ഭക്ഷണത്തിന്റെ പേരില്‍ മലയാളികള്‍ നടത്തുന്ന തര്‍ക്കങ്ങൾ സംഘർഷങ്ങളാകുന്നത് തുടർക്കഥയായികൊണ്ടിരിക്കുകയാണിപ്പോൾ. ഇന്നലെയും കേരളത്തിൽ ഇത്തരത്തിൽ രണ്ടു സംഭവങ്ങളാണ് റിപ്പോർട്ടുചെയ്യപ്പെട്ടത്. സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ എരിവില്ലാത്ത കപ്പലണ്ടിയ്ക്ക് വേണ്ടിയാണ് ആദ്യം സംഘർഷം ഉണ്ടായതെങ്കിലും ഇന്ന് അത് ലേയ്സ്, ക്രീം ബൺ, പപ്പടം, ബീഫ്, ചിക്കൻ ഫ്രൈഡ് റൈസ് വരെ എത്തി നിൽക്കുന്നു.
ഭക്ഷണത്തിനായുള്ള ഈ സംഘർഷങ്ങൾ വാർത്തകളാകുന്നതിനോടൊപ്പം സമൂഹമാധ്യമങ്ങളിലും വൈറലാകുന്നു. ട്രോളുകളാൽ നിറയുന്നു. മലയാളികള്‍ അടി കൂടിയ സംഭവങ്ങള്‍ വീണ്ടും പരിശോധിക്കാം.
2021 ഒക്ടോബർ 27: കപ്പലണ്ടിയ്ക്ക് എരിവില്ലാത്തതായിരുന്നു കൊല്ലം ബീച്ചിൽ സംഘർത്തിന് വഴി വെച്ചത്. കാറിൽ ബീച്ചിലെത്തിയ കുടുംബം വഴിയോര കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ കപ്പലണ്ടി എരിവില്ല എന്നു പറഞ്ഞു തിരികെക്കൊടുക്കാൻ ശ്രമിച്ചതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.ബീച്ചിലുണ്ടായ സംഘർഷത്തിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ ഏഴോളം പേർക്കാണ് പരിക്കേറ്റത്.
2022 മേയ് 27: കോട്ടയത്ത് ക്രീം ബണ്ണിൽ ക്രീമില്ലെന്ന് ആരോപിച്ച് നടത്തിയ ആക്രമണത്തിൽ കടയുടമ ഉൾപ്പെടെ അഞ്ചു പേര്‍ക്കാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ യുവാക്കൾ ചൂടില്ലാത്ത ചായ വാങ്ങി കുടിച്ചതിനായിരുന്നു 95 വയസുകാരനായ വൃദ്ധനെ തല്ലിയത്. കോട്ടയം മറവൻ തുരുത്ത് സ്വദേശികളാണ് ആക്രമണം നടത്തിയത്.
Also Read-Attack | ക്രീം ബണ്ണിൽ ക്രീമില്ല; ബേക്കറി ഉടമയുടെ കൈ യുവാക്കൾ തല്ലിയൊടിച്ചു
2022 ഓഗസ്റ്റ് 3: കൊല്ലത്ത് ലേയ്സ് നല്‍കാത്തതിനായിരുന്നു യുവാവിനെ മർദനമേറ്റത്. ലേയ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിന് പത്തൊമ്പതുകാരനെ മദ്യപസംഘം തെങ്ങിന്‍ തോപ്പിലിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. കടയില്‍ നിന്നും ചിപ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ നീലകണ്ഠനോട് സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാള്‍ ലേയ്സ് ആവശ്യപ്പെട്ടുകയായിരുന്നു. ചിപ്സ് നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ എട്ട് പേരടങ്ങുന്ന സംഘം മര്‍ദിക്കുകയായിരുന്നു.
Also Read-‘ലേയ്സ് ചോദിച്ചിട്ട് കൊടുത്തില്ല’; യുവാവിനെ മദ്യപാനികൾ ക്രൂരമായി മര്‍ദിച്ചതായി പരാതി
ഓഗസ്റ്റ് 30 2022: കല്യാണ സദ്യയിൽ രണ്ടാമതും പപ്പടം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് ആലപ്പുഴയില്‍ കൂട്ടത്തല്ലിൽ കലാശിച്ചത്. ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് സംഭവം.വരന്റെ സുഹൃത്തുക്കളിൽ ചിലർ വിവാഹത്തിനുശേഷം ഭക്ഷണം വിളമ്പുന്നതിനിടയിൽ പപ്പടം രണ്ടാമത് ആവശ്യപ്പെട്ടു. എന്നാൽ രണ്ടാമത് പപ്പടം നൽകാനാകില്ലെന്ന് വിളമ്പുന്നവർ അറിയിച്ചതോടെ വാക്കുതർക്കമായി.വാക്കുതർക്കം രൂക്ഷമാകുകയും കൈയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. സംഘർഷത്തിൽ മൂന്നു പേർക്കാണ് പരിക്കേറ്റത്. സംഘർഷത്തിൽ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
Also Read-കല്യാണസദ്യയിൽ രണ്ടാമത്തെ പപ്പടത്തിന് തർക്കം; കൂട്ടത്തല്ലിൽ മൂന്ന് പേര്‍ക്ക് പരിക്ക്
2022 സെപ്റ്റംബർ 15: ആലപ്പുഴയിൽ തട്ടുകടയിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈ തട്ടിയെടുക്കാനായി യുവാവിനെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിലായി. ഹരിപ്പാടിന് സമീപം കാർത്തികപ്പള്ളി വിഷ്ണുഭവനം വിഷ്ണു (29), പിലാപ്പുഴ വലിയതെക്കതിൽ ആദർശ് (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Also Read-തട്ടുകടയിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈ തട്ടിയെടുക്കാൻ യുവാവിനെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ
2022 സെപ്റ്റംബർ 15: ഇടുക്കിയിൽ ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞു പോയെന്ന് ആരോപിച്ചായിരുന്നു സംഘർഷം. ഇടുക്കി രാമക്കല്‍മേട്ടിലെ റിസോര്‍ട്ടിലായിരുന്നു സംഘർഷമുണ്ടായത്. മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം മേശയും പ്ലേറ്റുകളും ഉള്‍പ്പെടെ അടിച്ചു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
Also Read-‘ഫ്രൈഡ് റൈസിൽ ചിക്കൻ കുറഞ്ഞു’; റിസോർട്ടിലെ മേശയും കസേരയും അഞ്ചംഗ സംഘം തകർത്തു
സംഭവത്തിൽ ജീവനക്കാരന്റെ കൈപിടിച്ച് തിരിക്കുവാനും മർദിക്കുവാനും ശ്രമം ഉണ്ടായെന്നും ജീവനക്കാരനെ ആസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ക്ഷണത്തിന്‌റെ പേരിലുള്ള മലയാളികളുടെ അടിപിടി നീളുന്നു.
2022 ഒക്ടോബർ 17: പത്തനംതിട്ടയിൽ ഓർഡർ ചെയ്ത ചിക്കൻ ഫ്രൈ കിട്ടാൻ വൈകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാരെ യുവാവ് മർദ്ദിച്ചതായി പരാതി. പത്തനംതിട്ട നഗരത്തിൽ നടന്ന സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളിയായ സ്ത്രീയടക്കം നാല് പേർക്ക് പരിക്കേറ്റു. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് കവലക്ക് സമീപത്തുള്ള ചിക് ഇൻസിലാണ് സംഭവം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.