കൊച്ചി: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). ക്രൈസ്തവരെ വേട്ടയാടിയവരാണ് പി സി ജോര്‍ജിനെ സംരക്ഷിക്കുമെന്ന് പറയുന്നത്. വിടുവായന്‍മാരെക്കൊണ്ട് ചിലത് പറയിപ്പിച്ചാല്‍ ക്രൈസ്തവമുഖമാകുമെന്ന് കരുതേണ്ട. ആട്ടിന്‍തോലിട്ട ചെന്നായയെ മനസിലാകില്ലെന്ന് കരുതരുതെന്നും പിണറായി പറഞ്ഞു. തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വര്‍ഗീയതയ്ക്ക് വളം വയ്ക്കുന്നതാണ് പി സി ജോര്‍ജിന്റെ നിലാപട്. അതാണ് ആര്‍എസ്എസും സംഘപരിവാറും സംരക്ഷിക്കാന്‍ കാരണം. ഒഡീഷയിലും ഗുജറാത്തിലും കര്‍ണാടകയിലും ക്രൈസ്തവരെ വേട്ടയാടിയവരാണ് സംഘപരിവാറെന്നും മുഖ്യമന്ത്രി പറഞ്ഞു.
വർഗീയ ആക്രമണം നടത്താം എന്ന് സംഘപരിവാറിലെ ചിലർ വിചാരിക്കുന്നു. അതിന് ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പി സി ജോർജിന്റെ അറസ്റ്റ് ഫസ്റ്റ് ഡോസാണ്. ആട്ടിൻ തോലിട്ട ചെന്നായ വരുന്നത് രക്തം കുടിക്കാനാണ്, ആട്ടിൻകൂട്ടത്തിന് അത് നന്നായി അറിയാം. വർഗീയ വിഷം ചീറ്റിയ ആൾക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ അതിൽ വർഗീയത കലർത്താനാണ് ബിജെപിയുടെ ശ്രമം. അറസ്റ്റിലായ ആളുടെ മതം പറഞ്ഞ് വളരാൻ നോക്കുകയാണ് ബിജെപി. ക്രിസ്ത്യാനികളെ സംരക്ഷിക്കാനാണ് പിന്തുണക്കുന്നതെന്നാണ് ബിജെപി വാദം. രാജ്യത്ത് ക്രിസ്ത്യൻ ന്യൂനപക്ഷത്തിനെതിരെ നടന്ന സംഘപരിവാർ ആക്രമണങ്ങൾ മറക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു.
ക്രൈസ്തവ സംരക്ഷണത്തിന്റെ പേര് പറഞ്ഞ് വർഗീയവിഷം ചീറ്റിയ ആളെ സംരക്ഷിക്കുന്നയാളുകളാണ് 2008 ൽ 38 പേരുടെ ജീവനെടുത്തത്. അവർക്ക് അതിൽ പശ്ചാത്താപമില്ല. രാജ്യത്ത് ക്രിസ്ത്യാനികളെ സംഘപരിവാർ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗ്രഹാം സ്റ്റെയ്നേയും മക്കളെയും കൊന്നത് മറക്കാനിടയില്ല. നാൽപ്പതോളം സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടു. മൂന്നൂറിലധികം പള്ളികൾ തകർക്കപ്പെട്ടു. അറുപതിനായിരം പേരെ കുടിയൊഴിപ്പിച്ചു. അന്ന് പ്രാർത്ഥിക്കാൻ ഇടമില്ലാത്തവർക്ക് സിപിഎം ഓഫീസുകൾ വിട്ടു നൽകി. ബിജെപി അധികാരത്തിൽ ഏറിയ ശേഷം വ്യാപകമായല്ലേ ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.
തൃക്കാക്കര എങ്ങനെ വിധിയെഴുതും എന്നതിന്റെ സൂചനകൾ വന്ന് തുടങ്ങിയിട്ടുണ്ട്. ഇത് യുഡിഎഫിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മാന്യത വിട്ടുള്ള നെറികെട്ടതും നിലവാരം ഇല്ലാത്തതുമായ പ്രചാരണ രീതിയിലേക്ക് നീങ്ങിയിരിക്കുകയാണ് യുഡിഎഫെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ 'ബി' ടീമായാണ് കോൺഗ്രസിനെ ജനങ്ങൾ കാണുന്നത്. കോൺഗ്രസിലെ നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുകയാണ്. ഉപതെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫിന്റെ തകർച്ചയാകും ഉണ്ടാവുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read- ചോറ്, സമ്പാർ, അവിയൽ, തൈര്; ജയിൽ ഭക്ഷണം കഴിച്ച് പിസി ജോർജ്;ജാമ്യഹര്‍ജി പരിഗണിക്കുന്നത് നാളെ
എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് സ്വീകാര്യത വര്‍ധിച്ചുവരുന്നെന്ന് കാണുമ്പോള്‍ യുഡിഎഫ് തൃക്കാക്കരയില്‍ നെറികെട്ടതും നിലവാരമില്ലാത്തതുമായ പ്രചാരണത്തിലേക്ക് കടക്കുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകാര്യത തകര്‍ക്കാനാണ് ഇത്തരത്തിലുള്ള പ്രചാരണം. ഒന്നും നടക്കില്ല എന്ന് തോന്നുമ്പോള്‍ കള്ളക്കഥ മെനയുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഇതിലും ഇതിലപ്പുറവും യുഡിഎഫ് ചെയ്യും. അത്രമാത്രം പടുകുഴിയിലേക്ക് യുഡിഎഫ് എത്തിപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Pc george, Pinarayi vijayan, Thrikkakara By-Election