'മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് അറിയിച്ചത് ആരെന്ന് മുഖ്യമന്ത്രി പറയാത്തത് എന്തുകൊണ്ട്?': കെ സുധാകരൻ
'മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് അറിയിച്ചത് ആരെന്ന് മുഖ്യമന്ത്രി പറയാത്തത് എന്തുകൊണ്ട്?': കെ സുധാകരൻ
''പിആർ ഏജൻസിയുടെ മൂടുപടത്തിൽ നിന്ന് പുറത്തു വന്ന പിണറായി വിജയനെയാണ് ഇന്നലെ കണ്ടത്. പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷയും ശൈലിയുമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട് അതുപോലെ മറപടി പറയാനാവില്ല. ''
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മക്കളെ തട്ടിക്കൊണ്ടു പോകാൻ താൻ പദ്ധയിട്ടെന്ന സ്വന്തം ജീവൻ തുടിക്കുന്ന അനുഭവം എഴുതി വായിക്കുന്നത് എന്തിനാണെന്നു ചോദിച്ച സുധാകരൻ, മുഖ്യമന്ത്രിക്കാണ് കള്ളക്കടത്ത്, ഇടപാടു സംഘങ്ങളുമായി ബന്ധമെന്നും ആരോപിച്ചു. ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, പി ടി തോമസ് എംഎൽഎ തുടങ്ങിയവർക്കൊപ്പം ജില്ലാ കോൺഗ്രസ് ഓഫിസിലാണ് സുധാകരന്‍ പത്രസമ്മേളനത്തിനെത്തിയത്.
കേരളത്തിന്റെ മുഖ്യമന്ത്രി ആഞ്ഞടിച്ചു നടത്തിയ പത്രസമ്മേളനത്തിൽ ഉന്നയിച്ച ഒരുപാട് ആരോപണങ്ങൾക്കെല്ലാം അതുപോലെ മറുപടി പറയാൻ തനിക്കു സാധിക്കില്ലെന്ന മുഖവുരയോടെയാണ് സുധാകരൻ പറഞ്ഞു തുടങ്ങിയത്. പിആർ ഏജൻസിയുടെ മൂടുപടത്തിൽ നിന്ന് പുറത്തു വന്ന പിണറായി വിജയനെയാണ് ഇന്നലെ കണ്ടത്. പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷയും ശൈലിയുമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട് അതുപോലെ മറപടി പറയാനാവില്ല. വ്യക്തിപരമായും താനിരിക്കുന്ന കസേരയുടെ മഹത്വവും വച്ച് പിണറായിയുടെ നിലവാരത്തിലേയ്ക്ക് താഴാൻ സാധിക്കില്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങൾക്ക് മാന്യമായി മാത്രം പ്രതികരിക്കുകയാണ്. ബ്രണ്ണന്‍ കോളജില്‍ പിണറായിയുമായി സംഘര്‍ഷമുണ്ടായെന്നത് സത്യം. പക്ഷേ പ്രചരിപ്പിക്കാന്‍ താല്‍പര്യമില്ല.
മക്കളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടു എന്ന ആരോപണത്തിൽ ജീവൻ തുടിക്കുന്ന സ്വന്തം അനുഭവം പങ്കുവയ്ക്കാൻ മുഖ്യമന്ത്രിക്ക് എഴുതി വായിക്കണോ? ഞാൻ അനുഭവം പറയുന്നത് എഴുതിയിട്ടല്ല. മാധ്യമപ്രവർത്തകർ ചോദ്യം ചോദിക്കുന്നു. പേപ്പർ നോക്കി രാമായണം വായിക്കുന്നതു പോലെ അദ്ദേഹം വായിക്കുന്നു. ഈ സംഭവം ആരോടും പറഞ്ഞു എന്ന് പറഞ്ഞില്ല. പകരം മരിച്ചു പോയ തന്റെ സുഹൃത്തും ഫിനാൻഷ്യറും പറഞ്ഞു എന്നാണ് പറയുന്നത്. എനിക്ക് ഫിനാൻഷ്യർ ഉണ്ടായിട്ടില്ല. മരിച്ച ആൾക്കു പേരില്ലേ.. സ്ഥലമില്ലേ? മുഖ്യമന്ത്രി എന്തുകൊണ്ട് പറയുന്നില്ലെന്ന് പറയണം. എന്തുകൊണ്ട് പൊലീസിൽ പരാതി കൊടുത്തില്ല.
സ്വന്തം മക്കളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടു എന്നറിഞ്ഞാൽ ആദ്യം പൊലീസിൽ പറയില്ലേ. എന്തുകൊണ്ടു കൊടുത്തില്ല? ഭാര്യയോടു പോലും പറഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാവുന്നതാണോ? മക്കൾക്ക് ഭീഷണിയുണ്ടെന്ന് പറഞ്ഞാൽ ആദ്യം പങ്കുവയ്ക്കുന്നതു ഭാര്യയോടാണ്. പകരം മനസിൽ വച്ചിട്ട് കുറെ കഴിഞ്ഞ് രാഷ്ട്രീയ ആരോപണമായി ഉന്നയിക്കുക, പേരു പറയാതിരിക്കുക. ഇത് മുഖ്യമന്ത്രിയുടെ കസേരയ്ക്കും അന്തസിനും യോജിച്ചതല്ല. - സുധാകരൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.