കേരള കോണ്‍ഗ്രസ് തര്‍ക്കം തുറന്ന പോരിലേക്ക്; ജോസഫിനെതിരെ മാണി വിഭാഗം
Last Updated:
ഒരു നേതാവിന്റെ വ്യക്തിപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലല്ല ചെയര്‍മാനെ തെരെഞ്ഞെടുക്കേണ്ടതെന്ന വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് ഉന്നതാധികാരസമിതി അംഗം റോഷി അഗസ്റ്റിനാണ് രംഗത്തെത്തിയിരിക്കുന്നത്.
കോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുള്ള കേരള കോണ്‍ഗ്രസിലെ തര്‍ക്കം തുറന്ന പോരിലേക്ക്. പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫിനെതിരെ ജോസ് കെ. മാണി വിഭാഗമാണ് ഇപ്പോള്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. ഏതെങ്കിലും ഒരു നേതാവിന്റെ വ്യക്തിപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലല്ല ചെയര്‍മാനെ തെരെഞ്ഞെടുക്കേണ്ടതെന്ന വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് ഉന്നതാധികാരസമിതി അംഗം റോഷി അഗസ്റ്റിനാണ് രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടി ഭരണഘടന അനുസരിച്ച് ചെയര്‍മാനെ തെരെഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മറ്റി യോഗം ചേര്‍ന്ന് ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യപരമായി വേണമെന്ന് വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. അതനുസരിച്ച് തന്നെ കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
കെ.എം മാണിയുടെ വേര്‍പാടിന് ശേഷം പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യത്തില്‍ തുടര്‍ച്ചയായ പ്രസ്താവനകളിലൂടെ വിഭാഗീയതയുടെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ ആശാസ്യമല്ല. പാര്‍ട്ടിയില്‍ വിഭാഗീയതയുടെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതെന്നും റോഷി പറഞ്ഞു.
സി.എഫ് തോമസ് പാര്‍ട്ടി പാര്‍ലമെന്ററി നേതാവാകുമെന്നും സംസ്ഥാന കമ്മറ്റി ഉടനില്ലെന്നും പി ജെ ജോസഫ് നേരത്തെ വ്യക്തമാക്കിയതിനു പിന്നാലെയാണ് ജോസ് കെ. മാണി വിഭാഗത്തില്‍പ്പെട്ട റോഷി അഗസ്റ്റിന്റെ പ്രതികരണം. മരണം മൂലം പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഒഴിവു വന്നാല്‍ സമവായത്തിലൂടെ പുതിയ ആളെ കണ്ടെത്തുകയാണ് വേണ്ടതെന്നും അതിന് സംസ്ഥാന കമ്മറ്റി വിളിച്ചു ചേര്‍ക്കേണ്ടതില്ലെന്നും ജോസഫ് പറയുന്നു. അതേസമയം ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന കമ്മറ്റി യോഗം ചേര്‍ന്നാണെന്ന് കഴിഞ്ഞ ദിവസം ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.
advertisement
പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം പി ജെ ജോസഫിന്, വര്‍ക്കിങ് ചെയര്‍മാനായി ജോസ് കെ മാണി, സി എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എന്ന ഫോര്‍മുല നടപ്പാക്കുകയെന്നതാണ് ജോസഫ് വിഭാഗത്തിന്റെ ലക്ഷ്യം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 20, 2019 3:28 PM IST


