എരിവില്ലാത്ത കപ്പലണ്ടി മുതല്‍ ചിക്കനില്ലാത്ത ചിക്കൻ ഫ്രൈഡ് റൈസ് വരെ; ഭക്ഷണത്തിന്‍റെ പേരിലുള്ള 'തല്ലുമാല' നീളുന്നു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
എരിവില്ലാത്ത കപ്പലണ്ടിയ്ക്ക് വേണ്ടിയാണ് ആദ്യം സംഘർഷം ഉണ്ടായതെങ്കിലും ഇന്ന് അത് ലേയ്സ്, ക്രീം ബൺ, പപ്പടം, ബീഫ്, ചിക്കൻ ഫ്രൈഡ് റൈസ് വരെ എത്തി നിൽക്കുന്നു
ഭക്ഷണത്തിന്റെ പേരില്‍ മലയാളികള്‍ നടത്തുന്ന തര്‍ക്കങ്ങൾ സംഘർഷങ്ങളാകുന്നത് തുടർക്കഥയായികൊണ്ടിരിക്കുകയാണിപ്പോൾ. ഇന്നലെയും കേരളത്തിൽ ഇത്തരത്തിൽ രണ്ടു സംഭവങ്ങളാണ് റിപ്പോർട്ടുചെയ്യപ്പെട്ടത്. സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ എരിവില്ലാത്ത കപ്പലണ്ടിയ്ക്ക് വേണ്ടിയാണ് ആദ്യം സംഘർഷം ഉണ്ടായതെങ്കിലും ഇന്ന് അത് ലേയ്സ്, ക്രീം ബൺ, പപ്പടം, ബീഫ്, ചിക്കൻ ഫ്രൈഡ് റൈസ് വരെ എത്തി നിൽക്കുന്നു.
ഭക്ഷണത്തിനായുള്ള ഈ സംഘർഷങ്ങൾ വാർത്തകളാകുന്നതിനോടൊപ്പം സമൂഹമാധ്യമങ്ങളിലും വൈറലാകുന്നു. ട്രോളുകളാൽ നിറയുന്നു. മലയാളികള്‍ അടി കൂടിയ സംഭവങ്ങള്‍ വീണ്ടും പരിശോധിക്കാം.
2021 ഒക്ടോബർ 27: കപ്പലണ്ടിയ്ക്ക് എരിവില്ലാത്തതായിരുന്നു കൊല്ലം ബീച്ചിൽ സംഘർത്തിന് വഴി വെച്ചത്. കാറിൽ ബീച്ചിലെത്തിയ കുടുംബം വഴിയോര കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ കപ്പലണ്ടി എരിവില്ല എന്നു പറഞ്ഞു തിരികെക്കൊടുക്കാൻ ശ്രമിച്ചതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.ബീച്ചിലുണ്ടായ സംഘർഷത്തിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ ഏഴോളം പേർക്കാണ് പരിക്കേറ്റത്.
advertisement
2022 മേയ് 27: കോട്ടയത്ത് ക്രീം ബണ്ണിൽ ക്രീമില്ലെന്ന് ആരോപിച്ച് നടത്തിയ ആക്രമണത്തിൽ കടയുടമ ഉൾപ്പെടെ അഞ്ചു പേര്‍ക്കാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ യുവാക്കൾ ചൂടില്ലാത്ത ചായ വാങ്ങി കുടിച്ചതിനായിരുന്നു 95 വയസുകാരനായ വൃദ്ധനെ തല്ലിയത്. കോട്ടയം മറവൻ തുരുത്ത് സ്വദേശികളാണ് ആക്രമണം നടത്തിയത്.
2022 ഓഗസ്റ്റ് 3: കൊല്ലത്ത് ലേയ്സ് നല്‍കാത്തതിനായിരുന്നു യുവാവിനെ മർദനമേറ്റത്. ലേയ്സ് ചോദിച്ചിട്ട് കൊടുക്കാത്തതിന് പത്തൊമ്പതുകാരനെ മദ്യപസംഘം തെങ്ങിന്‍ തോപ്പിലിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. കടയില്‍ നിന്നും ചിപ്സ് വാങ്ങി കഴിച്ചു വരുന്നതിനിടെ നീലകണ്ഠനോട് സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാള്‍ ലേയ്സ് ആവശ്യപ്പെട്ടുകയായിരുന്നു. ചിപ്സ് നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ എട്ട് പേരടങ്ങുന്ന സംഘം മര്‍ദിക്കുകയായിരുന്നു.
advertisement
ഓഗസ്റ്റ് 30 2022: കല്യാണ സദ്യയിൽ രണ്ടാമതും പപ്പടം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് ആലപ്പുഴയില്‍ കൂട്ടത്തല്ലിൽ കലാശിച്ചത്. ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് സംഭവം.വരന്റെ സുഹൃത്തുക്കളിൽ ചിലർ വിവാഹത്തിനുശേഷം ഭക്ഷണം വിളമ്പുന്നതിനിടയിൽ പപ്പടം രണ്ടാമത് ആവശ്യപ്പെട്ടു. എന്നാൽ രണ്ടാമത് പപ്പടം നൽകാനാകില്ലെന്ന് വിളമ്പുന്നവർ അറിയിച്ചതോടെ വാക്കുതർക്കമായി.വാക്കുതർക്കം രൂക്ഷമാകുകയും കൈയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. സംഘർഷത്തിൽ മൂന്നു പേർക്കാണ് പരിക്കേറ്റത്. സംഘർഷത്തിൽ ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
advertisement
2022 സെപ്റ്റംബർ 15: ആലപ്പുഴയിൽ തട്ടുകടയിൽ നിന്ന് വാങ്ങിയ ബീഫ് ഫ്രൈ തട്ടിയെടുക്കാനായി യുവാവിനെ ആക്രമിച്ച രണ്ടുപേർ അറസ്റ്റിലായി. ഹരിപ്പാടിന് സമീപം കാർത്തികപ്പള്ളി വിഷ്ണുഭവനം വിഷ്ണു (29), പിലാപ്പുഴ വലിയതെക്കതിൽ ആദർശ് (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
advertisement
2022 സെപ്റ്റംബർ 15: ഇടുക്കിയിൽ ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞു പോയെന്ന് ആരോപിച്ചായിരുന്നു സംഘർഷം. ഇടുക്കി രാമക്കല്‍മേട്ടിലെ റിസോര്‍ട്ടിലായിരുന്നു സംഘർഷമുണ്ടായത്. മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം മേശയും പ്ലേറ്റുകളും ഉള്‍പ്പെടെ അടിച്ചു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
സംഭവത്തിൽ ജീവനക്കാരന്റെ കൈപിടിച്ച് തിരിക്കുവാനും മർദിക്കുവാനും ശ്രമം ഉണ്ടായെന്നും ജീവനക്കാരനെ ആസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ക്ഷണത്തിന്‌റെ പേരിലുള്ള മലയാളികളുടെ അടിപിടി നീളുന്നു.
advertisement
2022 ഒക്ടോബർ 17: പത്തനംതിട്ടയിൽ ഓർഡർ ചെയ്ത ചിക്കൻ ഫ്രൈ കിട്ടാൻ വൈകിയതിന്റെ പേരിൽ ഹോട്ടൽ ജീവനക്കാരെ യുവാവ് മർദ്ദിച്ചതായി പരാതി. പത്തനംതിട്ട നഗരത്തിൽ നടന്ന സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളിയായ സ്ത്രീയടക്കം നാല് പേർക്ക് പരിക്കേറ്റു. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് കവലക്ക് സമീപത്തുള്ള ചിക് ഇൻസിലാണ് സംഭവം.
advertisement
2022 നവംബർ 7: ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് വൈകിയെന്നാരോപിച്ച് ഹോട്ടൽ ഉടമയെയും കുടുംബത്തെയും വെട്ടി പരിക്കേല്‍പ്പിച്ചു. ഉടമ പ്രശാന്ത്(54), ഭാര്യ വിനിത (44), മകൻ സാഗർ (27) എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതികളായ അഞ്ച് പേരില്‍ നാലുപേരെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു.
2023 ജനുവരി 3: ചായയില്‍ മധുരം കുറഞ്ഞതിന് താനൂരില്‍ ഹോട്ടല്‍ വ്യാപാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. താനൂര്‍ വാഴക്കത്തെരു അങ്ങാടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. ടി.എ റെസ്റ്റോറന്റ് ഉടമ 42 കാരനായ തൊട്ടിയിലകത്ത് മനാഫിനാണ് കുത്തേറ്റത്.
രാവിലെ ചായ കുടിക്കാനെത്തിയ പ്രദേശവാസിയായ സുബൈര്‍ ചായയില്‍ മധുരം കുറഞ്ഞതിന് ഹോട്ടലില്‍ ബഹളം വെച്ചിരുന്നു. ഹോട്ടലില്‍ നിന്നു പോയ ഇയാള്‍ പിന്നീട് കത്തിയുമായെത്തി മനാഫിനെ കുത്തുകയായിരുന്നു.
2023 ജനുവരി 11: ഭക്ഷണം കഴിക്കുന്നത് നോക്കിയെന്നാരോപിച്ച് ഹോട്ടലിൽ രണ്ടു പേര്‍ തമ്മിൽ സംഘർഷം. പാറശാള ഉദിയൻകുളങ്ങരയിലാണ് സംഭവം. ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു ഇരുവരും ഹോട്ടലിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 16, 2022 11:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എരിവില്ലാത്ത കപ്പലണ്ടി മുതല്‍ ചിക്കനില്ലാത്ത ചിക്കൻ ഫ്രൈഡ് റൈസ് വരെ; ഭക്ഷണത്തിന്‍റെ പേരിലുള്ള 'തല്ലുമാല' നീളുന്നു