വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി; ഷെൻ ഹുവ 15 ന് വാട്ടർ സല്യൂട്ടോടെ സ്വീകരണം
- Published by:Rajesh V
- news18-malayalam
Last Updated:
Zhen Hua 15 at Vizhinjam Port: ആദ്യ കപ്പൽ എത്തിയതിന്റെ ഔദ്യോഗിക ആഘോഷം ഞായറാഴ്ച
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ചരക്കുകപ്പലായ ഷെന്‍ ഹുവ 15 വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. ആദ്യ കപ്പൽ എത്തുന്നതിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികൾ ഞായറാഴ്ച വൈകിട്ട് 4ന് വിഴിഞ്ഞത്ത് നടക്കും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ് സോനോവൾ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ പങ്കെടുക്കും.
ഓഗസ്റ്റ് 31ന് ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പലാണ് 40 ദിവസത്തിന് ശേഷം വിഴിഞ്ഞം തീരത്തേക്ക് അടുക്കുന്നത്. കണ്ടെയ്നറുകൾ നീക്കുന്നതിനുള്ള 3 വലിയ ക്രെയിനുകളാണ് കപ്പലിൽ ഉള്ളത്. ലോകത്തെ ഏറ്റവും മികച്ച ക്രെയ്ന്‍ നിര്‍മാതാക്കളായ ഷാന്‍ഗായ് പിഎംസിയുടെ കപ്പലാണിത്. വിഴിഞ്ഞത്തിനാവശ്യമായ പ്രധാനപ്പെട്ട ക്രെയ്‌നുകളാണ് ഈ കപ്പലിലുള്ളത്. ഒരു ഷിപ്പ് ടു ഷോര്‍ ക്രെയ്ന്‍, രണ്ട് യാര്‍ഡ് ക്രെയിനുകള്‍ എന്നിവങ്ങനെയുള്ളവ. കപ്പലില്‍ നിന്ന് യാര്‍ഡിലേക്ക് കണ്ടെയ്‌നറുകള്‍ എടുത്തു വയ്ക്കുന്നതിന് വേണ്ടിയാണ് ഷിപ്പ് ടു ക്രെയ്ന്‍. തുറമുഖത്തിനകത്തെ കണ്ടെയ്‌നര്‍ നീക്കത്തിന് വേണ്ടിയാണ് യാര്‍ഡ് ക്രെയ്‌നുകള്‍. ക്രെയ്‌നുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയാല്‍ പിന്നെ ആറ് മാസം പരീക്ഷണകാലമാണ്. ഷാന്‍ഗായ് പിഎംസിക്കാണ് ഇക്കാലളവില്‍ ക്രെയ്‌നുകളുടെ പ്രവര്‍ത്തനച്ചുമതല. പിന്നീട് അദാനി ഗ്രൂപ്പ് ഓപ്പറേഷന്‍ ചുമതല ഏറ്റെടുക്കും. 600 ജീവനക്കാര്‍ തുറമുഖത്തുണ്ടാകും. കമ്മീഷനിംഗോടെ സുരക്ഷ ചുമതല സിഐഎസ്എഫ് ഏറ്റെടുക്കും. മെയ് മാസത്തില്‍ കമ്മീഷനിംഗ് പിന്നാലെ ചരക്ക് കപ്പലുകള്‍ വിഴിഞ്ഞത്തെത്തും.
advertisement
2015ൽ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ജീവന്‍ വച്ചത്. 1000 ദിവസം കൊണ്ട് ആദ്യ ഘട്ട കമ്മീഷനിംഗ്.
ഇതായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാല്‍ പാറക്കല്ലുകളുടെ ക്ഷാമം മുതല്‍, ഓഖി, കോവിഡ്, പ്രാദേശിക പ്രതിഷേധം പോലെയുള്ള പ്രതിസന്ധികള്‍ക്കൊടുവിലാണ് തുറമുഖം യാഥാര്‍ത്ഥ്യമാകുന്നത്. കണ്ടെയ്‌നര്‍ ബെര്‍ത്ത് നിര്‍മാണം 73 ശതമാനം പൂര്‍ത്തിയായി. യാര്‍ഡ് ബെര്‍ത്ത് നിര്‍മാണം, 34 ശതമാനം. പുലിമുട്ട് നിര്‍മാണം, 53 ശതമാനം. ഡ്രെഡ്ജിംഗ്, 65 ശതമാനം. തുറമുഖ പ്രവര്‍ത്തനത്തിന് വേണ്ട 39 ശതമാനം കെട്ടിടങ്ങളും സജ്ജം. ആദ്യഘട്ടത്തില്‍ ഒരേ സമയം രണ്ട് കൂറ്റന്‍ മദര്‍ ഷിപ്പുകള്‍ക്ക് ഇവിടെ നങ്കൂരമിടാം.
advertisement
14,000 മുതല്‍ 20,000 കണ്ടെയ്‌നറുകളുമായി ഇന്ത്യയിലേക്ക് എത്തുന്ന മദര്‍ഷിപ്പുകള്‍ക്ക്, നിലവില്‍ രാജ്യത്ത് ഒരു തുറമുഖത്തും നങ്കൂരമിടാനാകില്ല. കൊളംബോ, സലാല, സിംഗപ്പൂര്‍ തുറമുഖങ്ങളിലാണ് ഇപ്പോള്‍ ഈ കപ്പലുകള്‍ നങ്കൂരമിടുന്നത്. അവിടെ നിന്ന് ചെറിയ കപ്പലുകളില്‍, ഫീഡര്‍ കപ്പലുകളില്‍ ചരക്ക് ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് എത്തിക്കും. സമയവും പണവും നഷ്ടം. വിഴിഞ്ഞം യാഥാർത്ഥ്യമാകുന്നതോടെ മദര്‍ഷിപ്പുകള്‍ക്ക് ഇന്ത്യന്‍ തീരത്ത് തന്നെ നങ്കൂരമിടാം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 12, 2023 3:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി; ഷെൻ ഹുവ 15 ന് വാട്ടർ സല്യൂട്ടോടെ സ്വീകരണം