ആചാരങ്ങളും അന്ധവിശ്വാസങ്ങളും വേർതിരിക്കാനാവുന്നില്ല: 'ഇലന്തൂർ നരബലി'ക്ക് പിന്നാലെ കൊണ്ടുവന്ന കരട് ബിൽ പിൻവലിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
പല മതങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളും അന്ധവിശ്വാസങ്ങളും തമ്മിലുള്ള അതിർവരമ്പ് നേർത്തതായതിനാൽ അവ വ്യാഖ്യാനിച്ച് നിയമത്തിന്റെ പരിധിയിൽ നിർവചിക്കുന്നതിനുള്ള പ്രയാസം നിയമ വകുപ്പ് ശ്രദ്ധയിൽപ്പെടുത്തിയിരുന്നു
തിരുവനന്തപുരം: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ബില്ലിന്റെ കരട് പിൻവലിച്ചു. അന്ധവിശ്വാസങ്ങളും മതാചാരങ്ങളും തമ്മിൽ വേർതിരിക്കാനാകാതെ വന്നതോടെയാണ് നടപടി. കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ബിൽ പിൻവലിച്ചത്. കൂടുതൽ ചർച്ചകൾക്കുശേഷം കുറ്റമറ്റ രീതിയിൽ പുതിയ ബിൽ കൊണ്ടുവരാനാണ് നീക്കം.
കഴിഞ്ഞവർഷം പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലിയുടെ പശ്ചാത്തലത്തിലാണ് നിയമം ഓർഡിനൻസായി കൊണ്ടുവന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ദുർമന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും സംഭവങ്ങൾ ഉയർന്നുവന്നിരുന്നു. പലയിടത്തും ജനങ്ങൾതന്നെ സംഘടിച്ച് ഇത്തരം കേന്ദ്രങ്ങൾ പൂട്ടിച്ചു.
Also Read- ശ്വാസകോശം പുറത്തെടുത്തും തലയറുത്തും ക്രൂരത; ദുർമന്ത്രവാദത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങൾ
ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മീഷൻ കരട്ബിൽ തയാറാക്കി സർക്കാരിന് നൽകിയിരുന്നു. ആഭിചാരങ്ങളും ദുർമന്ത്രവാദവും തടയലും ഇല്ലാതാക്കലും എന്നതാണ് കമ്മീഷൻ ശുപാർശ ചെയ്ത ബിൽ.
advertisement
കുറ്റകൃത്യങ്ങൾക്ക് ഒരു വർഷംമുതൽ ഏഴുവർഷംവരെ തടവും 5000 രൂപ മുതൽ 50,000 രൂപവരെ പിഴയുമാണ് കമ്മീഷൻ ശുപാർശ ചെയ്തിരുന്നത്. മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക എന്നീ സംസ്ഥാനങ്ങൾ അന്ധവിശ്വാസങ്ങൾക്കെതിരായ നിയമം പാസാക്കിയിട്ടുണ്ട്.
മതപരമായ ആചാരങ്ങളെ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയെങ്കിലും പ്രായോഗികമായി നടപ്പാക്കുക അത്ര എളുപ്പമല്ലെന്ന് തുടർന്നുനടന്ന ചർച്ചകളിൽ സർക്കാരിന് ബോധ്യപ്പെട്ടു. പല മതങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളും അന്ധവിശ്വാസങ്ങളും തമ്മിലുള്ള അതിർവരമ്പ് നേർത്തതായതിനാൽ അവ വ്യാഖ്യാനിച്ച് നിയമത്തിന്റെ പരിധിയിൽ നിർവചിക്കുന്നതിനുള്ള പ്രയാസം നിയമ വകുപ്പും ശ്രദ്ധയിൽപ്പെടുത്തി. ഇതേത്തുടർന്നാണ് കൂടുതൽ ചർച്ച വേണമെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.
advertisement
മൃഗബലി, ശരീരത്തിൽ പീഡനമേൽപ്പിക്കുകയും മുറിവുണ്ടാക്കുകയും ചെയ്യുക, ഭൂതപ്രേത ആവാഹനം, നിധി കണ്ടെത്തുന്നതിനുള്ള മന്ത്രവാദം, ആഭിചാര ക്രിയകൾ, കൂടോത്രം തുടങ്ങി ഒട്ടേറെ കുറ്റങ്ങൾ കരട് നിയമത്തിൽ ഉൾപ്പെടുന്നു. എന്നാൽ, ഇവയിൽ പലതിനോടും ചേർന്ന് നിൽക്കുന്ന ആചാരങ്ങൾ പല മതങ്ങളിലുമുണ്ട്. മതാചാരങ്ങളെ ഒഴിവാക്കിയുള്ള നിയമനിർമാണത്തിനാണ് സർക്കാർ ശ്രമിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Jul 08, 2023 8:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആചാരങ്ങളും അന്ധവിശ്വാസങ്ങളും വേർതിരിക്കാനാവുന്നില്ല: 'ഇലന്തൂർ നരബലി'ക്ക് പിന്നാലെ കൊണ്ടുവന്ന കരട് ബിൽ പിൻവലിച്ചു









