ഇന്റർഫേസ് /വാർത്ത /Kerala / കാർഷിക നിയമങ്ങൾക്കെതിരായ പ്രമേയം; നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു

കാർഷിക നിയമങ്ങൾക്കെതിരായ പ്രമേയം; നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു

pinaray-arif muhmed khan

pinaray-arif muhmed khan

മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം ഇപ്പോഴത്തെ സാഹചര്യം ചർച്ച ചെയ്യുകയും തുടർ തീരുമാനം എടുക്കുകയും ചെയ്യുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ

  • Share this:

തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാനായി വിളിച്ചുകൂട്ടിയ നിയമസഭാ സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചു. പ്രത്യേക സഭാ സമ്മേളനം ചേരാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും ഇക്കാര്യത്തിൽ സർക്കാരിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്നും കാട്ടിയാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിയത്.

മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തിയശേഷം ഇപ്പോഴത്തെ സാഹചര്യം ചർച്ച ചെയ്യുകയും തുടർ തീരുമാനം എടുക്കുകയും ചെയ്യുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. ഗവർണറുടെ നടപടി ദൌർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഗവർണറുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് മുൻ മന്ത്രി കെ.സി ജോസഫ് പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടുന്നതിനുള്ള അടിയന്തരസാഹചര്യമെന്താണെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമങ്ങള്‍ രാജ്യമാകെ ബാധിക്കുന്ന വിഷയമാണെന്നും കേരളത്തിലെയും കര്‍ഷകരുടെ ആശങ്ക മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ സഭാസമ്മേളനം വിളിക്കാന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.

ഗവർണർ അനുവാദം നല്‍കാത്ത സാഹചര്യത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം ഉണ്ടാകില്ലെന്ന് സ്പീക്കറുടെ ഓഫിസ് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ സംഭവമാണിത്. നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിക്കുന്നത് കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യമായാണ്. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട്, ഇത്രയും കാലത്തെ ചരിത്രത്തിൽ ഒരു അവസരത്തിലും മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അനുവദിക്കാതിരുന്നിട്ടില്ല.

ഗവര്‍ണര്‍ തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുകയാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്തു ചര്‍ച്ച ചെയ്യണമെന്ന് മന്ത്രിസഭയാണ് തീരുമാനിക്കുന്നതെന്നും ഗവര്‍ണറല്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

പ്രത്യേക സമ്മേളനം ഇനി എന്നു ചേരണമെന്നതില്‍ തീരുമാനമെടുത്തിട്ടില്ല. നിയമസഭാ സമ്മേളനം 2021 ജനുവരി 8 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു.

First published:

Tags: Assembly session, Farm bill, Farm Laws, Farmers Strike, Kerala governor Arif Mohammad Khan