വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ആഘോഷമാക്കിയ സിപിഎം മാപ്പുപറയണം: മുല്ലപ്പള്ളി രാമചന്ദ്രൻ
Last Updated:
രക്തസാക്ഷികളെ സൃഷ്ടിക്കുന്നതും അവരുടെ പേരില്‍ മുതലക്കണ്ണീർ ഒഴുക്കി ധനസമാഹരണം നടത്തുന്നതും സി പി എം ശൈലിയാണ്. കണ്ണൂര്‍ മോഡല്‍ അക്രമം തലസ്ഥാനത്തേക്കും വ്യാപിക്കാനാണ് സി പി എം ശ്രമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചു വിട്ട സി പി എം ഈ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പരസ്യമായി മാപ്പു പറയണമെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍.
രണ്ടു സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തില്‍ കാലാശിച്ചതെന്ന് താന്‍ അന്നു തന്നെ ചൂണ്ടിക്കാട്ടിയതാണ്. അത് ശരി വയ്ക്കുന്നതാണ് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട്. കൊല നടത്താന്‍ എത്തിയവരാണ് വെഞ്ഞാറമൂട്ടില്‍ കൊലപാതകത്തിന് ഇരയായതെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് റിപ്പോര്‍ട്ടിൽ ഉള്ളതെന്നും മാധ്യമ വാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞു.
അക്രമത്തെ ഉപാസിക്കുന്ന സിപിഎം നേതാക്കളാണ് ഈ കൊലപാതകത്തിന് രാഷ്ട്രീയമാനം നല്‍കിയത്. സി പി എം ഗുണ്ടകള്‍ വിവിധ ജില്ലകളിലായി അന്ന് 150 ല്‍പ്പരം കോണ്‍ഗ്രസ് ഓഫീസുകളാണ് തല്ലി തകര്‍ത്തത്. കൊലക്കുറ്റം കോണ്‍ഗ്രസിന്റെ തലയിൽ കെട്ടിവെച്ച് കേരളത്തിൽ ഉടെനീളം ആയിരക്കണക്കിന് ഫ്ലക്‌സ് ബോര്‍ഡുകളാണ് സി പി എം സ്ഥാപിച്ചത്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സി പി എം ആഘോഷമാക്കി മാറ്റുകയായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.
advertisement
പ്രാഥമിക അന്വേഷണത്തില്‍ രാഷ്ട്രീയ കൊലപാതകമല്ലെന്ന് പറഞ്ഞ പൊലീസ് റൂറല്‍ എസ് പി കേസ് അന്വേഷണ ചുമതല ഏറ്റെടുത്തതോടെ സി പി എം ഈ കേസിന് രാഷ്ട്രീയമാനം നല്‍കുകയായിരുന്നു. സി ബി ഐ അന്വേഷണം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതും ഇത് രാഷ്ട്രീയ കൊലപാതമല്ലെന്ന ബോധ്യം സി പി എമ്മിന് ഉണ്ടായിരുന്നതിനാലാണ്.
advertisement
രക്തസാക്ഷികളെ സൃഷ്ടിക്കുന്നതും അവരുടെ പേരില്‍ മുതലക്കണ്ണീർ ഒഴുക്കി ധനസമാഹരണം നടത്തുന്നതും സി പി എം ശൈലിയാണ്. കണ്ണൂര്‍ മോഡല്‍ അക്രമം തലസ്ഥാനത്തേക്കും വ്യാപിക്കാനാണ് സി പി എം ശ്രമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്ന് ആയിരുന്നു ഫോറൻസിക് റിപ്പോർട്ട്. രണ്ടു സംഘങ്ങൾ തമ്മിലുള്ള പകയാണ് കൊലപാതകത്തിനു കാരണമായതെന്നും രാഷ്ട്രീയ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്നും ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊലയ്ക്കു പിന്നിൽ രാഷ്ട്രീയ വൈരമുണ്ടെന്ന പൊലീസ് കുറ്റപത്രത്തെ തള്ളിക്കളയുന്നതാണ് ഫോറൻസിക് റിപ്പോർട്ട്.
advertisement
പ്രതികളുടെ മൊബൈൽ ഫോണുകളും സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ഫോറൻസിക് വിഭാഗം രാഷ്ട്രീയ കൊലപാതകം അല്ലെന്ന നിഗമനത്തിൽ എത്തിയത്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരുടെയും കൊല്ലപ്പെട്ടവരുടെയും ഫോൺ സംഭാഷണങ്ങളിൽ രാഷ്ട്രീയ പാർട്ടികളെ കുറിച്ചോ നേതാക്കളെ കുറിച്ചോ പരാമർശമില്ലെന്നും നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച ഫോറൻസിക് സയൻസ് ലാബ് റിപ്പോർട്ടിൽ പറയുന്നു.
കൊല നടത്താൻ എത്തിയവരാണു കൊലപാതകത്തിനിരയായതെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. കൃത്യം നടത്താനായി ഇവർ ഗൂഢാലോചന നടത്തി. എതിർ സംഘത്തിലെ ചിലരെ അപായപ്പെടുത്തുക എന്നതായിരുന്നു കൊല്ലപ്പെട്ടവരുടെ ലക്ഷ്യം. മുഖംമൂടി ധരിച്ച്, ശരീരം മുഴുവൻ മൂടിപ്പൊതിഞ്ഞാണ് കൊല്ലപ്പെട്ടവർ ഉൾപ്പെട്ട അക്രമിസംഘം സ്ഥലത്തെത്തിയത്.ഇരു സംഘങ്ങളുടെ കൈവശവും മാരകായുധങ്ങൾ ഉണ്ടായിരുന്നെന്നും ഫോറൻസിക് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
advertisement
ഡി വൈ എഫ് ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ് (27), മിഥിലാജ് (31) എന്നിവർ കഴിഞ്ഞ ഓഗസ്റ്റ് 30ന് രാത്രിയിൽ തേമ്പാമൂട് വച്ചാണ് കൊല്ലപ്പെട്ടത്. കൊലയ്ക്കു പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന ആരോപണവുമായി സി പി എം നേതാക്കൾ രംഗത്ത് എത്തിയിരുന്നു. കോൺഗ്രസിലെ ഉന്നത നേതാക്കൾക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് സി പി എം ആരോപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Feb 22, 2021 4:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം ആഘോഷമാക്കിയ സിപിഎം മാപ്പുപറയണം: മുല്ലപ്പള്ളി രാമചന്ദ്രൻ







