തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേസ് നിലനിൽക്കില്ലെന്ന മന്ത്രി ആർ ബിന്ദുവിന്റെ പ്രാരംഭ തടസ്സ വാദം ജസ്റ്റിസ് സോഫി തോമസ് ശരിവെക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പേരിനോടൊപ്പം പ്രൊഫസർ എന്ന് ചേർത്തുവെന്നും തന്നെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിൽ നോട്ടീസ് പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് തോമസ് ഉണ്ണിയാടൻ ഹർജി നൽകിയത്. എന്നാൽ ഇതിനു മതിയായ വസ്തുതകൾ ഹർജിയിൽ ഇല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
ഇല്ലാത്ത പ്രൊഫസര്‍ പദവി പേരിനൊപ്പം ചേര്‍ത്താണ് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ബിന്ദു വോട്ടു തേടിയതെന്നാണ് ഇരിങ്ങാലക്കുട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തോമസ് ഉണ്ണിയാടന്റെ വാദം. ഇത് നിയമ വിരുദ്ധമാണെന്ന് തോമസ് ഉണ്ണിയാടന്‍ ഹര്‍ജിയില്‍ പറയുന്നു. ജനങ്ങളെ കബളിപ്പിച്ച് നേടിയ ബിന്ദുവിന്റെ വിജയം അസാധുവാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.