വീണ്ടും പ്ലാസ്റ്റർ; 'നിങ്ങൾക്ക് നിരാശയുണ്ടാക്കുമെങ്കിലും എനിക്കെന്റെ ചികിത്സ തുടരാതിരിക്കാൻ കഴിയില്ലല്ലോ'; കെ.കെ രമ
- Published by:Arun krishna
- news18-malayalam
Last Updated:
തുടർചികിത്സ സംബന്ധിച്ചു തീരുമാനിക്കുന്നതിന് അടുത്തദിവസം തന്നെ എം.ആർ.ഐ സ്കാൻ ചെയ്ത് ഡോക്ടറെ കാണാന്‍ നിർദ്ദേശിച്ചിട്ടുണ്ടെന്ന് കെ.കെ രമ പറഞ്ഞു
നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ വടകര എംഎല്‍എ കെ.കെ രമ തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തി. ഒരാഴ്ച കൂടി കൈയില്‍ പ്ലാസ്റ്റര്‍ ഇടണമെന്ന് ഡോക്ടര്‍ നിർദ്ദേശിച്ചതിനെ തുടർന്ന് പഴയത് മാറ്റി പുതിയ പ്ലാസ്റ്ററിട്ടെന്ന് കെ.കെ രമ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കൈ ഇളകാതെ സൂക്ഷിക്കണമെന്നും തുടർചികിത്സ സംബന്ധിച്ചു തീരുമാനിക്കുന്നതിന് അടുത്തദിവസം തന്നെ എം.ആർ.ഐ സ്കാൻ ചെയ്ത് ഡോക്ടറെ കാണാനും നിർദ്ദേശിച്ചിട്ടുണ്ടെന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു.
‘നിയമസഭയിലുണ്ടായ സംഭവങ്ങളുടെ ഭാഗമായി കൈക്ക് പരിക്കേറ്റ് ചികിത്സതേടി പ്ലാസ്റ്ററിട്ടതിന് ശേഷം മിനിറ്റുകൾക്കകം സി.പി.എം അനുകൂല സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ നിന്ന് വ്യാപകമായി അഭിനയമെന്നും നാടകമെന്നും പറഞ്ഞുള്ള അധിക്ഷേപവർഷമായിരുന്നു. നിയമസഭയിലെ സംഭവങ്ങളുടെ ആരംഭം മുതൽ പ്ലാസ്റ്ററിടുന്നതു വരെയുള്ള ചിത്രങ്ങൾ ക്രമം തെറ്റിച്ചുണ്ടാക്കിയ പോസ്റ്ററുകൾ ഉപയോഗിച്ചായിരുന്നു അധിക്ഷേപം.
ഇടതു കയ്യിലെ പ്ലാസ്റ്റർ വലതുകൈക്ക് മാറിയെന്നും, പ്ലാസ്റ്റർ ഒട്ടിച്ചത് ഷാഫി പറമ്പിൽ എം.എൽ.എ ആണെന്നും തുടങ്ങി നുണകൾ കൊണ്ടുള്ള അധിക്ഷേപങ്ങളുടെയും ആക്ഷേപങ്ങളുടെയും ക്രൂരമായ വേട്ടയാടലുകൾ തുടയുകയാണിപ്പോഴും. എന്നെ സംബന്ധിച്ചു കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇത് ആദ്യത്തെ അനുഭവമൊന്നുമല്ല’- കെ.കെ രമ പറഞ്ഞു.
advertisement
ഉത്തരവാദപ്പെട്ട ജനപ്രതിനിധികളിലൊരാൾ, നിയമസഭയിൽ നിത്യേന കാണുന്ന സഹപ്രവർത്തകരിലൊരാൾ തന്നെ ഈ അധിക്ഷേപ വർഷത്തിന് നേതൃത്വം നൽകിയത് സൃഷ്ടിച്ച ഒരു അമ്പരപ്പും നിരാശയുമുണ്ടായിരുന്നു. അത് പറഞ്ഞറിയിക്കാൻ കഴിയുന്നതിലുമപ്പുറമായിരുന്നു. പിന്നീട് അത് മറികടന്നു. എന്നാൽ തൊട്ടടുത്ത ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇതേറ്റു പിടിക്കുകയും, ഇത്തരം സൈബർ സംഘങ്ങൾക്ക് പ്രോത്സാഹനം നൽകുകയുമായിരുന്നുവെന്നും കെ.കെ രമ പ്രതികരിച്ചു.
advertisement
ആക്രമിക്കുന്നത് സി.പി.എം നേതൃത്വം നൽകുന്ന സർക്കാരും അതിന്റെ ഭാഗമായ സംവിധാനങ്ങളുമാണെങ്കിൽ പരിക്കേറ്റ ആളെ പ്രാഥമികമായ ചികിത്സതേടാൻ പോലും അനുവദിക്കില്ലെന്ന നിഷ്ടൂരമായ പ്രഖ്യാപനമല്ലേ കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടതെന്നും കെ.കെ രമ കുറ്റപ്പെടുത്തി.
പരിക്കേറ്റയാളുടെ ചികിത്സയിൽ ബോധപൂർവ്വം സംശയമുണ്ടാക്കുകയും, വ്യാജരേഖകളും നുണകഥകളുമുണ്ടാക്കി പരിക്കേറ്റയാളെ പൊതുമധ്യത്തിൽ പരസ്യമായ സോഷ്യൽ ഓഡിറ്റിങ്ങിനു വിധയേമാക്കുകയും ചെയ്യുമ്പോൾ ശരീരത്തിനേറ്റ വേദനയെക്കാൾ വലിയ വേദനയും മുറിവുമാണ് അയാളിൽ അത് ബാക്കിയാകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
advertisement
‘ഇന്നിപ്പോൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം രണ്ടാമതും പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്.അല്ല ക്ഷമിക്കണം, നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ്. നിങ്ങൾക്ക് നിരാശയുണ്ടാക്കുന്നതാണെങ്കിലും എനിക്കെന്റെ ചികിത്സ തുടരാതിരിക്കാൻ കഴിയില്ലല്ലോ’യെന്ന് കെ.കെ രമ പരിഹസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
March 22, 2023 6:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീണ്ടും പ്ലാസ്റ്റർ; 'നിങ്ങൾക്ക് നിരാശയുണ്ടാക്കുമെങ്കിലും എനിക്കെന്റെ ചികിത്സ തുടരാതിരിക്കാൻ കഴിയില്ലല്ലോ'; കെ.കെ രമ