രഞ്ജി ട്രോഫി താരം സല്‍മാന്‍ നിസാറിന് സ്വീകരണം നല്‍കി ജന്മനാട്
Last Updated:
കേരള രഞ്ജി ട്രോഫിയിലെ സൂപ്പര്‍ താരത്തെ സ്വീകരിച്ച് ജന്മനാട്. സെമിയില്‍ സല്‍മാന്‍ നിസാറിൻ്റെ ഹെല്‍മറ്റില്‍ തട്ടി പൊങ്ങിയ ക്യാച്ച് വൈറല്‍. മധ്യനിരയുടെ കരുത്തായി മാറിയ താരത്തെ സ്വാഗതം ചെയ്ത് ക്രിക്കറ്റിൻ്റെ മണ്ണ്.
രഞ്ജി ട്രോഫിയില്‍ കേരളത്തിൻ്റെ ഓരോ മത്സരവും ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കിയത്. കേരള ടീമിലെ ഓരോ കളിക്കാരനും കളിയിലെ അവരുടെ പ്രകടനവും കാഴ്ച്ചക്കാര്‍ക്ക് അതിശയമായി. സല്‍മാന്‍ നിസാറിൻ്റെ പ്രകടനം അതില്‍ ഏറെ ഗംഭീരം. ഫൈനല്‍ കാണാതെ മടങ്ങേണ്ടി വരുമെന്ന നിര്‍ഭാഗ്യത്തിൻ്റെ നിമിഷങ്ങളില്‍ ആരാധകര്‍. പക്ഷേ ഭാഗ്യം തുണച്ചത് സല്‍മാന്‍ നിസാറിൻ്റെ രൂപത്തില്‍. ഗുജറാത്തിനെ മറികടക്കാന്‍ ഷോര്‍ട്ടില്‍ ഫീല്‍ഡ് ചെയ്തിരുന്ന സല്‍മാന്‍ നിസാറിൻ്റെ ഹെല്‍മറ്റില്‍ തട്ടി പൊങ്ങിയ ക്യാച്ചാക്കിയായിരുന്നു കേരളം വിലപ്പെട്ട 2 റണ്‍സ് ലീഡ് ഉറപ്പാക്കിയത്. അന്ന് എല്ലാ സമൂഹമാധ്യമങ്ങളിലും വൈറലായത് സല്‍മനും അദ്ദേഹത്തിൻ്റെ ഹെല്‍മറ്റുമാണ്. കേരള പോലീസ് പോലും ഹെല്‍മറ്റ് ധരിക്കേണ്ട ബോധവത്ക്കരണമായി ആ ഷോട്ട് ഷെയര്‍ ചെയ്തു.
സെമിയില്‍ പരിക്കേറ്റ് കളിക്കളത്തില്‍ നിന്ന് സ്ട്രക്ച്ചറില്‍ മടങ്ങേണ്ടി വന്ന സല്‍മാന്‍ ഫൈനലില്‍ കളിക്കുമോ എന്ന ആശങ്കയിലായിരുന്നു ജന്മനാടായ കണ്ണൂരും. ക്വാര്‍ട്ടറിലും സെമിയിലും കിടിലന്‍ ബാറ്റിങ് പ്രകടനമായിരുന്ന സല്‍മാന്‍ ഫൈനലിലും കേരളത്തിനായി കളിച്ചാല്‍ മധ്യനിര കരുത്തുറ്റതാകുമെന്ന് ഉറപ്പ്. പ്രാര്‍ത്ഥനകള്‍ സഫലമാക്കി സല്‍മാന്‍ ഫൈനലില്‍ മത്സരിച്ചതും നാടിൻ്റെ അഭിമാനമുഹൂര്‍ത്തമായി. ഫൈനലിലെത്തിയ കേരളത്തിന് റണ്ണറപ്പായി മടങ്ങേണ്ടി വന്നെങ്കിലും കേരളക്കര ഏറെ നാള്‍ കാത്തിരുന്ന ഫൈനലെന്ന സ്വപനമാണ് അവിടെ യാഥാര്‍ത്ഥ്യമായത്. പ്രതീക്ഷകള്‍ക്കപ്പുറം വളര്‍ന്ന കണ്ണൂരിൻ്റെ പെരുമ വാനോളം ഉയര്‍ത്തിയ സല്‍മാനെ ആഹ്ലാദത്തോടെയാണ് ജന്മാനാട് വരവേറ്റത്.
advertisement
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ താരത്തെ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സ്വീകരിച്ച് വരവേറ്റു. പ്രസിഡൻ്റ് എ സി എം ഫിജാസ് അഹമ്മദ്, ഭാരവാഹികളായ എ കെ സക്കരിയ, പി ബാബുരാജ്, ഇന്ത്യ എ ടീം ഫില്‍ഡിങ് പരിശീലകന്‍ ഒ വി മസര്‍ മൊയ്തു എന്നിവര്‍ ചേര്‍ന്നാണ് സല്‍മാന്‍ നിസാറിനെ സ്വീകരിച്ചത്. രഞ്ജി ട്രോഫി നേടാന്‍ സാധിച്ചില്ലെങ്കിലും ചരിത്രമുഹുര്‍ത്തത്തില്‍ ടീം അംഗമാകാന്‍ സാധിച്ചതില്‍ വളരേയെറെ സന്തോഷമെന്ന് സല്‍മാന്‍ നിസാര്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
March 07, 2025 2:19 PM IST