ജീവനക്കാരുടെ യൂണിഫോമില്‍ വീണ്ടും മാറ്റം വരുത്തി കെഎസ്ആര്‍ടിസി. മുമ്പ് ഉപയോഗിച്ചിരുന്ന
കാക്കി നിറത്തിലുള്ള യൂണിഫോമിലേക്ക് ജീവനക്കാരെ തിരികെ കൊണ്ടുവരനാണ് മാനേജ്മെന്റ് തീരുമാനം.
വിവിധ തൊഴിലാളി യൂണിയനുകള്‍ ഇക്കാര്യമാവശ്യപ്പെട്ട് മാനേജ്മെന്റിനെ സമീപിച്ചിരുന്നു. യൂണിയനുകളുടെ ആവശ്യം
ആവശ്യം മാനേജ്മെന്റ് അംഗീകരിക്കുകയും ചെയ്തു. പുതുവര്‍ഷം മുതല്‍ കാക്കി യൂണിഫോമിലായിരിക്കും കെഎസ്ആര്‍ടിസി ജീവനക്കാര്‍ ജോലിക്കെത്തുക.
യൂണിഫോം മാറ്റവുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ഏറെ നാളുകളായി ചര്‍ച്ച നടത്തിയിരുന്നു.30 വര്‍ഷത്തിലധികമായി ഉപയോഗിച്ചു വന്നിരുന്ന കാക്കി യൂണിഫോമിന് 2015 മുതലാണ് മാറ്റം വന്നത്. കെഎസ്ആര്‍ടിസിയില്‍ കാലത്തിനനുസരിച്ചുള്ള
പുതുമയും പ്രൊഫഷണലിസവും കൊണ്ടുവരാനുള്ള മാറ്റത്തിന്റെ ഭാഗമായിരുന്നു യൂണിഫോം നിറം മാറ്റം.
ഇതിന്റെ ഭാഗമായി കണ്ടക്ടര്‍മാരുടെയും ഡ്രൈവര്‍മാരുടെയും
യൂണിഫോം നീല ഷര്‍ട്ടും കടും നീലം പാന്റുമാക്കിയിരുന്നു. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് ചാരനിറത്തിലുള്ള യൂണിഫോമും നല്കി. ഇന്‍സ്പെക്ടര്‍മാര്‍ക്ക് മങ്ങിയ വെള്ള ഷര്‍ട്ടും
കറുത്ത പാന്റുമായിരുന്നു യൂണിഫോം.
ഇതില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ഇന്‍സ്പെക്ടര്‍ക്കുമാണ് കാക്കി യൂണിഫോം നല്കാന് നിലവില്‍ ധാരണയായത്. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നീല യൂണിഫോം ആയിരിക്കും.സീനിയോറിറ്റി അറിയാന്‍ പ്രത്യേക ബാഡ്ജും ചിഹ്നങ്ങളും യൂണിഫോമില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. യൂണിഫോമിനുള്ള ബള്‍ക്ക് ഓര്‍ഡര്‍ ഉടന്‍ നല്‍കും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.