• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ടുവരരുത്'; ജീവനക്കാർക്ക് സർക്കാര്‍ മുന്നറിയിപ്പ്

'വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ടുവരരുത്'; ജീവനക്കാർക്ക് സർക്കാര്‍ മുന്നറിയിപ്പ്

ആവശ്യമെങ്കിൽ വേസ്റ്റ് ബിന്നുകൾ സിസിടിവി പരിധിയിൽ ആക്കും

  • Share this:

    തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് വിചിത്ര നിർദേശവുമായി സംസ്ഥാന സര്‍ക്കാരിന്റെ സർക്കുലർ. വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ട് വരരുതെന്നാണ് സർക്കുലറിൽ പറയുന്നത്. വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഉത്തരവ്. ആവശ്യമെങ്കിൽ വേസ്റ്റ് ബിന്നുകൾ സിസിടിവി പരിധിയിൽ ആക്കും. നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കുന്നു.

    സെക്രട്ടേറിയറ്റ് വളപ്പിൽ നായ്ക്കൾക്ക് ഭക്ഷണം നൽകി സംരക്ഷിക്കരുത്, വെള്ളക്കുപ്പികളിൽ അലങ്കാര ചെടി വളർത്തരുത് തുടങ്ങിയ നിർദേശങ്ങളും സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് സെൽ നൽകിയ നിർദേശങ്ങളിൽ ഉണ്ട്.

    Also Read- ഡ്രൈവിങ് അറിയാത്ത മൂന്നംഗ സംഘം വാൻ മോഷ്ടിച്ചു; 10 കി.മീ. തള്ളിയപ്പോൾ കാത്തിരുന്നത് പൊലീസ്

    സെക്രട്ടേറിയറ്റ് കാമ്പസിനുള്ളിലെ നായ ശല്യം സംബന്ധിച്ച് പരാതികൾ ഏറെയാണെന്നും സർക്കുലറിൽ പറയുന്നു. സെക്രട്ടേറിയറ്റിലെ ചില ജീവനക്കാർക്കും ഡ്രൈവർമാർക്കും സന്ദർശകർക്കും ഇതിനോടകം നായയുടെ കടിയേറ്റിട്ടുണ്ട്. സെക്യൂരിറ്റി വിഭാഗത്തിലേയും സെക്രട്ടേറിയറ്റിലെ ജീവനക്കാരിലേയും ചിലർ നായകൾക്ക് ഭക്ഷണം നൽകുകയും അവയെ പരോക്ഷമായി സംരക്ഷിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അവ ഇവിടം വിട്ട് പോകാൻ മടിക്കുകയും ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയായി വിഹരിക്കുകയും ചെയ്യുന്നു. ആയതിനാൽ ഇനി മുതൽ ആരും തന്നെ സെക്രട്ടേറിയറ്റ് കാമ്പസിനുള്ളിൽ ഇത്തരം പ്രവൃത്തിയിൽ ഏർപ്പെടരുതെന്നും ആവശ്യപ്പെടുന്നു.

    സർക്കുലറിൽ നിന്ന്

    • സെക്രട്ടേറിയറ്റ് അടക്കം സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളും 2023 മെയ് 15ന് മുൻപായി പൂർണമായും വൃത്തിയാക്കേണ്ടതാണെന്ന് നിർദേശിച്ചിരുന്നു. എന്നാൽ സെക്രട്ടേറിയറ്റിലെ പല സെക്ഷനുകളിലും വർഷങ്ങൾ പഴക്കമുള്ള ഫയലുകൾ, രജിസ്റ്ററുകൾ, റിപ്പോർട്ടുകൾ, പ്രസിദ്ധീകരണങ്ങൾ എന്നിവ നീക്കം ചെയ്യാതെ കിടക്കുന്നു. അതാത് വകുപ്പിലെ സൂപ്പർവൈസറി ഉദ്യോഗസ്ഥരായിരിക്കും ഇതിന് ഉത്തരവാദികൾ. അവരിൽ നിന്നും പിഴ ഈടാക്കും.
    • എല്ലാ ജീവനക്കാരും ആഹാരവും വെള്ളവും കൊണ്ടുവരുന്നതിന് പൊതികളും പ്ലാറ്റിക് കുപ്പികളും പൂർണമായി ഒഴിവാക്കി കഴുകി ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങൾ ഉപയോഗിക്കണം.
    • ചില ജീവനക്കാർ വീട്ടില്‍ നിന്നുള്ള വിവിധ തരം മാലിന്യങ്ങൾ സെക്രട്ടേറിയറ്റിൽ കൊണ്ടുവന്ന് നിക്ഷേപിക്കുന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ആയതിനാൽ വേസ്റ്റ് ബിന്നുകൾ സിസിടിവി ക്യാമറകളുടെ പരിധിയിൽ കൊണ്ടവരുന്നതും അത്തരം പ്രവൃത്തികൾ അച്ചടക്കലംഘനമായി കണ്ട് കർശന നടപടി സ്വീകരിക്കുന്നതുമാണ്.
    • പല സെക്ഷനുകളിലും കുപ്പിയിൽ വെള്ളം നിറച്ച് അലങ്കാര ചെടികൾ ഇട്ട് വയ്ക്കുന്നുണ്ട്. പലയിടത്തും ഈ വെള്ളത്തിൽ കുത്താടികളുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഇത് ഡെങ്കിപ്പനി പോലുള്ള ജലജന്യ രോഗങ്ങൾ പടർന്നു പിടിക്കുന്നതിന് കാരണമാകുമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആയതിനാൽ അത്തരം കുപ്പികളും ചെടികളും എത്രയും വേഗം ചെയ്യേണ്ടതാണ്.
    • ടോയ്ലറ്റുകൾ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കുക എന്നത് എല്ലാ ജീവനക്കാരുടേയും അവകാശവും കടമയുമാണ്. എന്നാൽ ഇക്കാര്യത്തിൽ ജീവനക്കാരുടെ സഹകരണം അത്യന്താപേക്ഷിതമാണ്. ടോയ്ലറ്റുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
    • മാലിന്യ നിർമ്മാർജ്ജനം സംബന്ധിച്ച മുന്നറിയിപ്പുകൾ, ടോയിലറ്റുകളിൽ സോപ്പ്, ജല ലഭ്യത. വേസ്റ്റ് ബിന്നുകൾ യഥാസമയമുള്ള വൃത്തിയാക്കൽ എന്നിവ ഉറപ്പ് വരുത്തണം.
    • സെക്രട്ടേറിയറ്റ് ഗാർഡനിലെ കരിയിലകളും പള്ളിക്കമ്പുകളും വളർന്നു നിൽക്കുന്ന പുല്ലുകളും മറ്റ് അവശിഷ്ടങ്ങളും നടൻ തന്നെ നീക്കം ചെയ്യണം.
    • സെക്രട്ടേറിയറ്റിൽ ഉണ്ടാകുന്ന അജൈവ മാലിന്യങ്ങളിൽ ഭൂരിഭാഗവും PWD സിവിൽ, ഇലക്ട്രിക്കൽ വിഭാഗങ്ങൾ നടത്തുന്ന വർക്കുകളുടേതാണ്. ആയതിനാൽ സെക്രട്ടേറിയറ്റിന്റെ പല ഭാഗങ്ങളിലായി കിടക്കുന്ന ഇത്തരം മാലിന്യങ്ങൾ ക്രമപ്രകാരം എത്രയും വേഗം നീക്കംചെയ്യേണ്ടതാണ്.
    • മരാമത്ത് പണികളുടെ ഭാഗമായുള്ള അവശിഷ്ടങ്ങൾ നിർമ്മാണം പൂർത്തീകരിച്ച് രണ്ട് ദിവസത്തിനുള്ളിൽ തന്നെ സെക്രട്ടേറിയറ്റ് കാമ്പസിൽ നിന്നും നീക്കം ചെയ്യേണ്ടതാണെന്ന് അതാത് വർക്ക് ഓർഡറിൽ തന്നെ ഉൾപ്പെടുത്തേണ്ടതാണ്. നിർമ്മാണ അവശിഷ്ടങ്ങൾ പൂർണ്ണമായി നീക്കം ചെയ്തിട്ടുണ്ടെന്ന് ബിൽ തുക നൽകുന്നതിന് മുമ്പ് ബന്ധപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയർ ഉറപ്പുവരുത്തേണ്ടതാണ്.
    • സെക്രട്ടറിയറ്റിന്റെ വിവിധയിടങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന ഉപയോഗ ശൂന്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഇതിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അടിയന്തരമായി നീക്കം ചെയ്യേണ്ടതാണ്.
    • സെക്രട്ടേറിയേറ്റിലെ പല ഭാഗങ്ങളിലായി ഉപയോഗിക്കാതെ കിടക്കുന്ന നിരവധി സർക്കാർ വാഹനങ്ങളുണ്ട്. സുരക്ഷാ പ്രശ്നമുള്ളതിനാൽ അവ ഉടനടി നീക്കം ചെയ്യണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിരവധി തവണ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ആയതിനാൽ അവ അതത് വകുപ്പുകൾ ഉടൻ തന്നെ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

    Published by:Rajesh V
    First published: