ജൻഡർ ക്യാമ്പയിൻ്റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്ന് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍. പ്രതിജ്ഞ പിൻവലിച്ചു എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്നും എക്സിക്യുട്ടീവ് ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ ‘നയി ചേതന ‘ എന്ന പേരിൽ നടത്തുന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായി 2022 നവംബർ 25 മുതൽ ഡിസംബർ 23വരെ ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെയും ലിംഗനീതി ഉറപ്പാക്കുന്നതിനുമായി രാജ്യത്തൊട്ടാകെ അയൽക്കൂട്ടതലം വരെ വിവിധ പരിപാടികൾ നടത്തിവരുന്നു.
ലിംഗാധിഷ്ഠിത അതിക്രമങ്ങളെ തിരിച്ചറിയുക അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുക അതിക്രമങ്ങൾക്കെതിരെയുള്ള മുന്നേറ്റങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് നാലാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്വം വളർത്തിയെടുക്കുകയും ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുക എന്നതാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.
കേരളത്തിൽ ഈ പരിപാടിയുടെ നോഡൽ ഏജൻസി കുടുംബശ്രീയാണ്. ജൻഡർ ക്യാമ്പയിന്‍റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ പിൻവലിച്ചെന്ന വാര്‍ത്ത തെറ്റാണെന്നും എക്സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
ജന്‍ഡര്‍ കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മൗലികാവകാശ ലംഘനം നടത്തുന്നുവെന്ന ആരോപണവുമായി ആദ്യമെത്തിയത് സമസ്ത നേതാവും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ യാനാസര്‍ ഫൈസി കൂടത്തായി ആയിരുന്നു. കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ എടുപ്പിക്കുന്ന പ്രതിജ്ഞയില്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കുമെന്ന വാചകമാണ് ശരീഅത്ത് വിരുദ്ധമായി സമസ്ത നേതാവ് ഉന്നയിച്ചത്.
വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ സിവില്‍ നിയമങ്ങള്‍ മതപരമായ നിയമങ്ങളും വിശ്വാസങ്ങളും അടിസ്ഥാനപ്പെടുത്തി നല്‍കുന്ന അവകാശം ഭരണഘടനയുടെ മൗലികതയില്‍പ്പെട്ടതാണ്. ഖുര്‍ആനില്‍ ആണിനും പെണ്ണിനും സ്വത്തവകാശത്തില്‍ വ്യത്യസ്ത ഓഹരികളാണ് പറയുന്നത്. ഈ വിശ്വാസത്തില്‍ ജീവിക്കുന്നവരുടെ മൗലിക അവകാശം നിഷേധിക്കുന്നതാണ് കുടുംബശ്രീയുടെ തുല്യ സ്വത്തവാകശം ആവശ്യപ്പെട്ടുള്ള പ്രതിജ്ഞയെന്നും നാസര്‍ ഫൈസി പറയുന്നു. മതത്തിന്റേയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ കുടുംബശ്രീ സര്‍ക്കുലറിലൂടെ നീങ്ങുന്നതിനെതിരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സമസ്ത ഉയര്‍ത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് പ്രതിജ്ഞ പിന്‍വലിക്കാന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മുഖപത്രമായ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തു. ജില്ലാ ഓഫീസര്‍മാരോട് പ്രതിജ്ഞ ഒഴിവാക്കാന്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് മറ്റു ചില മാധ്യമങ്ങളില്‍ കൂടി വാര്‍ത്ത വന്നതോടെയാണ് പ്രതിജ്ഞ ഒഴിവാക്കാന്‍ നിര്‍ദേശമില്ലെന്ന വിശദീകരണവുമായി കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എത്തിയത്.
പ്രതിജ്ഞ പിന്‍വലിച്ചെന്ന വാര്‍ത്തയെത്തുടര്‍ന്ന് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി ജെ പി രംഗത്തെത്തിയിരുന്നു. കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചത് സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമാണെന്നായിരുന്നു കെ.സുരേന്ദ്രന്‍റെ വിമര്‍ശനം. കേരളത്തിലെ ഭരണം നിയന്ത്രിക്കുന്നത് സംഘടിത മതമൗലികവാദ ശക്തികളെന്ന് കുടുംബശ്രീയുടെ പ്രതിജ്ഞ പിൻവലിച്ചതിലൂടെ തെളിഞ്ഞുവെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി. സ്കൂളുകളിൽ ജെൻഡർ ന്യൂട്രാലിറ്റി യൂനിഫോം നടപ്പിലാക്കുന്നതിൽ നിന്നും വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിൽ നിന്നും സമാനമായ എതിർപ്പ് ഉയർന്നതോടെ സർക്കാർ പിൻമാറിയിരുന്നു. ഇവിടെ ശരീഅത്ത് നിയമമാണോ നടപ്പാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം.
അമ്പതുകോടി മുടക്കി വനിതാ മതിലുപണിഞ്ഞതു ശബരിമലയിൽ ലിംഗസമത്വം കൊണ്ടുവരാൻ മാത്രമാണ്. സ്ത്രീകൾക്ക് തുല്യമായ സ്വത്തവകാശം അനുവദിക്കില്ലെന്ന തീവ്രവാദികളുടെ ഫത്വയാണ് കേരളത്തിലെ പൊതു ഇടങ്ങളിൽ അംഗീകരിക്കപ്പെടുന്നത്. സർക്കാർ വോട്ട്ബാങ്കിന് വേണ്ടി നവോത്ഥാന മൂല്യങ്ങളെ ചവിട്ടിമെതിക്കുകയാണ്. സ്ത്രീകൾക്ക് ഭരണഘടന ഉറപ്പ് വരുത്തുന്ന തുല്യ അവകാശമാണ് മതമൗലികവാദികളുടെ ഭീഷണിക്ക് മുമ്പിൽ സർക്കാർ അടിയറവ് പറഞ്ഞതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: GENDER EQUALITY, Kudumbashree, Samastha