News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 25, 2021, 8:24 AM IST
ജോസ് കെ മാണി
തിരുവനന്തപുരം: സോളാർ ലൈംഗിക പീഡന പരാതി സംസ്ഥാന സർക്കാർ സിബിഐയ്ക്കു വിട്ടതിനു പിന്നാലെ പ്രതികരണവുമായി പരാതിക്കാരി രംഗത്തെത്തി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താൽ ജോസ്. കെ മാണിക്കെതിരായ പരാതിയിലും ഉറച്ചുനിൽക്കുമെന്ന് പരാതിക്കാരി പറഞ്ഞു. താനുമായി ബന്ധം ഇല്ല എന്ന് പറയുന്ന ഉമ്മന്‍ചാണ്ടിയെ പരസ്യമായി സംവാദത്തിന് വെല്ലുവിളിക്കുകയാണെന്നും അവർ പറഞ്ഞു.
'16 പേര്‍ക്കെതിരെയാണ് ഞാന്‍ പരാതി നല്‍കിയത്. എഫ്‌ഐആര്‍ ഇട്ടത് എട്ടു കേസുകളില്‍ മാത്രമാണ്. ജോസ് കെ മാണിക്കെതിരായ കേസിലും ഉറച്ചുനില്‍ക്കുന്നു. ജോസ് കെ മാണിക്കെതിരായ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ സിബിഐ അന്വേഷണം ആവശ്യപ്പെടും' പരാതിക്കാരി പറഞ്ഞു. കേരള പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്നും ഈ കേസില്‍ തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അവര്‍ വ്യക്തമാക്കി.
Also Read-
സോളാർ കേസിലെ ലൈംഗിക പീഡന ആരോപണം സി.ബി.ഐ അന്വേഷിക്കും
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രാഷ്ട്രീയ നേതാക്കള്‍ക്കു മുന്നില്‍ വ്യവസായ പദ്ധതിയുമായി പോയ ഒരു സ്ത്രീക്ക് നേരിട്ട അപമാനമാണ് താന്‍ അനുഭവിച്ചിട്ടുള്ളത്. ഉമ്മന്‍ ചാണ്ടി മാത്രമല്ല, കെ. സി വേണുഗോപാല്‍, ഹൈബി ഈഡന്‍ അടക്കമുള്ളവരുടെ ഭാഗത്തു നിന്നു തനിക്കു അപമാനം നേരിട്ടു. കേസിലെ കുറ്റക്കാര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും പരാതിക്കാരി വ്യക്തമാക്കി.
ഡല്‍ഹിയിലടക്കം പലകാര്യങ്ങളും അന്വേഷിക്കേണ്ടതാണ്, മൊഴിയെടുക്കണം ഇത് സംസ്ഥാന പോലീസിന് കഴിയില്ല. അതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതാണ് ഉചിതമെന്നും പരാതിക്കാരി തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സര്‍ക്കാരിലുള്ള വിശ്വാസ കുറവല്ല സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്നും നശിപ്പിച്ച രേഖകള്‍ കണ്ടെത്തണമെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ വേണമെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.
എട്ട് വര്‍ഷമായി അബ്ദുള്ളക്കുട്ടിക്ക് എതിരായ പരാതിയില്‍ നടപടിയില്ലെന്നും പരാതിക്കാരി പറഞ്ഞു. ഈ മാസം 12-ാം തീയതിയാണ് മുഖ്യമന്ത്രിക്ക് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി അപേക്ഷ നല്‍കിയത്. ഇതിന് ശേഷമാണ് ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനാക്കുന്നത്. അതുകൊണ്ട് പ്രതിപക്ഷം എപ്പോഴും പറയുന്ന മറുപടിയാണ് രാഷ്ട്രീയ പ്രേരിതമാണെന്നതെന്നും പരാതിക്കാരി പറഞ്ഞു.
Also Read
സോളാർ കേസ്: താൻ വെളിപ്പെടുത്തൽ നടത്തിയാൽ അത് ചിലരെ വേദനിപ്പിക്കുമെന്ന് ഉമ്മൻചാണ്ടി
സിബിഐ അന്വേഷിക്കേണ്ട കാര്യങ്ങള്‍ കേസിലുണ്ടെന്നും മരണം വരെ പോരാടുമെന്നും പരാതിക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയപ്രേരിത കേസെന്നു പറഞ്ഞ് തട്ടിക്കളിക്കുന്ന ആദ്യ പീഡനക്കേസാണിത്.
സോളാർ കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡന ആരോപണങ്ങളിലുള്ള അന്വേഷണം സി.ബി.ഐക്ക് വിടാൻ കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ ഉയർന്ന ആരോപണങ്ങളാണ് ഇപ്പോൾ സംസ്ഥാന സർക്കാർ സി.ബി.ഐക്ക് വിട്ടിരിക്കുന്നത്. ലൈംഗിക പീഡന പരാതി സിബിഐക്ക് കൈമാറണമെന്ന് പരാതിക്കാരി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച് സർക്കാർ തീരുമാനം എടുത്തിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, എ പി അനില്‍കുമാര്‍, നസ്സറുള്ള ,അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, അബ്ദുള്ള കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി. നിലവിൽ ഇതുമായി ബന്ധപ്പെട്ട ആറ് കേസുകള്‍ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ഈ ആറ് കേസുകളാണ് സംസ്ഥാന സർക്കാർ ഇപ്പോൾ സി.ബി.ഐക്ക് വിട്ടിരിക്കുന്നത്.
Published by:
Anuraj GR
First published:
January 25, 2021, 8:24 AM IST