കൊച്ചി: യാക്കോബായ-ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ വീണ്ടും സമവായ നീക്കവുമായി സർക്കാർ. ഈ മാസം പത്തിന് ഇരുവിഭാഗവുമായി സർക്കാർ ചർച്ച നടത്തും. സർക്കാർ നീക്കവുമായി സഹകരിക്കുമെന്ന് ഇരു വിഭാഗവും പ്രതികരിച്ചു.
ഇരു സഭകളുമായുള്ള തർക്കം ക്രമസമാധാന പ്രശ്നത്തിലേയ്ക്ക് നീങ്ങിയ സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. ഈ മാസം പത്തിന് തിരുവനതപുരത്തു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാകും ചർച്ച എന്നാണ് സൂചന. സുപ്രീം കോടതി വിധി ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായതോടെ പോലീസ് സംരക്ഷണയിൽ പള്ളികൾ ഏറ്റെടുത്തു തുടങ്ങിയിരുന്നു. എന്നാൽ പലയിടത്തും യാക്കോബായ വിശ്വാസികളിൽ നിന്നും ശക്തമായ എതിർപ്പും നേരിടേണ്ടി വന്നു.
വിശ്വാസ സംരക്ഷണത്തിന് നിയമ നിർമ്മാണം വേണമെന്ന് യാക്കോബായ സഭയും ആവശ്യം ശക്തമാക്കി. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സർക്കാർ മുൻകൈ എടുത്ത് ചർച്ചയ്ക്ക് കളമൊരുക്കുന്നത്. ചർച്ചയോട് സഹകരിക്കുമെന്ന് ഓർത്തഡോക്സ് സഭ വക്താവ് ഫാ.ഡോ. ജോൺസ് എബ്രഹാം കോനാട്ടും യാക്കോബായ സഭ വക്താവും മീഡിയ സെൽ മേധാവിയുമായ ബിഷപ്പ് കുര്യാക്കോസ് മാർ തെയോഫിലോസും അറിയിച്ചു.
നേരത്തെ തർക്കം പരിഹരിക്കാൻ മന്ത്രി സഭ ഉപ സമിതിയെ നിയോഗിച്ചെങ്കിലും ഫലം കണ്ടില്ല. യാക്കോബായ വിഭാഗം ചർച്ചയ്ക്കു എത്തിയെങ്കിലും മറു വിഭാഗം വിട്ടു നിന്നു. സുപ്രീം കോടതിയിൽ അടക്കം കേസ് നില നിൽക്കുന്നതിനാൽ ചർച്ചകളിൽ പങ്കെടുക്കേണ്ടെന്ന് അന്ന് ഓർത്തഡോക്സ് പക്ഷം തീരുമാനിച്ചിരുന്നു.
അതേസമയം, ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭയുടെ റിലേ ഉപവാസ സമരം ആരംഭിച്ചു. വരുന്ന ദിവസങ്ങളിൽ പള്ളിക്ക് മുന്നിലേയ്ക്ക് കൂടി സമരം വ്യാപിപ്പിക്കും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.