Hate Slogan | പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മാതാപിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കുന്നത് പരിഗണനയിലാണെന്ന് അധികൃതര്‍ അറിയിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയ്ക്കിടയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച പത്തുവയസുകാരനെ കൗണ്‍സിലിംഗിന് വിധേയനാക്കി. ചൈല്‍ഡ് ലൈന്‍ സഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയിലാണ് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കിയത്. ആവശ്യമെങ്കില്‍ തുടര്‍ കൗണ്‍സിലിംഗ് നല്‍കുമെന്ന് ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കുന്നത് പരിഗണനയിലാണെന്ന് അധികൃതര്‍ അറിയിച്ചു.
സ്വയം വിളിച്ചതാണെന്നും ആരും തന്ന മുദ്രാവാക്യമല്ലെന്നുമാണ് കുട്ടി പറഞ്ഞിരുന്നത്. എന്‍.ആര്‍.സി.യുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിക്ക് പോയപ്പോളാണ് മുദ്രാവാക്യം കേട്ടതെന്നും ഇത് മനഃപാഠമാക്കുകയാണ് ചെയ്തതെന്നും കുട്ടി പറഞ്ഞു.
അതേസമയം വിദ്വേഷ മുദ്രാവാക്യം കേസില്‍ കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുട്ടിയുടെ പിതാവ് അഷ്‌കര്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷന്‍ ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന്‍ സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
advertisement
വിദ്വേഷ മുദ്രാവാക്യം വിളിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന കുട്ടിയും കുടുംബവും ശനിയാഴ്ച രാവിലെയാണ് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ തിരിച്ചെത്തിയത്. ഇതിനുപിന്നാലെ വീട്ടിലെത്തി കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
മുദ്രാവാക്യം ഏറ്റുവിളിച്ചവരടക്കമുള്ള കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തേക്കും. മുദ്രാവാക്യം വിളിയില്‍ സംഘാടകര്‍ക്കെതിരേ ശക്തമായനടപടി എടുക്കണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 29, 2022 10:05 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Hate Slogan | പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കി









