• HOME
  • »
  • NEWS
  • »
  • kerala
  • »
  • വഖഫ് നിയമനം പിഎസ് സിക്കു വിട്ട തീരുമാനം പിൻവലിക്കുന്നുവെന്ന് മുഖ്യമന്ത്രി; നിയമ ഭേദഗതി കൊണ്ടു വരും

വഖഫ് നിയമനം പിഎസ് സിക്കു വിട്ട തീരുമാനം പിൻവലിക്കുന്നുവെന്ന് മുഖ്യമന്ത്രി; നിയമ ഭേദഗതി കൊണ്ടു വരും

വഖബ് ബോർഡിലെ പിഎസ്‌സി നിയമനം സംബന്ധിച്ച് തുടർനടപടികൾ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി..

  • Share this:
    തിരുവനന്തപുരം: വഖഫ് ബോർഡിലെ നിയമനം പിഎസ് സി ക്കു വിട്ട തീരുമാനം പിൻവലിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇക്കാര്യത്തിൽ നിയമ ഭേദഗതി കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോർഡിലെ പിഎസ് സി നിയമനം രഹസ്യ തീരുമാനം അല്ലായിരുന്നു. സഭയിൽ ചർച്ച ചെയ്തതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

    വഖബ് ബോർഡിലെ പിഎസ്‌സി നിയമനം സംബന്ധിച്ച് തുടർനടപടികൾ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം സംഘടനകളുടെ യോഗത്തിൽ ഉണ്ടായ തീരുമാനപ്രകാരം മാത്രമാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്.
    പുതിയ നിയമന രീതി നിയമഭേദഗതിയിലൂടെ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പി.കെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

    നിലവിൽ ബോർഡിൽ ഉള്ള ജീവനക്കാർക്ക് ജോലി നഷ്ടപ്പെടരുതെന്ന് മാത്രമായിരുന്നു ലീഗ് അന്നു ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോലി സംരക്ഷണം ഉണ്ടാകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് ലീഗ് പ്രശ്നമായി ഇത് ഉന്നയിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.

    കേരളാ വഖഫ് ബോര്‍ഡിന് കീഴിലുള്ള നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനം ഏറെ വിവാദമായിരുന്നു. മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകൾ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം രൂക്ഷമായതോടെ മുഖ്യമന്ത്രി മുസ്ലീം സംഘടനകളുടെ യോഗം വിളിക്കുകയും, സർക്കാർ തീരുമാനം പുനഃപരിശോധിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

    150ല്‍ താഴെ തസ്തികകളാണ് നിലവില്‍ വഖഫ് ബോര്‍ഡിന് കീഴിലുള്ളത്. നേരത്തെ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളും പി.എസ്.സിക്ക് വിട്ടിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു. ഇതേ മാതൃക വഖഫ് ബോര്‍ഡിന്റെ കാര്യത്തിലും കാണിക്കണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്.

    Also Read- 'Waqf ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം സർക്കാരിന്റേതല്ല': വിശദമായ ചർച്ച നടത്തും: മുഖ്യമന്ത്രി

    മുസ്ലീങ്ങൾക്കും മാത്രമേ ജോലിക്ക് അപേക്ഷിക്കാവുന്ന നിബന്ധന ഉണ്ട് എന്ന് സര്ക്കാര് പറയുന്നത് നില നിൽക്കുന്നത് അല്ല. മുസ്ലിങ്ങൾക്ക് മാത്രം നിയമനം എന്നത് നാളെ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയുന്ന വിഷയം ആണ്. അത്തരത്തിൽ ഒരു പരാതി കോടതിക്ക് മുമ്പിൽ എത്തിയാൽ ഈ നിയമന രീതി ചോദ്യം ചെയ്യപ്പെടും. നേരത്തെ ന്യൂന പക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സംഭവിച്ചത് തന്നെ ഇതിലും വരാം. അത് കൊണ്ട് തന്നെ ആണ് ഇതിനെ എതിർക്കുന്നതെന്ന് ലീഗ് വിശദീകരിച്ചിരുന്നു.

    മുസ്ലിംങ്ങൾ അവരുടെ സ്വത്ത് പള്ളിക്ക് കൈമാറുന്നത് പരിപാലിക്കാൻ ആണ് വഖഫ് . അതിൽ വിശ്വാസപരമായ ഒരു  കാര്യം കൂടി ഉണ്ട്. ഏതെങ്കിലും ഒരു അമ്പലത്തിൻ്റെ നിയന്ത്രണം ഒരു മുസ്ലിം ഏറ്റെടുക്കുന്നത് അനുവദിക്കാൻ പറ്റുമോ. എന്നത് പോലെ ആണ് വഖഫിലെ നിയമനങ്ങളും. ഇടത് പക്ഷ സര്ക്കാര് മുസ്ലിം ന്യൂനപക്ഷങ്ങളോട് വിരോധത്തോടെ ആണ് പെരുമാറുന്നതെന്ന് ലീഗ് നേതാക്കൾ മുമ്പ് ആരോപിച്ചിരുന്നു.
    Published by:Anuraj GR
    First published: