കോഴിക്കോട്: സർക്കാരിന്റെ പാർപ്പിട പദ്ധതിയായ
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്കും ശിവശങ്കറിനും കമ്മീഷൻ കിട്ടിയതെങ്ങനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. യു.എ.ഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റുമായി സര്‍ക്കാര്‍ നടത്തിയത് ചാരിറ്റി പ്രവര്‍ത്തനമാണോ അതല്ല മറ്റെന്തെങ്കിലും ധാരണയാണോ? പല ചോദ്യങ്ങൾക്കും ഉത്തരമില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് അസഹിഷ്ണുത കാട്ടുന്നതെന്നും
സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കസ്റ്റംസ് കോടതിയിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. മുഖ്യമന്ത്രിയുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും സ്വപ്നയ്ക്ക് ബന്ധമുണ്ടെന്ന കസ്റ്റംസിന്റെ വാദത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ട്? ലൈഫ് പദ്ധതിക്കായി തയ്യാറാക്കിയ ധാരണ പത്രത്തിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി എത്ര സമർഥമായിട്ടാണ് അഭിനയിക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
റെഡ് ക്രെസന്റ് ഇരുപത് കോടി രൂപ ചാരിറ്റിയായി നല്‍കിയെന്നാണ് സർക്കാർ പറയുന്നത്. അതിൽ നിന്നാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വപ്‌നയും ചേര്‍ന്ന് ഒരു കോടി രൂപ കമ്മീഷൻ കൈപ്പറ്റിയത്. ചാരിറ്റിയില്‍ എവിടെയാണ് കമ്മീഷന്‍. റെഡ്ക്രസന്റുമായുള്ള ധാരണാ പത്രത്തില്‍ എന്താണ് പറഞ്ഞിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ജീവകാരുണ്യ പ്രവർത്തനമാണ് നടത്തിയതെങ്കിൽ കമ്മീഷൻ നൽകിയത് എന്തിനാണ്. റെഡ് ക്രസന്റിന്റെ കാര്യങ്ങൾ റെഡ് ക്രോസിനെ അറിയിക്കാത്തത് എന്തുകൊണ്ടാണ്. ലൈഫ് മിഷന് ഇതുമായി ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. ലൈഫ് മിഷന്‍ പരസ്യത്തില്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ സഹായത്തോടെയാണ് പദ്ധതിയെന്നാണ് പറയുന്നത്. ഇത്രവലിയ തുക ചാരിറ്റി സഹായമായി ലഭിക്കുമ്പോള്‍ വിദേശ മന്ത്രാലയത്തിന്റെ ചില നടപടി ക്രമങ്ങള്‍ ഉണ്ട്. അവ പാലിച്ചിട്ടുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.
2018-ലെ പ്രളയത്തിന്റെ പേരിൽ മന്ത്രിമാരും പരിവാരങ്ങളും വിദേശത്തേക്ക് പോയതിന് ദുരുദ്ദേശ്യമുണ്ടെന്നാണ് തോന്നുന്നത്. ആരാണ് യു.എ.ഇ സംഘടനയ്ക്ക് പണം നല്‍കുന്നത്. പണി പൂര്‍ത്തിയാകുന്നതിന് മുമ്പ്
സ്വപ്‌നയ്ക്കും ശിവശങ്കറിനും കമ്മീഷന്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ഇത് വെറും ചാരിറ്റി പ്രവര്‍ത്തനമല്ല. യു.എ.ഇ കോണ്‍സുലേറ്റുമായി ജലീല്‍ മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസും ഇതിലേക്ക് വരുന്നുവെന്നാണ് വ്യക്തമാവുന്നത്. മുഖ്യന്ത്രിയുടെ ഓഫീസ് എന്നുവെച്ചാല്‍ അദ്ദേഹം ഇരിക്കുന്ന കസേരയും മേശയും മാത്രമുള്ളതല്ല. ഇതുമായി ബന്ധപ്പെട്ട എല്ലാം ചേരുന്നതാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ചോദ്യം ചോദിക്കുന്നവരെ വിരട്ടുകയും മാധ്യമ പ്രവര്‍ത്തകരെ ആക്ഷേപിക്കുകയും ചെയ്തിട്ട് കാര്യമില്ല. മുഖ്യമന്ത്രി ചോദ്യങ്ങൾക്ക് ഉത്തരം പറയണം. ശിവശങ്കറിനുൾപ്പെടെ ആർക്കും
എൻഐഎ ക്ലീൻ ചിറ്റ് കൊടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളുടെ സ്ഥിതി എന്തായെന്നും അദ്ദേഹം ചോദിച്ചു.
മോക് നീറ്റ് പരീക്ഷയുടെ പേരിലും തട്ടിപ്പ് നടന്നിട്ടുണ്ട്. ലാസിം എന്ന ബംഗലുരു കമ്പനിക്കാണ് ഇതിന്റെ ചുമതല നൽകിയത്. വിദ്യാർത്ഥികളുടെ മുഴുവൻ ഡാറ്റയും കമ്പനിക്ക് കൈമാറുന്നുണ്ട്. കണ്ണൂർ സ്വദേശികളാണ് കമ്പനിയുടെ ഉടമകളെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.