Sabarimala |ശബരിമലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു
- Published by:Sarath Mohanan
- news18-malayalam
Last Updated:
പരമ്പരാഗത കാനനപാത തീർഥാടകർക്കായി തുറന്നുകൊടുക്കും. പമ്പ സ്നാനത്തിനും സന്നിധാനത്ത് രാത്രി ഭക്തർക്ക് തങ്ങാനും അനുമതി നൽകിയിട്ടുണ്ട്.
കോവിഡ്(Covid19) വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ശബരിമലയിലെ(Sabarimala) കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കാരിന് മുന്നിൽ വച്ചിരുന്നത്. ഇളവുകൾ നിലവിൽ വന്നാൽ വലിയ വരുമാന വർധനവ് ഉണ്ടാകുമെന്നും ദേവസ്വം ബോർഡ് സർക്കാരിനോട് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയത്.
ചർച്ചയിൽ ശബരിമലയിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനമായി. പരമ്പരാഗത കാനനപാത തീർഥാടകർക്കായി തുറന്നുകൊടുക്കും. പമ്പയിൽ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാതയിലൂടെ തീർത്ഥാടനം അനുവദിക്കും. നീലിമലയിലും അപ്പാച്ചിമേട്ടിലും പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഭക്തർക്ക് സന്നിധാനത്ത് രാത്രിയിൽ തങ്ങാനുള്ള അനുമതിയും ഉണ്ട്. ഇതിന്റെ ഭാഗമായി 500 മുറികൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സജ്ജീകരിച്ചിട്ടുണ്ട്.
advertisement
പമ്പാ സ്നാനത്തിനും ബലിതർപ്പണത്തിനും അനുമതി നൽകിയിട്ടുണ്ട്. അതേസമയം പമ്പയിലെ ജലനിരപ്പിന്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തിന് അന്തിമ തീരുമാനം എടുക്കാം. ദേവസ്വം ബോർഡ് മുന്നോട്ടു വച്ചിരുന്ന മറ്റൊരു പ്രധാനപ്പെട്ട ആവശ്യമായ നെയ്യഭിഷേകത്തിന് ഇത്തവണ അനുമതി നൽകിയിട്ടില്ല.
നിലവിൽ പ്രതിദിനം പരമാവധി 45,000 പേർക്ക് മാത്രമേ ദർശനത്തിനു അനുമതിയുള്ളൂ. സന്നിധാനത്ത് ഭക്തരുടെ തിരക്ക് വർദ്ധിക്കുന്നതിനാൽ ഈ പരിധി നീക്കണമെന്ന ആവശ്യമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കാരിന് മുന്നിൽ വച്ചിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. ഭക്തരുടെ എണ്ണം വർധിപ്പിക്കുന്ന കാര്യത്തിൽ അടുത്തയാഴ്ച ചർച്ചകൾ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 10, 2021 10:21 PM IST