അർജന്‍റീനേ അത്ര വേണ്ട; ലോകകപ്പിലെ അതിരുകടന്ന വിജയാഘോഷത്തിന് ഫിഫ നടപടി തുടങ്ങി
- Published by:Anuraj GR
- news18-malayalam
Last Updated:
മത്സരത്തിന് ശേഷമുള്ള ചടങ്ങിനിടെ തനിക്ക് ലഭിച്ച ഗോൾഡൻ ഗ്ലോവ് അവാർഡുമായി ഗോൾകീപ്പർ എമിലിയനാ മാർട്ടിനെസ് നടത്തിയ അശ്ലീല ആംഗ്യപ്രകടനം ഏറെ ചർച്ചയായിരുന്നു
ലോകകപ്പ് വിജയത്തിന് പിന്നാലെ അതിരുകടന്ന വിജയാഘോഷം നടത്തിയതിന് അർജന്‍റീന ഫുട്ബോളിനെതിരെ ഫിഫയുടെ അച്ചടക്ക നടപടി വരുന്നു. ഖത്തറിൽ ലോകകിരീടം ചൂടി ഒരു മാസമാകുമ്പോഴാണ് ഫിഫ നടപടി ആരംഭിച്ചത്. അർജന്റീനൻ ടീം അംഗങ്ങൾ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടാകാം, പ്രത്യേകിച്ച് ആർട്ടിക്കിൾ 11 (ആക്ഷേപകരമായ പെരുമാറ്റവും ന്യായമായ കളിയുടെ തത്വങ്ങളുടെ ലംഘനവും), ആർട്ടിക്കിൾ 12 (കളിക്കാരുടെയും ഒഫീഷ്യൽസിന്‍റെയും മോശം പെരുമാറ്റം) എന്നിവ പ്രകാരം അവർ നിയമലംഘം നടത്തിയിട്ടുണ്ടാകാമെന്ന് ഫിഫ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
“ഫിഫ ഡിസിപ്ലിനറി കോഡിലെ ആർട്ടിക്കിൾ 11, 12, ലോകകപ്പ് ആർട്ടിക്കിൾ 44 എന്നിവയുടെ ലംഘനത്തിന് സാധ്യതയുള്ളതിനാൽ അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനെതിരെ ഫിഫ അച്ചടക്ക സമിതി നടപടികൾ ആരംഭിച്ചു,” ഫിഫയുടെ ഔദ്യോഗിക അറിയിപ്പ് വ്യക്തമാക്കുന്നു.
2018ലെ ചാമ്പ്യൻമാരായ ഫ്രാൻസിനെതിരെ ശക്തമായ പോരാട്ടത്തിനൊടുവിലാണ് ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീനിയൻ ടീം ലോകകിരീടം നേടിയത്. ഏറെ വൈകാരികമായാണ് അർജന്‍റീനൻ ടീമും ആരാധകരും ലോകകപ്പ് വിജയം ആഘോഷിച്ചത്. അവരുടെ ആഘോഷം അതിരു കടന്നതാണെന്ന വിമർശനം അന്നുതന്നെ ഉയർന്നിരുന്നു.
advertisement
ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസാണ് അതിരുകടന്ന ആഘോഷത്തിന്‍റെ പേരിൽ ഏറ്റവുമധികം വിമർശനം നേരിട്ടത്. മത്സരത്തിന് ശേഷമുള്ള ചടങ്ങിനിടെ തനിക്ക് ലഭിച്ച ഗോൾഡൻ ഗ്ലോവ് അവാർഡുമായി ആസ്റ്റൺ വില്ല കീപ്പർ നടത്തിയ അശ്ലീല ആംഗ്യപ്രകടനം ഏറെ ചർച്ചയായിരുന്നു. എന്തിനാണ് ഇത്തരമൊരു ആഘോഷം നടത്തിയതെന്ന് ചോദിച്ചപ്പോൾ മാർട്ടിനെസ് പറഞ്ഞു ഇങ്ങനെയാണ്, “ഫ്രഞ്ചുകാർ എന്നെ ചീത്തവിളിച്ചതുകൊണ്ടാണ് ഞാൻ ഇത് ചെയ്തത്.”
advertisement
ലോകകപ്പ് വിജയത്തിന് ശേഷം നാട്ടിലെ ഔദ്യോഗിക പരേഡിലും അർജന്റീനയുടെ ആഘോഷങ്ങൾ നിയന്ത്രണാതീതമായി. ദശലക്ഷക്കണക്കിന് ആരാധകർ ബ്യൂണസ് ഐറിസിന്റെ തെരുവുകളിലേക്ക് ഒഴുകിയെത്തിയപ്പോൾ താരങ്ങൾ അവരെ അഭിവാദ്യം ചെയ്തത് തുറന്ന ബസിലായിരുന്നു. അതിനിടെ എംബാപ്പെയുടെ രൂപസാദൃശ്യമുള്ള പാവ ഉപയോഗിച്ച് മാർട്ടിനെസ് നടത്തിയ ആഘോഷവും ഏറെ വിവാദമായിരുന്നു.
അർജന്റീനയെ കൂടാതെ ക്രൊയേഷ്യ, സെർബിയ, മെക്സിക്കോ, ഇക്വഡോർ എന്നിവർക്കെതിരെയും ഫിഫ അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബദ്ധവൈരികളായ സ്വിറ്റ്‌സർലൻഡിനെതിരായ കളിയിൽ സെർബിയൻ അനുയായികൾ അസഭ്യം പറഞ്ഞതിനെ തുടർന്ന് സെർബിയൻ ഫുട്‌ബോൾ അസോസിയേഷന് 54,000 ഡോളർ പിഴയും അവരുടെ അടുത്ത ഫിഫ മത്സരത്തിൽ സ്റ്റേഡിയം ഭാഗികമായി അടച്ചിടാനും വിധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 14, 2023 10:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അർജന്‍റീനേ അത്ര വേണ്ട; ലോകകപ്പിലെ അതിരുകടന്ന വിജയാഘോഷത്തിന് ഫിഫ നടപടി തുടങ്ങി