Thrikkakara | തൃക്കാക്കരയിൽ എൽ.ഡി.എഫിന് ലഭിക്കേണ്ട ക്രിസ്ത്യൻ വോട്ടുകൾ യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് ലഭിച്ചു എന്ന് കെ. സുരേന്ദ്രൻ
- Published by:user_57
- news18-malayalam
Last Updated:
യു.ഡി.എഫിന്റേത് രാഷ്ട്രീയ വിജയമല്ല. ബിജെപിയ്ക്ക് വോട്ട് ചെയ്താല്‍ സര്‍ക്കാരിന് തിരിച്ചടി നൽകാൻ കഴിയില്ലെന്നതു കൊണ്ട് വോട്ട് കിട്ടി എന്ന് സുരേന്ദ്രൻ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ (Thrikkakara by-election) യു.ഡി.എഫ്. നേടിയത് രാഷ്ട്രീയ വിജയമല്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍. പിണറായി സർക്കാരിന് ഒരടി കൊടുക്കാൻ ജനങ്ങൾ തീരുമാനിച്ചിരുന്നു. തൃക്കാക്കരയിലെ ബി.ജെ.പി. തോല്‍വിയില്‍ പാർട്ടിക്കുള്ളിൽ പരാതിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ഭാരതീയ ജനതാ മഹിളാ മോര്‍ച്ച സംഘടിപ്പിച്ച സംസ്ഥാന മഹിളാ നേതൃ സംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തോൽവി പരിശോധിക്കുമെന്നും പഠിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തൃക്കാക്കരയിൽ പ്രചാരണത്തിൽ ഏകോപന കുറവുണ്ടായിട്ടില്ല. ബിജെപിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമല്ല. പാർട്ടി തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായാണ് നേരിട്ടത്. പിണറായി വിജയന്റെ ധിക്കാരത്തിനും ധാർഷ്ട്യത്തിനും ജനം നൽകിയ അടിയാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
പിണറായി സർക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കാൻ ജനങ്ങൾ ആഗ്രഹിച്ചു. പോപ്പുലർ ഫ്രണ്ടിനെതിരെ ബി.ജെ.പി. നടത്തിയ പ്രചാരണം ഫലം കണ്ടു. പി.സി. ജോർജിന്റെ പ്രതികരണങ്ങൾ ക്രിസ്ത്യൻ സമുദായത്തിൽ ചലനം ഉണ്ടാക്കി. തൃക്കാക്കരയിൽ ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ട്. എൽ.ഡി.എഫിന് ലഭിക്കേണ്ട ക്രിസ്ത്യൻ വോട്ടുകൾ യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് ലഭിച്ചു. എങ്ങനെയും സർക്കാരിന് ഒരടികൊടുക്കണം എന്നായിരുന്നു ജനങ്ങളുടെ ആഗ്രഹമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
advertisement
തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് തിരിച്ചടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഫലം കണ്ടിട്ട് കേരളത്തില്‍ ബി.ജെ.പി. തകര്‍ന്നുപോയെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അതിലൊന്നും കാര്യമില്ല. ബിജെപിയ്ക്ക് വോട്ട് ചെയ്താല്‍ സര്‍ക്കാരിനെതിരെ തിരിച്ചടിക്കാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ആ പിന്തുണ ബി.ജെ.പിയ്ക്ക് കിട്ടാതെ പോയതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.12,957 വോട്ടുകളാണ് ബി.ജെ.പി. സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന് തൃക്കാക്കരയില്‍ ലഭിച്ചത്.
പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ സംസ്ഥാന സർക്കാരിന്‍റെ ഇടപെടൽ ശരിയല്ല. കേന്ദ്ര സർക്കാർ വീട്ടുവീഴ്ച സമീപനമാണ് സ്വീകരിച്ചത്. സംസ്ഥാന സർക്കാറിന് ഈ വിഷയത്തിൽ നയമില്ല. കർഷകരെയല്ല, ക്വാറി ഉടമകളെ സഹായിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും കെ. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
advertisement
നടിയെ ആക്രമിച്ച കേസിലും സര്‍ക്കാരിനെതിരെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വിമർശനം ഉന്നയിച്ചു. സ്ത്രീവിരുദ്ധ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും, അതിജീവിതയെ സർക്കാർ അപമാനിതയാക്കിയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുരേന്ദ്രന്‍ പ്രശംസിക്കുകയും ചെയ്തു. നരേന്ദ്ര മോദിയെപ്പോലെ സ്ത്രീകളെ കണ്ടുംകരുതിയും അവരുടെ താല്‍പ്പര്യങ്ങള്‍ക്കായി നിലകൊള്ളുകയും ചെയ്ത മറ്റൊരു ഭരണാധികാരി ഇന്ത്യയുടെ ചരിത്രത്തിലില്ല. പെട്രോള്‍ വിലയും പാചകവാതകവിലയും കൂട്ടിയെന്നുപറഞ്ഞിട്ടും അമ്മമാര്‍ മോദിയെ കൈവിട്ടില്ലെന്നും, പ്രധാനമന്ത്രി സ്ത്രീകളുടെ സംരംഭകത്വം ശക്തിപ്പെടുത്തിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതിയാണ് എൽ.ഡി.എഫ്. കേരളത്തില്‍ പേര് മാറ്റി കൊടുക്കുന്നത്. സ്ത്രീകള്‍ക്കെതിരായുള്ള കടന്നാക്രമണങ്ങളില്‍ അന്വേഷണം നടക്കുന്നില്ല എന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
advertisement
Summary: K. Surendran reacts on the massive victory of UDF in Thrikkakara
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 06, 2022 6:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Thrikkakara | തൃക്കാക്കരയിൽ എൽ.ഡി.എഫിന് ലഭിക്കേണ്ട ക്രിസ്ത്യൻ വോട്ടുകൾ യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് ലഭിച്ചു എന്ന് കെ. സുരേന്ദ്രൻ









