കണ്ണൂര്‍: മട്ടന്നൂർ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്. ചുവപ്പ് തലയില്‍ കെട്ടിയാല്‍ കമ്മ്യൂണിസ്റ്റ് ആവില്ലെന്നും ആകാശ് തില്ലങ്കേരി പേരില്‍ നിന്ന് തില്ലങ്കേരി മാറ്റണമെന്നും എം വി ജയരാജന് ആവശ്യപ്പെട്ടു. ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി സംരക്ഷിക്കില്ല. ക്വട്ടേഷന്‍ സംഘങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ല. ഇത്തരം സംഘത്തിന്റെ ഭീഷണിക്ക് മുന്നില്‍ പാര്‍ട്ടി മുട്ട് മടക്കില്ലെന്നും എം വി ജയരാജന് തില്ലങ്കേരിയിലെ പൊതുയോഗത്തില്‍ പറഞ്ഞു.
നവ മാധ്യമ ക്വട്ടേഷന്‍ പണി സിപിഎം ആരെയും ഏല്പിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിബി അംഗം വരെയുള്ളവര്‍ക്ക് ക്വട്ടേഷനെ കുറിച്ച് ഒരേ അഭിപ്രായമാണെന്നും എം വി ജയരാജന് പറഞ്ഞു. സിപിഎമ്മില്‍ ഭിന്നത എന്ന് വാര്‍ത്ത വരുന്നു. ആ പൂതി അങ്ങ് മനസില്‍ വച്ചാല്‍ മതി. 2013ല്‍ തന്നെ പി ജയരാജന് ക്വട്ടേഷന്‍ സംഘങ്ങളെ തള്ളിപ്പറഞ്ഞ് പൊതുസമ്മേളനം നടത്തിയതാണ്. കണ്ടാമൃഗത്തെക്കാള്‍ ചര്‍മ ബലമുള്ളവരാണ് സിപിഎം ഭിന്നത എന്ന വാര്‍ത്തയുണ്ടാക്കുന്നതെന്നും ജയരാജന് പറഞ്ഞു.
Also Read- ‘പാർട്ടിയുടെ മുഖം ആകാശും കൂട്ടരുമല്ല; ക്വട്ടേഷൻ സംഘത്തിന്റെ പിന്നാലെ പോയിട്ടില്ല’: പി. ജയരാജൻ
ആകാശിനെ വെല്ലുവിളിച്ച് സിപിഎം തില്ലങ്കേരി ലോക്കല്‍ സെക്രട്ടറി ഷാജിയും രംഗത്തെത്തി. തില്ലങ്കേരിക്ക് പുറത്ത് പാര്‍ട്ടി ആഹ്വാനം ചെയ്തവ ഉണ്ടെങ്കില്‍ ആകാശ് പറയണമെന്നും അങ്ങനെയൊന്നുണ്ടെങ്കില്‍ നാട്ടുകാരോട് പാര്‍ട്ടി മാപ്പ് ചോദിക്കുമെന്ന് ഷാജി പറഞ്ഞു. ഒരിക്കല്‍ പോലും ആകാശ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടില്ല. സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നിന്ന് ആകാശ് അനാവശ്യമായി കുഴപ്പങ്ങളുണ്ടാക്കുകയാണ്. പല സന്ദര്‍ഭങ്ങളിലും പാര്‍ട്ടി ആകാശിനെ ഉപദേശിച്ചതാണെന്നും ഷാജി തില്ലങ്കേരിയിലെ പൊതുയോഗത്തില്‍ പറഞ്ഞു. ആകാശിന്റെ പിതാവ് വഞ്ഞേരി രവിയും യോഗത്തില്‍ പങ്കെടുത്തു,
Also Read- സിപിഎം ജനകീയ പ്രതിരോധ ജാഥയ്ക്ക് കാസർഗോഡ് ഉജ്ജ്വല തുടക്കം; ഒരു മാസം കൊണ്ട് 140 മണ്ഡലങ്ങളിലൂടെ
ക്വട്ടേഷന്‍ മാഫിയ സംഘങ്ങള്‍ക്കെതിരെയാണ് തില്ലങ്കേരിയില്‍ സിപിഎമ്മിന്റെ യോഗം നടക്കുന്നത്. ആകാശും സുഹൃത്തുക്കളും ഉയര്‍ത്തിയ വെളിപ്പെടുത്തലുകളുടെയും പ്രാദേശിക നേതൃത്വവുമായി ഉടലെടുത്ത സാമൂഹിക മാധ്യമത്തിലെ വാഗ്വാദങ്ങടെയും സാഹചര്യത്തിലാണ് പൊതുയോഗം. ആകാശ് തില്ലങ്കേരിയെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വന്നതിന് പിന്നാലെയാണ് പി ജയരാജനെ പങ്കെടുപ്പിച്ചുള്ള രാഷ്ട്രീയ മറുപടിക്ക് സിപിഎം നേതൃത്വം ഒരുങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.