തിരുവനന്തപുരം: പട്ടികജാതി വിദ്യാർഥികൾക്കുളള സ്റ്റൈപന്‍റ് മുടങ്ങിയിട്ട് ആറ് മാസത്തിലേറെയായി. പലതവണ ഓഫീസുകൾ കയറിയിറങ്ങി മടുത്ത വിദ്യാർഥികൾ ഒടുവിൽ പരാതിയുമായി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചരിക്കുകയാണ്. തിരുവനന്തപുരം ലോ കോളേജിലെ വിദ്യാർഥികളാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്.
എല്ലാ മാസവും ലഭിക്കുന്ന 750 രൂപ കൊണ്ടാണ് നിർധനരായ പല വിദ്യാർഥികളും പരീക്ഷാഫീസ് അടയ്ക്കുന്നതും ചിലവുകൾ നടത്തുന്നതും. സ്റ്റൈപന്‍റ് മുടങ്ങിയതോടെ നിരവധി വിദ്യാർഥികൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തിരുവനന്തപുരം ലോ കോളേജിലെ ഏഴാം സെമസ്റ്റർ വിദ്യാർഥി ത്രിദേവ് വി. മോഹൻ പറയുന്നു. കാര്യം അന്വേഷിക്കാൻ പട്ടികജാതി ജില്ലാ ഓഫീസിൽ പോയപ്പോൾ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും ത്രിദേവ് പരാതിപ്പെടുന്നു.
ഓരോ തവണയും ഓരോ കാരണങ്ങൾ പറഞ്ഞ് ഇവരെ മടക്കി അയയ്ക്കുകയാണ്. 17 കോടിയോളം രൂപ ലഭിച്ചാൽ മാതമേ മുഴുവൻ വിദ്യാർഥികൾക്കും ആനുകൂല്യം വിതരണം ചെയ്യാൻ കഴിയൂ. വിദ്യാർഥികൾ മന്ത്രി എ.കെ ബാലനോടും പരാതിപ്പെട്ടു. മന്ത്രിയുടെ ഓഫീസിൽ നിന്നും കാര്യമായ ഇടപെടൽ ഉണ്ടായില്ല.
തുടർന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. തിരുവനന്തപുരം ലോ കോളേജിൽ മാത്രം അറുപതോളം വിദ്യാർഥികൾക്ക് സ്റ്റൈപന്‍റ് മുടങ്ങി. സാമ്പത്തിക പ്രതിസന്ധിയെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും ഫണ്ട് ഉപയോഗിച്ച് വകുപ്പിന്‍റെ നേതൃത്വത്തിൽ പല പരിപാടികളും സംഘടിപ്പിക്കുന്നുണ്ടെന്നാണ് വിദ്യാർഥികളുടെ ആക്ഷേപം. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ ശക്തമായി പ്രതിഷേധവുമായി രംഗത്തിറങ്ങാനാണ് വിദ്യാർഥികളുടെ തീരുമാനം.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.