Karipur Air India Express Crash | കോളജ് കാലത്തെ പ്രണയം; വിവാഹ സ്വപ്നങ്ങളുമായി റിയാസ് പറന്നിറങ്ങിയത് മരണത്തിലേക്ക്
Karipur Air India Express Crash | കോളജ് കാലത്തെ പ്രണയം; വിവാഹ സ്വപ്നങ്ങളുമായി റിയാസ് പറന്നിറങ്ങിയത് മരണത്തിലേക്ക്
'വിവാഹത്തിനായി പോവുകയാണ്... ഒരു വർഷം മുമ്പ് തന്നെ നിശ്ചയിച്ചതാണ്' എന്നായിരുന്നു നാട്ടിലേക്ക് മടങ്ങാൻ കോൺസുലേറ്റിൽ നൽകിയ അപേക്ഷയിൽ റിയാസ് കാരണമായി പറഞ്ഞത്.
പാലക്കാട്: കരിപ്പൂർ രാജ്യാന്തരവിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ച പതിനെട്ട് പേരിൽ ഒരാൾ ചെർപ്പുളശ്ശേരി മുണ്ടക്കോട്ട്ക്കുറിശ്ശി സ്വദേശി മുഹമ്മദ് റിയാസ് (24) ആയിരുന്നു. വിവാഹ സ്വപ്നങ്ങളുമായി നാട്ടിലേക്ക് വിമാനം കയറിയ ആ യുവാവ് എന്നാൽ പറന്നിറങ്ങിയത് മരണത്തിലേക്കായിരുന്നു. വിവാഹം എന്ന സ്വപ്നം മാത്രമല്ല കോളജ് കാലത്തെ പ്രണയം കൂടി പാതിവഴിയിൽ അവസാനിപ്പിച്ചാണ് റിയാസ് യാത്രയായത്.
ചെർപ്പുളശ്ശേരി ഐഡിയൽ കോളേജിൽ യൂണിയൻ ചെയർമാനായിരുന്ന മുഹമ്മദ് റിയാസ് കോളജ് പഠനകാലത്താണ് ഭാവിവധുവായ ഹന്യയെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി വളർന്നു.. പിന്നീട് ജോലി തേടി സന്ദർശക വിസയിൽ യുഎഇയിലെത്തി.. അവിടെ ഒറു ഫാർമസ്യൂട്ടിക്കൽ കമ്പനി വെയർഹൗസ് അസിസ്റ്റന്‍റ് ആയി ജോലി നേടുകയും ചെയ്തു. ജോലി ലഭിച്ച് വിസ മാറ്റുന്നതിനായി വീണ്ടും നാട്ടിലേക്കെത്തിയ സമയത്താണ് പ്രണയബന്ധത്തെക്കുറിച്ച് വീട്ടിൽ അറിഞ്ഞതെന്നാണ് റിയാസിന്‍റെ അമ്മാവൻ അഷ്റഫ് അലി ഗൾഫ് ന്യൂസിനോട് പറഞ്ഞത്.
'റിയാസ് യുഎഇയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ അവരുടെ ബന്ധത്തെക്കുറിച്ച് വീട്ടിൽ എല്ലാവരും അറിഞ്ഞു... ഇതോടെ രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ ഒരു വർഷം മുമ്പ് വിവാഹം ഉറപ്പിച്ചു.. റിയാസ് അടുത്ത വാർഷിക അവധിക്ക് വരുമ്പോൾ വിവാഹം നടത്താമെന്നും നിശ്ചയിച്ചു' എന്നാണ് അദ്ദേഹം പറയുന്നത്.
'വിവാഹത്തിനായി പോവുകയാണ്... ഒരു വർഷം മുമ്പ് തന്നെ നിശ്ചയിച്ചതാണ്' എന്നായിരുന്നു നാട്ടിലേക്ക് മടങ്ങാൻ കോൺസുലേറ്റിൽ നൽകിയ അപേക്ഷയിൽ റിയാസ് കാരണമായി പറഞ്ഞത്. എന്നാൽ വിധി നിശ്ചയിച്ചിരുന്നത് മറ്റൊന്നായിരുന്നു. സഹോദരനായ നിസാമുദ്ദീന് ഒപ്പമാണ് റിയാസ് നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ ഇയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ് നിസാമുദ്ദീൻ സഹോദരന്‍റെ മരണവിവരം ഇയാളെ ഇതുവരെ അറിയിച്ചിട്ടില്ല.
റിയാസിന്‍റെ ഖബറടക്കം കഴിഞ്ഞ ദിവസം നടന്നിരുന്നു.. ഹന്യയുടെ ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. റിയാസിന്‍റെ വിയോഗം അറിഞ്ഞ് തകർന്ന ഹന്യയെ ആശ്വസിപ്പിക്കാനാകാതെ വിഷമിക്കുകയാണ് ബന്ധുക്കള്‍.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.