറഞ്ഞോ എന്ന് മന്ത്രി ആന്റണി രാജുവിനോട് ബിജെപി നേതാവ് സന്ദീപ് വാര്യർ. എ ഐ ക്യാമറ വച്ച് നാട്ടുകാരെ കൊള്ളയടിക്കുന്നതിന് ഗതാഗത മന്ത്രിയുടെ ന്യായീകരണം കേന്ദ്ര നിയമമാണെന്നും സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. മോദി കൊണ്ടു വന്ന നിയമം ആണെങ്കിൽ കർണാടകയിലും തമിഴ്നാട്ടിലും മാഹിയിലും അത് എന്ത് കൊണ്ട് ഇല്ലാ എന്ന് ബിജെപി നേതാവ് ചോദിച്ചു. ഒരു പരിഷ്കരണം കൊണ്ട് വരുമ്പോൾ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ആമ്പിയർ ഇല്ലെങ്കിൽ മന്ത്രിപ്പണി നിർത്തി വേറെ വല്ല പണിക്കും പോണമെന്നും ഗതാഗത മന്ത്രിയോട് സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
Also read-‘ഒരു മാസക്കാലം പിഴ ഈടാക്കില്ല; AI ക്യാമറ വഴിയുള്ള നിയമലംഘനങ്ങൾക്ക് ആദ്യം ബോധവത്കരണം’; മന്ത്രി ആന്റണി രാജു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
എ ഐ ക്യാമറ വച്ച് നാട്ടുകാരെ കൊള്ളയടിക്കുന്നതിന് ഗതാഗത മന്ത്രിയുടെ ന്യായീകരണം കേന്ദ്ര നിയമമാണ് എന്നാണ് .
എന്താണ് സത്യം ? എഐ ക്യാമറ വച്ച് പാവപ്പെട്ടവനെ കൊള്ളയടിക്കാൻ മോദി പറഞ്ഞോ ? എഐ ക്യാമറ വച്ച് പിഴയീടാക്കണമെന്ന് നരേന്ദ്ര മോദി ഒരു നിയമവും കൊണ്ട് വന്നിട്ടില്ല . ഉണ്ടെങ്കിൽ ബിജെപി ഭരിക്കുന്ന തൊട്ടപ്പുറത്തെ കർണാടകയിൽ എഐ കാമറ വച്ചുള്ള പിഴ പരിപാടി വേണ്ടേ ? തമിഴ്‌നാട്ടിൽ വേണ്ടേ ? മാഹിയിൽ വേണ്ടേ ?
ദേശീയ പാതകളിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ തോന്നിയത് പോലെ പിഴ ഈടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് തടയാൻ ഏകീകൃത നിയമം കേന്ദ്രത്തിനുണ്ട് . അത്ര മാത്രമേ ഉള്ളൂ .
ബൈക്കിൽ ത്രിബിൾസ് പോയാൽ ഫൈൻ എന്നത് പണ്ട് മുതലേ ഉള്ള നിയമമാണ് . എന്നാൽ ആ നിയമത്തെ മറയാക്കി എഐ ക്യാമറ വച്ച് മനുഷ്യപ്പറ്റില്ലാതെ കൊച്ചു കുട്ടികളെ കൊണ്ട് പോകുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് മേൽ കൂടി പിഴ ചുമത്തുന്നതാണ് പിണറായി വിജയൻ സർക്കാരിന്റെ കുതന്ത്രം .
മറ്റൊന്ന് വിഐപികളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് . രാജ്യത്തെ മുഴുവൻ പൗരന്മാരും വിഐപികൾ ആണെന്നതാണ് നരേന്ദ്ര മോദി സർക്കാരിന്റെ നയം . വിഐപി കൾച്ചറിന് മോദി സർക്കാർ തടയിട്ടു . കേന്ദ്ര നിയമ പ്രകാരം റെഡ് ബീക്കൺ ഉപയോഗിക്കുന്ന വാഹനങ്ങൾ മാത്രമാണ് ദേശീയപാതയിലെ എൻഫോഴ്സ്മെന്റിന്റെ പരിധിയിൽ പെടാത്തത് . കേരളത്തിൽ ആ ആനുകൂല്യം ആർക്കൊക്കെ കിട്ടും ? റെഡ് ബീക്കൺ ലൈറ്റ് ഉപയോഗിക്കാൻ അവകാശമുള്ള മൂന്നേ മൂന്ന് പേരേ കേരളത്തിൽ ഉള്ളൂ . ബഹു ഗവർണർ , ബഹു മുഖ്യമന്ത്രി , ബഹു ഹൈക്കോടതി ചീഫ് ജസ്റ്റിസ് . പക്ഷെ കേരളത്തിൽ ഈ കേന്ദ്ര നിയമം അട്ടിമറിച്ച് സകല മന്ത്രിമാർക്കും ഉദ്യോഗസ്ഥ പ്രഭുക്കൾക്കുമെല്ലാം റെഡ് ബീക്കൺ നൽകി പിഴ ശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ ചെറ്റത്തരമാണ് .
ഗതാഗത മന്ത്രിയോട് പറയാനുള്ളത് ഒരു പരിഷ്കരണം കൊണ്ട് വരുമ്പോൾ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ആമ്പിയർ ഇല്ലെങ്കിൽ മന്ത്രിപ്പണി നിർത്തി വേറെ വല്ല പണിക്കും പോണം .
നമ്മുടെ നഗരത്തിൽ (കോഴിക്കോട്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.