കേരളത്തിലെ വ്യവസായങ്ങൾ തുടരണമോയെന്ന് ആലോചിക്കുമെന്ന് കിറ്റക്സ് എം. ഡി. സാബു എം. ജേക്കബ്. രണ്ടാഴ്ചയ്ക്കുള്ളിൽ തെലങ്കാനയിലെ നടപടികൾ പൂർത്തിയാകുമെന്നും സാബു പറഞ്ഞു. മുഖ്യമന്ത്രിക്ക് മറുപടി പറയുന്നില്ല. രാഷ്ട്രീയ ആരോപണങ്ങൾക്ക് അതേ വേദിയിൽ വെച്ചുതന്നെ മറുപടി പറയുമെന്നും തെലങ്കാന സന്ദർശനം പൂർത്തിയാക്കിയശേഷം കൊച്ചിയിലെത്തിയ സാബു എം ജേക്കബ് പറഞ്ഞു.
തെലങ്കാനയിൽ 1000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കിറ്റക്സ് ഗ്രൂപ്പ് തയ്യാറെടുക്കുന്നത്. ഒരുമാസത്തിനുള്ളിൽ പദ്ധതി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. തെലങ്കാനയിൽ മികച്ച അവസരങ്ങളാണുള്ളത്. കേരളത്തിൽ ഒരു രൂപ പോലും മുടക്കാനുള്ള സാഹചര്യം ഇപ്പോൾ ഇല്ലെന്നും സാബു എം. ജേക്കബ് പറയുന്നു.
തെലങ്കാനയിൽ നിക്ഷേപം നടത്തുന്നതിന് സാഹചര്യമൊരുക്കിയ പി.വി. ശ്രീനിജൻ ഉൾപ്പടെ എറണാകുളത്തെ അഞ്ച് എംഎൽഎമാർക്കും ചാലക്കുടി എംപിയുമാണ്. തൃക്കാക്കര എം.എൽ.എ. പി. ടി. തോമസ്, എറണാകുളം എം.എൽ.എ. ടി.ജെ. വിനോദ്, പെരുമ്പാവൂർ എം.എൽ.എ. എൽദോസ് കുന്നപ്പിള്ളി, മൂവാറ്റുപുഴ എം.എൽ.എ. മാത്യു കുഴൽനാടൻ എന്നിവരോടും നന്ദിയുണ്ട്. മുഖ്യമന്ത്രിക്ക് തന്റെ മനസ്സിൽ ഒരു സ്ഥാനമുണ്ട്. അതുകൊണ്ട് തന്നെ പിണറായി വിജയന് തന്നെ ശാസിക്കാനും വഴക്ക് പറയാനും അർഹതയുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ വിമർശനങ്ങളോട് പ്രതികരിക്കാനില്ലെന്നും സാബു എം. ജേക്കബ് പറഞ്ഞു.
കിറ്റെക്സിനെതിരെ ഉയരുന്നത് രാഷ്ട്രീയ ആരോപണങ്ങളാണ്. ഇത്തരം ആരോപണങ്ങൾക്ക് രാഷ്ട്രീയ വേദിയിൽ തന്നെ മറുപടി പറയുമെന്നും സാബു ജേക്കബ് പറഞ്ഞു. വ്യവസായികളുടെ യോഗത്തിലേക്ക് സർക്കാർ വിളിച്ചാൽ പങ്കെടുക്കണമെന്ന് ആലോചിച്ച് തീരുമാനിക്കും. കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിക്ഷേപം നടത്തുന്നതിന് സർക്കാരുകളുമായി ചർച്ചകൾ വൈകാതെ ആരംഭിക്കുമെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി.
Also read: കേരളം വിടുന്നുവെന്ന റിപ്പോർട്ട്; കുതിച്ചുയർന്ന് കിറ്റക്‌സ് ഓഹരി വില
കേരളം വിട്ട് തെലങ്കാനയിൽ 3500 കോടി രൂപയുടെ നിക്ഷേപമിറക്കുമെന്ന വാർത്തകൾക്ക് പിന്നാലെ കിറ്റക്‌സിന്റെ ഓഹരി വിലയിൽ വൻ വർധനയുണ്ടായിരുന്നു. മണിക്കൂറുകള്‍ കൊണ്ട് 19.97 ശതമാനം വർധനയാണ് കിറ്റക്‌സ് ഗാർമെന്റ്‌സിന്റെ ഓഹരിയിൽ ഉണ്ടായത്.
ജൂലൈ 9 വെള്ളിയാഴ്ച 117 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി വില 140.85 വരെ ഉയരുകയായിരുന്നു. കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും വലിയ നിരക്കാണിത്. കേരളത്തിലെ നിക്ഷേപ പദ്ധതികള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് കിറ്റക്സ് ഓഹരി വില നേരത്തെ 110 രൂപയ്ക്ക് താഴെയെത്തിയിരുന്നു.
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് തെലങ്കാനയിലേക്ക് പോകുന്നതിന് മുൻപ് സാബു ജേക്കബ് പറഞ്ഞു. ഒരിക്കലും കേരളം വിട്ടു പോകണമെന്ന് ആഗ്രഹിച്ചിട്ടില്ല. തന്നെ മൃഗത്തെ പോലെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
'എത്രനാൾ ആട്ടും തുപ്പും സഹിച്ച് ഇവിടെ നിൽക്കാൻ സാധിക്കും. പതിനായിരങ്ങൾക്ക് ജോലി നൽകണമെന്നത് വലിയ സ്വപ്നമായിരുന്നു. ആട്ടിയോടിക്കുകയാണ് ഉണ്ടായത്. ഞാൻ സ്വന്തമായി പോകുന്നതല്ല. എന്നെ ആട്ടിയോടിക്കുകയായിരുന്നു. വലിയ വേദനയുണ്ട്. എനിക്ക് ഉണ്ടായ അനുഭവം മറ്റാർക്കും ഉണ്ടാവാൻ പാടില്ല. ജീവൻ പണയം വെച്ചും ബിസിനസ് ചെയ്യുന്നവർ എന്തു ചെയ്യും. ഇക്കാര്യങ്ങളെല്ലാം ചിന്തിക്കണം.'- അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anna Kitex, Kitex company, Kitex group, Sabu M Jacob