അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാര മൂർത്തി: ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം
Last Updated:
കൊല്ലം ജില്ലയിലെ കായംകുളത്തിനടുത്ത് ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം. 'ദക്ഷിണകാശി' എന്നറിയപ്പെടുന്ന ക്ഷേത്രത്തിൻ്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്. പരബ്രഹ്മ അല്ലെങ്കിൽ സാർവത്രിക ബോധം എന്ന സങ്കൽപ്പത്തിന് ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് ഓച്ചിറ ക്ഷേത്രം.
കൊല്ലം ജില്ലയിലെ കായംകുളത്തിനടുത്ത് ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം. 'ദക്ഷിണകാശി' എന്നറിയപ്പെടുന്ന ക്ഷേത്രത്തിൻ്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്. പരബ്രഹ്മ അല്ലെങ്കിൽ സാർവത്രിക ബോധം എന്ന സങ്കൽപ്പത്തിന് ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് ഓച്ചിറ ക്ഷേത്രം. ഘടനാപരമായ രൂപരേഖകളും വിഗ്രഹങ്ങളും ആചാരങ്ങളും വ്യക്തമായി നിർവചിച്ചിട്ടുള്ള മറ്റ് പരമ്പരാഗത ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ ശ്രീകോവിലില്ല. 36 ഏക്കർ വിസ്തൃതിയുള്ള ക്ഷേത്ര വളപ്പിലെ വലിയ മരങ്ങളുടെ തണലിൽ പരബ്രഹ്മത്തെ സർവ്വവ്യാപിയായി ആരാധിക്കുന്നു. ഹൈന്ദവ ധർമ്മത്തിൽ 'പരമാത്മാവ്' അല്ലെങ്കിൽ 'നിർഗുണ പരബ്രഹ്മം' എന്നറിയപ്പെടുന്ന അരൂപിയായ പരമശിവൻ തന്നെയാണ് ഇവിടുത്തെ പ്രധാന ആരാധനാമൂർത്തി. പരമശിവനെയും, ഭഗവാൻ വിഷ്‌ണുവിനെയും രണ്ട് ആൽത്തറകളിൽ ആരാധിക്കുന്നു. അഗതികളും അനാഥരുമായ ധാരാളം ആൾക്കാരുടെ അഭയകേന്ദ്രമാണ് ഈ മഹാക്ഷേത്രം.

ഇവിടത്തെ 'പന്ത്രണ്ട് വിളക്ക്' എന്ന പ്രസിദ്ധമായ ഉത്സവം വൃശ്ചിക മാസത്തിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിൽ നടത്തുന്നു. കുടിൽ കെട്ടി ഭജനം പാർക്കുക, ദരിദ്രർക്കും രോഗികൾക്കും അന്നദാനം നടത്തുക, ഭാഗവതപാരായണം, ത്വക്ക് രോഗങ്ങൾ മാറുവാൻ എട്ടുകണ്ടം ഉരുളിച്ച എന്നിവ പ്രധാന നേർച്ചകളാണ്. മിഥുനമാസത്തിലെ ഓച്ചിറക്കളിയാണ് മറ്റൊരു വിശേഷം. ഓച്ചിറ ക്ഷേത്രത്തോട് അനുബന്ധിച്ച് ഒരു വേദാന്ത പഠന ശാല ഒരു നൂറ്റാണ്ട് മുമ്പ് വരെ പ്രവർത്തിച്ചിരുന്നു. 'ഓണാട്ട് ചിറ' എന്നത് ലോപിച്ചാണ് ഓച്ചിറ ആയതെന്നാണ് ചില ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നത്. ഓച്ചിറ പരബ്രഹ്മത്തെ ആരാധിച്ചാൽ ദുരിതശാന്തിയും മോക്ഷപ്രാപ്തിയും ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. ക്ഷേത്രപ്രവേശനവിളംബരത്തിനു മുൻപുതന്നെ ഇവിടെ എല്ലാ ഹിന്ദുക്കൾക്കും ഒരു പോലെ ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതാണ് പരബ്രഹ്മം എന്ന നാമം അന്വർത്ഥമാക്കുന്ന മറ്റൊന്ന്. ആൽത്തറയിലെ ചുറ്റുവിളക്കിന് പുറത്ത് എവിടെയും അഹിന്ദുക്കൾക്കും പ്രവേശനമുണ്ട്.
advertisement
ഓച്ചിറക്കളിയും ഓച്ചിറക്കാളകളും ഇവിടുത്തെ പ്രത്യേകതകളാണ്. മണ്ണ് പ്രസാദമായി നൽകുന്നതാണ് മറ്റൊരു സവിശേഷത. ദരിദ്രർക്കും രോഗികൾക്കും യാചകർക്കുമായുള്ള 'കഞ്ഞിപ്പകർച്ച' പ്രധാന നേർച്ചയാണ്. ഓച്ചിറയിലെ എട്ട് കണ്ടങ്ങളിലും ഉരുളുന്നത് ഒരു വഴിപാടാചാരമാണ്. ത്വക് രോഗങ്ങൾ മാറാനാണ് ഇങ്ങനെ ചെയ്യുന്നത്. മറ്റ് കാര്യലബ്ധിക്കായും ഉരുളിച്ച നടത്താറുണ്ട്. പണ്ട് രോഗം മാറേണ്ടുന്നവർ തന്നെ എട്ടു കണ്ടങ്ങളിലും ഉരുണ്ടിരുന്നു. ഇവിടത്തെ മണ്ണ് ഔഷധഗുണമുള്ളതാണെന്ന് ദേശവാസികൾ വിശ്വസിക്കുന്നു. ഇപ്പോൾ വഴിപാടുകാരന് പകരം ഉരുളുവാൻ പ്രത്യേകം ആൾക്കാരുണ്ട്.

advertisement
പന്ത്രണ്ടുനാൾ നീളുന്ന വൃശ്ചിക മഹോത്സവം കരകൂടൽ ഘോഷയാത്രകളോടെയാണ് തുടങ്ങുന്നത്. ക്ഷേത്രത്തിന് വടക്കുഭാഗത്തെ കരകളുടെ ഘോഷയാത്ര ആശാൻ്റെ മുക്കിൽ നിന്നും, തെക്കുഭാഗത്തെ കരകളുടെ ഘോഷയാത്ര മുതുകാട്ടുകര ദേവീക്ഷേത്രത്തിൽ നിന്നുമാണ് ആരംഭിക്കുന്നത്. വാദ്യമേളങ്ങളും വേലകളിയും ഘോഷയാത്രയ്ക്ക് പകിട്ടേകും. നൂറനാട്ട് നടന്ന പടയോട്ടത്തിൻ്റെയും പടവെട്ടിൻ്റെയും ചരിത്രസ്മരണ ഉണർത്തുന്നതാണ് കരകൂടൽ. യുദ്ധം നീണ്ടുപോയപ്പോൾ സമാധാന കാംക്ഷികളായ നൂറനാട്ടെ കരനാഥന്മാർ പാഴൂർ മനയിലെത്തി തമ്പുരാനെ മധ്യസ്ഥനായി ക്ഷണിച്ചുവരുത്തി പടവെട്ട് അവസാനിപ്പിച്ചതായാണ് ചരിത്രം. യുദ്ധത്തിൻ്റെ ചരിത്രപരമായ അവശേഷിപ്പാണ് ക്ഷേത്രത്തിന് വടക്കുവശത്തുള്ള ചിറ. യുദ്ധത്തിൻ്റെ അവസാനം പരബ്രഹ്മം പ്രത്യക്ഷപ്പെട്ടു യുദ്ധം അവസാനിപ്പിച്ചത്രേ. ചരിത്രപ്രസിദ്ധമായ ഈ യുദ്ധ്ത്തിൻ്റെ സ്മരണ നിലനിർത്താനായി വർഷംതോറും മിഥുനം ഒന്ന്, രണ്ട് തീയതികളിൽ ഓച്ചിറക്കളി നടത്തിവരുന്നു. കാന്റെർ വിഷർ എന്ന പാശ്ചാത്യൻ എ ഡി 1700 ൻ്റെ തുടക്കത്തിൽ ഓച്ചിറയിൽ വന്നപ്പോൾ അന്നും ഓച്ചിറക്കളി ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kerala
First Published :
Nov 29, 2024 2:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kollam/
അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാര മൂർത്തി: ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം









