ജി. വിജയരാഘവൻ
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കടുത്ത പാർട്ടി അനുഭാവികളല്ലാത്ത കേരളത്തിലുട നീളമുള്ള 76 മാധ്യമപ്രവർത്തകരോട് സംസാരിച്ചു. ഇതിൽ പാർട്ടി മുഖപത്രങ്ങളിലോ ചാനലുകളിലോ ജോലി ചെയ്യുന്നവരെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. പകുതിയിലധികം പേരും സീറ്റുകളുടെ വിജയസാധ്യതകളെ കുറിച്ചുള്ള അവരുടെ ചിന്തകൾ പങ്കുവയ്ക്കാൻ തയാറായി.
മൂന്ന് ചോദ്യങ്ങളാണ് ഞാൻ അവരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
1. തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട വിഷയം ഏത്?
2. ഏറ്റവും ചർച്ച ചെയ്യപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്ന വിഷയം എന്ത്?
3. 20 സീറ്റുകളിൽ എത്രയെണ്ണം എൽഡിഎഫിനും യുഡിഎഫിനും എൻഡിഎക്കും ലഭിക്കും?
അവരുടെ പ്രതികരണം ഇങ്ങനെ.
1. ഇതിൽ 90 ശതമാനത്തോളം പേരും പറഞ്ഞത് ഏറ്റവും ചർച്ച ചെയ്തത് ശബരിമല വിഷയവും വിശ്വാസവും മതപരവും അതിന്റെ ഇംപാക്ടുമാണ് എന്നാണ്. 75 ശതമാനത്തിൽ അധികം പേരും ഈ വിഷയങ്ങൾ മാത്രമാണ് പ്രകടമായതെന്ന് പറഞ്ഞു. അക്രമരാഷ്ട്രീയം, പ്രത്യേകിച്ച് വടക്കൻ കേരളത്തിലെ, ചർച്ചയായി എന്നാണ് അഞ്ചുശതമാനത്തോളംപേരും പറഞ്ഞത്. വേറൊരു രണ്ട് ശതമാനം പറഞ്ഞത് മോദി- അഴിമതിയാണ്. വേറൊരു രണ്ട് ശതമാനത്തിന്റെ അഭിപ്രായം ഇങ്ങനെ- രാഹുലും മോദിയും ആണ് ചർച്ച ചെയ്യപ്പെട്ടത്, പ്രത്യേകിച്ച് വയനാട്ടിലെ രാഹുലിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം.
2. വികസനം, പരിസ്ഥിതി, കൃഷി, തൊഴിൽ, തൊഴിലില്ലായ്മ, പുതിയ ഹരിത കേരളം, കേരളത്തിന്റെ പുനർനിര്‍മാണം, സർക്കാരിന്റെ പ്രകടനവും നയങ്ങളും, പൊതുവിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, റോഡുകൾ, വ്യവസായം, യുവാക്കളുടെ തൊഴിലവസരങ്ങൾ, കേരളത്തിന്റെ ഭാവികാര്യങ്ങൾ. കേന്ദ്ര സർക്കാരിന്റെയും രാഷ്ട്രീയ കക്ഷികളുടെയും നയപരിപാടികൾ, ജനാധിപത്യവ്യവസ്ഥയിലെ സ്വാതന്ത്ര്യം, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിലയിരുത്തൽ, ഹിന്ദുമതവും ഹന്ദുത്വവും തമ്മിലുള്ള വ്യത്യാസം.
3. ഇതുവരെയുള്ള പ്രവചനങ്ങളെല്ലാം യുഡിഎഫിന് പന്ത്രണ്ടോ അതിൽ കൂടുതലോ സീറ്റുകളാണ് പറയുന്നത്. എൽഡിഎഫിന്‍റെ പ്രകടനം കഴിഞ്ഞ തവണത്തേതിനേക്കാൾ മികച്ചതാകില്ലെന്നും പറയുന്നു.
75 ശതമാനത്തോളം പ്രവചിക്കുന്നത് യുഡിഎഫിന് 15ൽ അധികം സീറ്റുകൾ ലഭിക്കുമെന്നാണ്.
യുഡിഎഫിന് 17-18 സീറ്റ് ലഭിക്കുമെന്നാണ് 30 ശതമാനം വിശ്വസിക്കുന്നത്
എൽഡിഎഫിന് രണ്ട് സീറ്റ് മാത്രമേ ലഭിക്കുവെന്ന് 15% പേർ കരുതുന്നു
എൽഡിഎഫിന് അഞ്ച് സീറ്റ് വരെ മാത്രമേ ലഭിക്കൂവെന്ന് 75% സർവേകൾ പ്രവചിക്കുന്നു.
എൽഡിഎഫിന് എട്ട് സീറ്റ് ലഭിക്കുമെന്ന് പ്രവചിക്കുന്നത് 20 ശതമാനത്തിൽ താഴെ മാത്രമാണ്.
ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്ന് 30 ശതമാനം പ്രവചിക്കുന്നു.
ബിജെപിക്ക് രണ്ട് സീറ്റ് ലഭിക്കുമെന്ന് പറയുന്നത് അഞ്ച് ശതമാനം പേരാണ്.
പൊതുസമൂഹത്തിൽ പലരും കരുതുന്ന സങ്കടകരമായ ചില കാര്യങ്ങൾ
1. ന്യൂനപക്ഷ സമുദായക്കാർ അവരുടെ വിശ്വാസം ആക്രമിക്കപ്പെടുമെന്ന് കരുതുന്നു.
2. ഇപ്പോൾ അനുഭവിച്ചുവരുന്ന ചില പ്രത്യേക ആനുകൂല്യങ്ങൾ ഇല്ലാതാകുമെന്ന് കരുതുന്നവരുണ്ട്.
3. ന്യൂനപക്ഷസമുദായ അംഗങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം ലഭിക്കുന്നുവെന്ന് ഭൂരിപക്ഷ സമുദായക്കാർ ആശങ്കപ്പെടുന്നു
4. കുടുതൽ പേരും വോട്ട് ചെയ്തത് അവരുടെ സ്ഥാനാർഥി ജയിക്കാൻവേണ്ടിയല്ല, മറിച്ച് മറ്റൊരാളെ തോൽപ്പിക്കാൻവേണ്ടിയാണ്.
5. ഒരു പാർട്ടിയുടെ രാഷ്ട്രീയ ആശയത്തെ പാഠം പഠിപ്പിക്കുന്നതിനേക്കാൾ ചില വ്യക്തികളെ പാഠം പഠിപ്പിക്കുന്നതിനുവേണ്ടിയാണ് ഒരുകൂട്ടർ വോട്ട് ചെയ്തത്.
6. വികസനമോ മറ്റ് വിഷയങ്ങളോ ചർച്ച ചെയ്യാത്തത് അവരെ അത്ഭുതപ്പെടുത്തി.
7. ജാതിയും മതവും പാർട്ടി രാഷ്ട്രീയവുമല്ലാതെ മറ്റൊന്നും ചർച്ച ചെയ്യാത്ത അവസ്ഥയിലേക്ക് സമൂഹം തരംതാണു
ഇത് എന്‍റെ കാഴ്ചപ്പാടോ പ്രവചനമോ എക്സിറ്റ് പോൾ ഫലമോ അല്ല. ജനങ്ങളുടെ പൾസ് അറിയുന്ന ആളുകളുടെ കാഴ്ചപ്പാടും പ്രവചനവുമാണിത്.
ഇതിൽ എത്ര പ്രവചനങ്ങൾ ശരിയാകുമെന്ന് അടുത്ത 23ന് നമുക്ക് അറിയാം. പക്ഷേ ഒരുകാര്യം ഉറപ്പ് പറയാം ഇത്തവണ രാഷ്ട്രീയപാർട്ടികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ രീതി മാറിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.