പാലക്കാട്: സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത് പാലക്കാട് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥി ഇ ശ്രീധരന്റെ ചിത്രമാണ്. വോട്ട് അഭ്യർത്ഥനയുമായി എത്തിയ ബി ജെ പി സ്ഥാനാർഥിയെ പ്രവർത്തകർ കാലു കഴുകിയും തൊഴുതും സ്വീകരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് ഒപ്പം ചർച്ചയായിരിക്കുന്നതും.
പാലക്കാട് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർഥിയാണ് മെട്രോ മാൻ ആയ ഇ ശ്രീധരൻ. മണ‍്ഡലത്തിലെ വോട്ടർമാർക്കിടയിൽ അദ്ദേഹം വോട്ട് അഭ്യർഥിക്കാൻ എത്തിയപ്പോഴാണ് ഈ രംഗങ്ങൾ ഉണ്ടായത്. ഇ ശ്രീധരന്റെ കാൽ കഴുകി ഒരു വോട്ടർ സ്വീകരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ, ഇതിനു പിന്നാലെ മറ്റ് നിരവധി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
'ഏത് വിദഗ്ധനും ബിജെപി ആയാല്‍ ആ സ്വഭാവം കാണിക്കും'; ഇ ശ്രീധരനെതിരെ മുഖ്യമന്ത്രി
മാലയിട്ട് സ്വീകരിക്കുന്ന ഇ ശ്രീധരനെ മുട്ടു കുത്തി വണങ്ങിയാണ് ഒരു വോട്ടർ സ്വീകരിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വണങ്ങുന്നതും കാൽ തൊട്ടു വന്ദിക്കുന്നതും ചിത്രങ്ങളിൽ കാണാം. ഫോട്ടോകൾക്ക് എതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. 'ബി ജെ പി സ്ഥാനാർഥിയുടെ കാൽ കഴുകി കൊടുക്കുന്നു.
കേരളത്തിൽ ആണ് കേരളത്തിൽ. ഇവർ ഇത് ഏത് ലോകത്താണ് ജീവിക്കുന്നത്' - എന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് ഒരാൾ കുറിച്ചത്.
'ശ്രീധരൻ സാറിന്റെ സാന്നിദ്ധ്യം കാരണം പുറത്ത് വരുന്നത് നമ്മുടെ പ്രാചീനകാലത്തെ സംസ്ക്കാര മൂല്യങ്ങളാണ്.. വോട്ടർമാർ സ്ഥാനാർഥിയുടെ കാൽ കഴുകി വന്ദിക്കുന്ന പരമ പ്രാകൃത പൂർണ്ണമായ കാഴ്ച.' - എന്ന് പറഞ്ഞാണ് താര ടോജോ അലക്സ് എന്നയാൾ ശ്രീധരന്റ കാൽ കഴുകുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചത്.
അതേസമയം, വരണാധികാരിക്കു മുന്നിൽ എഴുന്നേറ്റ് നിന്നു പത്രിക സമർപ്പിക്കുന്ന സ്ഥാനാർത്ഥിയുടെ അടിയാളത്തമൊന്നും ഇഷ്ടമുള്ള ഒരാളുടെ കാലു തൊടുന്നതിലില്ലെന്ന് അശോക് കർത്ത കുറിച്ചു. ഇ ശ്രീധരന്റെ കാൽ കഴുകുന്ന ചിത്രവും എം ബി രാജേഷ് പത്രിക സമർപ്പിക്കുന്ന ചിത്രവും പങ്കുവച്ചു കൊണ്ടായിരുന്നു അശോക് കർത്ത ഈ വിഷയത്തിൽ തന്റെ അഭിപ്രായം കുറിച്ചത്. ആ കുറിപ്പ് ഇങ്ങനെ,
'ഇ ശ്രീധരന്റെ കാല് കഴുകി തുടയ്ക്കുന്നത് പഴയ ആചാരങ്ങളിലേക്കുള്ള തിരിച്ചു പോക്കാണെന്നു ചിലർ വ്യാഖ്യാനിക്കുന്നുണ്ട്. അതെ. ഒരാൾ അത് വ്യക്തിനിഷ്ഠമായി ചെയ്താൽ അതിനെ വിമർശിക്കാൻ നിങ്ങൾക്ക് എന്തവകാശം? വ്യക്തിസ്വാതന്ത്ര്യമൊക്കെ ഉയർത്തിപ്പിടിക്കുന്നവർ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നത് ശരിയാണോ? നിങ്ങൾക്ക് വേണ്ടെങ്കിൽ ചെയ്യണ്ട. കെട്ടിപ്പിടിക്കാം. ചുംബിക്കാം. കൈ കൊടുക്കാം. കൈ മുത്താം. അതിലൊന്നുമില്ലാത്ത എന്ത് ശാരീരിക സ്പർശനമാണ് കാലുകഴുകുന്നതിൽ?മണ്ണിൽ തൊടുന്നതു കൊണ്ടാണോ കാൽ ഇത്ര നികൃഷ്ടമായത്? ഒന്നുമില്ലെങ്കിലും വിയർപ്പ് പറ്റിക്കുന്നില്ലല്ലോ. പൊടി കഴുകിക്കളഞ്ഞല്ലേ തൊടുന്നത്. ഹൈജീനെങ്കിലും ഉണ്ട്. വരണാധികാരിക്കു മുന്നിൽ എഴുന്നേറ്റ് നിന്നു പത്രിക സമർപ്പിക്കുന്ന സ്ഥാനാർത്ഥിയുടെ അടിയാളത്തമൊന്നും ഇഷ്ടമുള്ള ഒരാളുടെ കാലു തൊടുന്നതിലില്ല.
ഇത്തരം പൊതുആചാരങ്ങളിലെ അസമത്വം നീക്കിയിട്ട് പോരെ വ്യക്തിയുടെ സ്വാതന്ത്ര്യത്തിൽ തലയിടുന്നത്?'
നിരവധി പേരാണ് ഈ ശ്രീധരന്റെ കാൽ കഴുകിയതിനെയും അദ്ദേഹത്തെ വണങ്ങിയതിനെയും അനുകൂലിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഭാരതത്തിൽ നിലവിൽ ഇരുന്ന ഈ പ്രാകൃത ആചാരം പിന്നീട് ലോകത്തിലെ പല മതങ്ങളും അവരുടെ ആചാരത്തിന്റെയോ ആരാധനയുടേയോ ഭാഗം ആക്കിയെന്നു ഉറപ്പായും പറയാംമെന്ന് അഭിപ്രായപ്പെട്ടവരും സോഷ്യൽ മീഡിയയിലുണ്ട്. അതേസമയം, നിരവധി പേരാണ് ഇത് വിവാദമാക്കിയിരിക്കുന്നത്.
അതേസമയം, പാലക്കാട്ടെ ബി ജെ പി സ്ഥാനാർഥിയായ മെട്രോമാൻ ഇ ശ്രീധരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ശ്രീധരന്റേത് വെറും ജല്‍പനങ്ങളാണ്. അദ്ദേഹം രാജ്യത്തെ എഞ്ചിനീയറിങ് രംഗത്തെ വിദഗ്ധനായിരുന്നു. എന്നാല്‍, ഏത് വിദഗ്ധനും ബി ജെ പി ആയാല്‍ ബി ജെ പിയുടെ സ്വഭാവം കാണിക്കും. ഇതിന്റെ ഭാഗമായി ബി ജെ പിയില്‍ എത്തിയപ്പോള്‍ എന്തും വിളിച്ചു പറയുന്ന അവസ്ഥയിലേക്ക് ശ്രീധരന്‍ മാറിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.