കോട്ടയം: ജയിച്ച സ്ഥാനാർഥി കൂറുമാറി എതിർ മുന്നണിയിലേക്ക് പോകുന്നത് ആദ്യമല്ല. എന്നാൽ സാക്ഷരതയുടെ പേരിൽ സ്ഥാനത്തും അസ്ഥാനത്തും അഭിമാനിക്കുന്ന കോട്ടയംകാരോട് രാഷ്ട്രീയക്കാർ ചെയ്യുന്നത് 'അതുക്കും മേലേ.'
2014 ൽ ലോക്‌സഭയിലേക്കു വിജയിപ്പിച്ച ജോസ് കെ.മാണി കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് രാജ്യസഭയിലേക്കു പോകാൻ 2018 ൽ രാജിവെച്ചതോടെയാണ് ഇതിനു തുടക്കം. ഒമ്പതു വര്‍ഷമായി ലോക്സഭയിലേക്കു പോയ ജോസ് കെ.മാണിയാണ് രാജ്യസഭയിലേക്കു പോയത്. സാങ്കേതികമായി പതിനൊന്നു മാസത്തോളം കോട്ടയത്തിന് ലോക്സഭാ എംപി ഉണ്ടായില്ല. മണ്ഡലം 'അനാഥമാക്കി'യെന്ന് ആരോപിച്ച് അന്ന് സിപിഎം പ്രക്ഷോഭവുമായി രംഗത്തുവന്നിരുന്നു എന്നത് ഇന്ന് കൗതുകകരമായ വസ്തുതയാണ്.
തുടര്‍ന്ന് ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ മൂന്നു മുന്നണികൾക്കും വോട്ടു ചെയ്തവർക്ക് കിട്ടിയത് എട്ടിന്റെ പണി. യു.ഡി.എഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസിലെ തോമസ് ചാഴിക്കാടനും ഇടതു സ്ഥാനാർഥിയായി സി.പി.എമ്മിലെ വിഎൻ വാസവനും എൻ.ഡി.എ സ്ഥാനാർഥിയായി കേരള കോൺഗ്രസിലെ പി.സി തോമസുമാണ് 2019 ൽ മത്സരരംഗത്തുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഒരു ലക്ഷത്തിലേറെ വോട്ടിന് വി.എൻ വാസവനെ പരാജയപ്പെടുത്തി തോമസ് ചാഴിക്കാടൻ വിജയിച്ചു. എന്നാലിപ്പോൾ ചാഴിക്കാടൻ ജോസ് വിഭാഗത്തിനൊപ്പം ഇടതു മുന്നണിയിലേക്ക് മാറി.
Also Read
'സ്വർണക്കടത്തിൽ കരാട്ട് റസാഖ് എം.എൽ.എയ്ക്കും പങ്ക്'; പ്രതിയുടെ ഭാര്യ കസ്റ്റംസിന് നൽകിയ മൊഴി പുറത്ത്
എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ച പി.സി തോമസ് യു.ഡി.എഫ് പ്രവേശനത്തിനുള്ള പ്രാഥമിക ചർച്ച പൂർത്തിയാക്കിയെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ഇതോടെ ശരിക്കും പണി കിട്ടിയത് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തവർക്കും പ്രചാരണം നടത്തിയ മൂന്നു മുന്നണികളിലെ അണികൾക്കുമാണ്.
ഇടത്, എൻ.ഡി.എ മുന്നണികൾക്കെതിരായ ജനവിധിയാണ് തോമസ് ചാഴിക്കാടനെ പാർലമെന്റിൽ എത്തിച്ചതെന്നതിൽ കേരള കോൺഗ്രസ് ജോസ് പക്ഷത്തിനു പോലും സംശയമുണ്ടാകാനിടയില്ല. ഇതിൽ യു.ഡി.എഫ് പ്രവർത്തകരുടെയും നിഷ്പക്ഷമതികളുടെയും കുറെയൊക്കെ സ്ഥാനാർഥിയുടെ വ്യക്തിപരമായ വോട്ടുമുണ്ട്. എന്നാൽ തനിക്ക് വോട്ടു ചെയ്ത ബഹുഭൂരിപക്ഷം വോട്ടർമാരെയും ഞെട്ടിച്ച്, ആർക്കെതിരെയാണോ മത്സരിച്ചത് അതേപാളയത്തിൽ എത്തിയിരിക്കുകയാണ് ചാഴിക്കാടൻ.
സിപിഎം ജില്ലാ സെക്രട്ടറിയായ
എൽഡിഎഫ് സ്ഥാനാർഥി യഥാസ്ഥാനത്തുണ്ട്. അന്ന് സ്ഥാനാർഥി തോറ്റ വിഷമമുള്ള ഇടതു വോട്ടർമാർക്ക് 'ഫ്രീയായി' എം.പിയെ ലഭിക്കുകയും ചെയ്തു. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് വിളിച്ച മുദ്രാവാക്യങ്ങൾ ഇടതു മുന്നണി പ്രവർത്തകരിൽ ചിലരെയെങ്കിലും തിരിഞ്ഞു കൊത്തുമെന്നതിലും തർക്കമില്ല.
എൻ.ഡി.എയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ത്രികോണ മത്സരത്തിന്റെ പ്രതീതിയുണ്ടാക്കുകയും എൻ.ഡി.എ ഏറെ പ്രതീക്ഷ വച്ചുപുലർത്തുകയും ചെയ്ത പാർലമെന്റ് മണ്ഡലങ്ങളിലൊന്നായിരുന്നു കോട്ടയം. അതുകൊണ്ടു തന്നെ ബി.ജെ.പി പ്രവർത്തകർ കൈമെയ് മറന്നാണ് , മുമ്പ് എൻഡിക്കുവേണ്ടി അട്ടിമറി വിജയം നേടിയ സ്ഥാനാർഥി
പി.സി തോമസിനു വേണ്ടി പ്രചാരണം നടത്തിയതും. കൂടാതെ ചരിത്രത്തിൽ ആദ്യമായി എൻഡിഎയ്ക്ക് മണ്ഡലത്തിൽ കെട്ടി വെച്ച കാശും കിട്ടി.
2009-ലെ തെരഞ്ഞെടുപ്പിൽ 4.65 ശതമാനവും 2014-ൽ 5.33 ശതമാനവുമാണ് മണ്ഡലത്തിൽ എൻ.ഡി.എ സമാഹരിച്ച വോട്ട്. എന്നാലിത് 2019-ൽ 17.04 ശതമാനമായി വർധിപ്പിക്കാൻ പി.സി തോമസിന് സാധിച്ചിരുന്നു. എന്നാലിപ്പോൾ അതേ പി.സി തോമസാണ് യു.ഡി.എഫ് പാളയത്തിലേക്ക് പോകുമെന്നു വ്യക്തമാക്കിയിരിക്കുന്നത്.
കാലുമാറ്റവും പിളർപ്പുകളും
കേരള കോൺഗ്രസുകൾക്ക് പുത്തരിയല്ലെങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയ മാറ്റം കോട്ടയം മണ്ഡലത്തിലെ കുറച്ചു വോട്ടർമാരെയെങ്കിലും ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 75.55 ശതമാനമായിരുന്നു വോട്ടിങ്. 2009 ൽ ഇത് 71.67 2014ൽ 73.55 ഇങ്ങനെയായിരുന്നു. അതിനാൽ കാര്യമെന്തായാലും സാക്ഷരതയിൽ അഭിമാനിക്കുന്ന വോട്ടർമാർ 2021 ലും പോളിങ് ശതമാനം ഉയര്‍ത്തുക തന്നെ ചെയ്യാനാണ് സാധ്യത. 2014-ലെ തെരഞ്ഞെടുപ്പിൽ 14025 വോട്ടുകളാണ് നോട്ട നേടിയത്. എന്നാലിത് 2019-ൽ 7191 ആയി കുറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.