'സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കരുത്, പരസ്യപ്രതികരണം വേണ്ട'; INLന് സിപിഎമ്മിന്റെ താക്കീത്
- Published by:Rajesh V
- news18-malayalam
Last Updated:
സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനും ഐഎന്‍എല്‍ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സിപിഎമ്മിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം: ഇടതുമുന്നണിക്കും സര്‍ക്കാരിനും നാണക്കേട് ഉണ്ടാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളുണ്ടാകരുതെന്ന് ഐഎന്‍എല്‍ നേതാക്കള്‍ക്ക് സിപിഎം താക്കീത് നൽകി. വിവാദങ്ങളിൽ നേതാക്കള്‍ പരസ്യ പ്രതികരണം നടത്തരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനും ഐഎന്‍എല്‍ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സിപിഎമ്മിന്റെ മുന്നറിയിപ്പ്. പാര്‍ട്ടിക്ക് ലഭിച്ച പി.എസ്.സി അംഗത്വം ഐഎന്‍എല്‍ നേതൃത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റെന്ന ആരോപണം പുകയുന്നതിനിടെയാണ് സിപിഎം മുന്നറിയുപ്പ് നൽകിയിരിക്കുന്നത്.
എന്നാൽ, ഇപ്പോൾ ഉയരുന്ന ആരോപണങ്ങളെല്ലാം ബാലിശവും വ്യാജവുമാണെന്ന് ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ചര്‍ച്ചയ്ക്കുശേഷം പ്രതികരിച്ചു. സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാതെ ഇരിക്കേണ്ടത് ഘടകകക്ഷിയെന്ന നിലയ്ക്ക് ഐഎന്‍എല്ലിന്റെയും ആവശ്യമാണ്. ആ നിര്‍ബന്ധമുള്ളതുകൊണ്ട് ആ വഴിക്കുതന്നെയാണ് കാര്യങ്ങള്‍ എല്ലാം ചര്‍ച്ചചെയ്തിട്ടുള്ളത്. എന്നാല്‍ ആരോപണങ്ങളെക്കുറിച്ചല്ല ചര്‍ച്ചകള്‍ നടന്നതെന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു. എന്നാല്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്‌തെന്നായിരുന്നു ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് വി പി അബ്ദുള്‍ വഹാബ് പ്രതികരിച്ചത്.
advertisement
അതേസമയം, ആരോപണം ഉന്നയിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ സി മുഹമ്മദിനെ കഴിഞ്ഞദിവസം ഐഎന്‍എല്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. കാസിം ഇരിക്കൂര്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെയായിരുന്നു ഇ സി മുഹമ്മദ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ആരോപണങ്ങള്‍ കടുത്തതോടെ നേതൃത്വവുമായി ഇടഞ്ഞ് പിടിഎ റഹിം വിഭാഗം പാര്‍ട്ടി വിടാനൊരുങ്ങുകയാണെന്നും സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് സിപിഎം വിഷയത്തില്‍ ഇടപെടുന്നത്.
advertisement
കോഴ ആരോപണത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്നാണ് ഐഎന്‍എല്‍ നേതാക്കൾ പറയുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ഇ സി മുഹമ്മദിനുമേല്‍ ലീഗ് സമ്മര്‍ദ്ദം ചെലുത്തിയതിനാലാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചതെന്നാണ് ഐഎന്‍എല്‍ പ്രതികരിച്ചത്. അത്തരത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ സി മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് നീക്കിയത്. ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റിയുടെ നിർദേശപ്രകാരം ദേശീയ നേതൃത്വമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 08, 2021 9:17 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കരുത്, പരസ്യപ്രതികരണം വേണ്ട'; INLന് സിപിഎമ്മിന്റെ താക്കീത്


