നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ആവശ്യം ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ആയി പരിഗണിക്കാനാവില്ല; ഹൈക്കോടതി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഹര്‍ജിക്കാര്‍ക്ക് സിംഗിള്‍ ബഞ്ചിനെ സമീപിക്കാമെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു.
കൊച്ചി: അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ആവശ്യം ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ആയി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. നിമിഷയുടെ അമ്മ ബിന്ദുവാണ് കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തത്.
ഹര്‍ജിക്കാര്‍ക്ക് സിംഗിള്‍ ബഞ്ചിനെ സമീപിക്കാമെന്ന് ഡിവിഷന്‍ ബഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ വിനോദ്ചന്ദ്രന്‍ സിയാദ് റഹ്‌മാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിമിഷയുടെ അമ്മ ബിന്ദു പിന്‍വലിച്ചു. അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷയെയും മകളെയും ഇന്ത്യയിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. അതിനാല്‍ ഇരുവരെയും തിരികെയെത്തിക്കാനായി കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പൗരന്മാരുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നുമാണ് ഹര്‍ജിയിലെ വാദം.
advertisement
നേരത്തെ ഐഎസ് കേസുകളുമായി ബന്ധപ്പെട്ട് ജയിലുകളില്‍ കഴിയുന്നവരെ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കാന്‍ അഫ്ഗാന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. നിമിഷയടക്കം നാലുപേരെ ഏറ്റുവാങ്ങുന്നതിനുള്ള സന്നദ്ധത അഫ്ഗാന്‍ ഇന്ത്യയോട് തേടുകയും ചെയ്തു. എന്നാല്‍ അഫ്ഗാന്‍ ജയിലുകളില്‍ കഴിയുന്ന വനിതകളെ തിരിച്ചെത്തിയ്ക്കുന്നതില്‍ ആലോചനയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. അന്താരാഷ്ട്ര മതമൗലികവാദിക ശക്തികളുമായി യോജിച്ച് പ്രവര്‍ത്തിച്ച ഇവരെ തിരികെ കൊണ്ടുവരുന്നത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ നിലപാട്.
മാസങ്ങള്‍ക്ക് മുമ്പ് റോ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട ശബ്ദരേഖയില്‍ നാട്ടിലേക്ക് മടങ്ങാനുള്ള സന്നദ്ധത നിമിഷ ഫാത്തിമ പ്രകടിപ്പിയ്ക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാന്‍ ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ലെന്ന് നിമിഷയുടെ അമ്മ ബിന്ദു വ്യക്തമാക്കി. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കി. തുടര്‍ന്നാണ് മകളെ നാട്ടിലെത്തിയ്ക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നത്.
advertisement
നാട്ടിലെത്തിക്കഴിഞ്ഞാല്‍ നിയമാനുസൃതമായ വിചാരണയും ശിക്ഷയും നേരിടുന്നതില്‍ എതിര്‍പ്പില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. അന്താരാഷ്ട്ര ഉടമ്പടികളും മനുഷ്യാവകാശവും മാനിച്ച് വിദേശത്തെ ജയിലില്‍ കഴിയുന്ന വനിതയെയും അവരുടെ അഞ്ചുവയസുപോലും പ്രായമില്ലാത്ത കുഞ്ഞിനെയും നാട്ടിലെത്തിയ്ക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.
തിരുവനന്തപുരം മണക്കാട് സ്വദേശിയായ ബിന്ദുവിന്റെ മകളായ നിമിഷ മെഡിക്കല്‍ ഡെന്റല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. ബക്‌സണ്‍ എന്ന പേരുള്ള ഇസയെന്നയാളെ 2015ല്‍ വിവാഹം കഴിച്ച് ഇസ്ലാം മതത്തില്‍ ചേര്‍ന്ന് നിമിഷാ ഫാത്തിമയെന്ന പേര് സ്വീകരിയ്ക്കുകയായിരുന്നു. വിവാഹത്തിന് രണ്ടു വര്‍ഷം മുമ്പ് പ്രണയകാലത്ത് 2013 സെപ്തംബറില്‍ തിരുവനന്തപുരത്തെ സലഫി മസ്ജിദില്‍ വെച്ചാണ് നിമിഷ പുതിയ പേര് സ്വീകരിച്ചത്.
advertisement
സോണിയ, മെറിന്‍, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാന്‍ ജയിലിലുള്ളത്. ഭര്‍ത്താക്കന്‍മാര്‍ക്കൊപ്പം 2016-17 കാലഘട്ടത്തില്‍ ഇന്ത്യ വിട്ട് ഐഎസില്‍ ചേരാന്‍ പോയവരാണ് ഇവര്‍. ആദ്യം ഇറാനിലെത്തിയ ഇവര്‍ അവിടെ നിന്നും അഫ്ഗാനിസ്ഥാനിലെ ഖ്വാറേഷ്യന്‍ പ്രവിശ്യയിലെത്തുകയായിരുന്നു. പിന്നീട് അമേരിക്കന്‍ വ്യോമസേന നടത്തിയ മിസൈലാക്രമണത്തില്‍ ഈ നാല് പേരുടേയും ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടു.
തുടര്‍ച്ചയായ ആക്രമണത്തില്‍ ഐഎസ് ഛിന്നഭിന്നമായതോടെ സ്ത്രീകളും കുട്ടികളുമടക്കം ഐഎസ് കേന്ദ്രങ്ങളിലുണ്ടായിരുന്ന 403 പേര്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങി. ഇന്ത്യയടക്കം 13 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ സംഘത്തിലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 13, 2021 11:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന ആവശ്യം ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ആയി പരിഗണിക്കാനാവില്ല; ഹൈക്കോടതി


