എം.കെ രാഘവന്‍ എംപിയുടെ നോമിനിയെ മുല്ലപ്പള്ളി വെട്ടി; മേയര്‍ സ്ഥാനാര്‍ഥിയെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

Last Updated:

മുല്ലപ്പള്ളിയുടെ ആദ്യപരിപാടിയില്‍ നിന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നു

കോഴിക്കോട്: കോര്‍പറേഷനില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ചേവായൂരില്‍ മത്സരിക്കുന്ന ഡോ. പിഎന്‍ അജിതയെ മേയര്‍ സ്ഥാനാര്‍ഥിയായി അവതരിപ്പിക്കുന്നതില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി താക്കീതുമായി എത്തിയതോടെ കോണ്‍ഗ്രസില്‍ ഭിന്നത മറനീക്കി പുറത്തുവന്നു.
ചാലപ്പുറം വാര്‍ഡില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിലെ ടി ഉഷാദേവിയുടെ പേരാണ് യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ആദ്യം കേട്ടത്. ഇതിനിടെ ചേവായൂര്‍ വാര്‍ഡില്‍ പിഎന്‍ അജിത സ്ഥാനാര്‍ഥിയായെത്തി. എം കെ രാഘവന്‍ എംപിയുടെ നോമിനിയായ അജിത മേയര്‍ സ്ഥാനാര്‍ഥിയാകുമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പിക്കുകയും ചെയ്തു.
ചേവായൂരില്‍ മഹിളാ കോണ്‍ഗ്രസിലെ പുഷ്പാശേഖരന്‍ വിമത സ്ഥാനാര്‍ഥിയായി രംഗത്തെത്തിയതോടെ കണക്കുകൂട്ടലുകള്‍ തെറ്റി. അജിത പരാജയപ്പെടുമോയെന്ന സംശയം നേതൃത്വത്തിലുണ്ടായി. എംകെ രാഘവനും, ടി സിദ്ദീഖും നേരിട്ടെത്തി പിന്‍മാറാന്‍ ആവശ്യപ്പെട്ടെങ്കിലും പുഷ്പ സമ്മതിച്ചതുമില്ല.
advertisement
ചേവായൂര്‍ വാര്‍ഡില്‍ വിമത ഭീഷണി നേരിടുന്നതിനിടെ കെ പി സിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചാലപ്പുറം വാര്‍ഡില്‍ ഉഷാദേവിയുടെ പ്രചാരണത്തിനിറങ്ങിയതോടെ അജിതയെ ഉയര്‍ത്തിക്കാട്ടിയവര്‍ക്ക് ഇരട്ട പ്രഹകവുമായി. മേയര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും അതിന് മുമ്പ് ആരെയും ഉയര്‍ത്തിക്കാട്ടേണ്ട ആവശ്യമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.
മുല്ലപ്പള്ളിയുടെ ആദ്യപരിപാടിയില്‍ നിന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നു. ടി ഉഷാദേവിയ്ക്ക് വേണ്ടി ചാലപ്പുറം വാര്‍ഡില്‍ പ്രചാരണത്തിനെത്തിയ മുല്ലപ്പള്ളിയ്ക്ക് കുറ്റിച്ചിറയില്‍ വമ്പിച്ച സ്വീകരണം നല്‍കിയത് മുസ്ലിംലീഗ് പ്രവര്‍ത്തകരായിരുന്നു. കെപിസിസി അധ്യക്ഷനൊപ്പം ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളൊന്നുമുണ്ടായിരുന്നില്ല. വടകര കല്ലാമലയ്ക്ക് പിന്നാലെ മുല്ലപ്പള്ളിയുടെ മറ്റൊരു നീക്കം ഇത്തവണ മുന്നണിയ്ക്കകത്തല്ല, മറിച്ച് കോണ്‍ഗ്രസിനകത്താണ് ഭിന്നത രൂക്ഷമാക്കിയത്.
advertisement
മേയര്‍ സ്ഥാനാര്‍ഥിയെന്ന് പറഞ്ഞ് അജിതയ്ക്ക് വേണ്ടി പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുല്ലപ്പള്ളി താക്കീത് നല്‍കിയതായാണ് വിവരം. ചേവായൂര്‍ വാര്‍ഡില്‍ വിദ്യാ ബാലകൃഷ്ണന്‍ മത്സരിക്കാതെ വന്നതോടെയാണ് അവിടെ ഗൈനക്കോളജിസ്റ്റായ അജിതയെ എം കെ രാഘവന്‍ എംപി ഇടപെട്ട് സ്ഥാനാര്‍ഥിയാക്കിയത്.
ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും മേയര്‍ സ്ഥാനാര്‍ഥിയെന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണവും. പൊതുരംഗത്ത് സജീവമല്ലാതിരുന്ന അജിതയെ മേയര്‍ സ്ഥാനാര്‍ഥിയാക്കുമെന്ന് വാഗ്ദാനം ചെയ്ത് മത്സര രംഗത്തിറക്കിയ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുല്ലപ്പള്ളിയുടെ നീക്കം വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എം.കെ രാഘവന്‍ എംപിയുടെ നോമിനിയെ മുല്ലപ്പള്ളി വെട്ടി; മേയര്‍ സ്ഥാനാര്‍ഥിയെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
Next Article
advertisement
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
ദീപാവലിക്ക് വീട്ടിലുണ്ടാക്കിയ പടക്കം പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; നാലു പേർക്ക് പരിക്ക്
  • പഞ്ചാബിൽ ദീപാവലി ആഘോഷത്തിനായി പടക്കം ഉണ്ടാക്കാൻ ശ്രമിച്ച 19 വയസ്സുകാരൻ പൊട്ടിത്തെറിച്ച് മരിച്ചു.

  • പടക്കം ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിൻ്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു.

  • പടക്കം വാങ്ങാൻ പണമില്ലാത്തതിനാൽ വീട്ടിൽ തന്നെ പടക്കം നിർമ്മിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം.

View All
advertisement