തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ മട്ടന്നൂരിലെ ഷുഹൈബ് വധക്കേസിലും പെരിയയിലെ കൃപേഷ്, ശരത്‌ലാല്‍ ഇരട്ടക്കൊലക്കേസിലും സർക്കാർ അഭിഭാഷക ഫീസായി ഇതുവരെ മുടക്കിയത് 2.11 കോടി രൂപ. കഴിഞ്ഞ ഒൻപതിനു സഭയിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി ഇന്നലെയാണ് നിയമസഭാ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്.
ഷുഹൈബ്, പെരിയ കേസുകളിൽ പ്രതികളായ സിപിഎമ്മുകാർക്കു വേണ്ടി സർക്കാർ ഖജനാവിൽ നിന്നു ചെലവഴിച്ചത് 2,11,17,393 (2.11 കോടി) രൂപയാണെന്നു മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ മാത്യു കുഴൽനാടനു രേഖാമൂലം മറുപടി നൽകിയത്. ഹൈക്കോടതിയിൽ അഡ്വക്കറ്റ് ജനറലും സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസലും ഉള്ളപ്പോഴാണ് സർക്കാർ രണ്ടു കോടിയിലേറെ രൂപ ചെലവാക്കിയതെന്നത് ശ്രദ്ധേയം.
ഷുഹൈബ് വധക്കേസിൽ ചെലവഴിച്ചത്
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാനായി അഭിഭാഷകർക്കായി സർക്കാർ ചെലവാക്കിയത് 96,34,261 രൂപയാണെന്ന് കണക്കുകൾ പറയുന്നു. ഇതിൽ അഭിഭാഷക ഫീസായി നല്‍കിയ 86.40 ലക്ഷവും ഇവർക്ക് വിമാന യാത്രക്കായ്ക്കും ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനുമായി ചെലവഴിച്ച 6,64,961 രൂപയും ഉൾപ്പെടെയാണ്.
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഷുഹൈബിന്റെ അച്ഛൻ സി.പി.മുഹമ്മദ് ഹൈക്കോടതിയിലും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. ഇതിനെതിരെയായിരുന്നു സർക്കാർ ഖജനാവില്‍ നിന്ന് പണം ചെലവഴിച്ചത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സർക്കാരിനു വേണ്ടി വാദിക്കാൻ എത്തിയതു സംസ്ഥാനത്തിനു പുറത്തുള്ള മുതിർന്ന അഭിഭാഷകരാണ്.
ഹൈക്കോടതിയിൽ സർക്കാരിനു വേണ്ടി ഹാജരായ വിജയ് ഹൻസാരിക്ക് നൽകിയത് 64.40 ലക്ഷം രൂപ. അമരീന്ദർ സിങ്ങിന് 22 ലക്ഷം രൂപ. സുപ്രീം കോടതിയിൽ സർക്കാരിനു വേണ്ടി ഹാജരായത് വിജയ് ഹൻസാരിയും ജയദീപ് ഗുപ്തയുമായിരുന്നു.
കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടെങ്കിലും സർക്കാർ നൽകിയ അപ്പീലിനെത്തുടർന്ന് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. തുടർന്ന് കുടുംബം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.
കേസിലെ പ്രതികൾ
കേസിൽ ആകാശ് തില്ലങ്കേരി ഉൾപ്പെടെ ഡിവൈഎഫ്ഐ – സിപിഎം പ്രവർത്തകരായിരുന്ന 17 പേരാണ് പ്രതികൾ. 2018 ഫെബ്രുവരി 12നാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയത്. ഈ കേസിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിലാണു കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
പെരിയ ഇരട്ടക്കൊലക്കേസിൽ ചെലവഴിച്ചത്
കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വധിച്ച കേസിലും സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കുന്നതിനായി അഭിഭാഷകർക്കായി സർക്കാർ ഇതുവരെ ചെലവാക്കിയത് 1,14,83,132 രൂപയാണ്. ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകർക്ക് 88 ലക്ഷം രൂപ ഫീസ് നൽകി. വിമാനയാത്രയ്ക്കും താമസത്തിനും ഭക്ഷണത്തിനുമായി 2,33,132 രൂപയും. സുപ്രീം കോടതിയിൽ പെരിയ കേസിൽ സർക്കാരിനുവേണ്ടി ഹാജരായ മനീന്ദർ സിങ്ങിനു 24.50 ലക്ഷം രൂപ നൽകിയതായും മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പറയുന്നു.
Also Read-പെരിയ ഇരട്ടക്കൊലപാത കേസ് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ നിയമനം; വിവാദം
കേസിലെ പ്രതികൾ
സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പീതാംബരൻ ആണ് ഒന്നാം പ്രതി. ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ ഉൾപ്പെടെ സിപിഎം പ്രവർത്തകരാണ് പ്രതികളെല്ലാം. 24 പേർക്കെതിരെയും സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. 2019 ഫെബ്രുവരി 17 നാണു കാസർകോട് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. പ്രതികൾ രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്നു കൊല നടത്തിയെന്നാണു സിബിഐ കേസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.