കൊച്ചി: ലൈഫ് മിഷൻ അഴിമതിയിലെ കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. കേസിൽ രവീന്ദ്രനെ ഇഡി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ഇതിൽ രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും വിളിപ്പിക്കുന്നത്. പ്രളയബാധിതർക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്നാണ് കേസ്. കേസിൽ അറസ്റ്റുണ്ടായാൽ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചു രവീന്ദ്രൻ ഇന്നലെ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയിരുന്നു.
ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട എല്ലാ വഴിവിട്ട നടപടികളും സി.എം.രവീന്ദ്രന്‍റെ അറിവോടെയാണെന്ന് സ്വപ്ന മൊഴി നൽകിയിരുന്നു. കോഴയിൽ രവീന്ദ്രന്‍റെ പേര് പരാമർശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്.
കേസിലെ പ്രതിയായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ റിമാൻഡ് പ്രത്യേക കോടതി 14 ദിവസം കൂടി നാട്ടി. 23നു വീണ്ടും ഹാജരാക്കണം. അതിനു മുൻപ് ശിവശങ്കർ വീണ്ടും ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് അഭിഭാഷകർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.