തിരുവനന്തപുരം: കേരളത്തിൽ 3 ലക്ഷം കോടി രൂപയുടെ പദ്ധതികൾ 2025 അവസാനത്തോടെ നടപ്പാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. സംസ്ഥാനത്ത് 45,536 കോടി രൂപയുടെ 15 ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദേഹം.
കേരളത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് വികസനം നടപ്പിലാക്കാനാണ് കേന്ദ്ര ഗവണ്മെന്റ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാര മേഖലയുടെ ഏറ്റവും വലിയ ശക്തി മികച്ച റോഡുകളാണ്. ഈ പദ്ധതികൾ വിനോദ സഞ്ചാരം മൂന്നിരട്ടി വർധിപ്പിക്കാൻ സഹായിക്കും. സംസ്ഥാനത്തെ വ്യവസായ ഇടനാഴിയിൽ ഉൾപെടുത്തുന്ന മൂന്ന് പദ്ധതികളും നിതിൻ ഗഡ്കരി ചടങ്ങിൽ പരാമർശിച്ചു.
Also read- തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി
ഈ മൂന്നു പദ്ധതികളിലായി ആകെ 919 കിലോമീറ്റർ വ്യവസായ ഇടനാഴി കേരളത്തിലൂടെ കടന്നു പോകും, 87,224 കോടി രൂപയാണ് ഇതിനായുള്ള പദ്ധതി ചെലവ്. മുംബൈ – കന്യാകുമാരി ഇടനാഴി- ആകെ നീളം 1619 കിലോമീറ്ററാണ്. കേരളത്തിലൂടെ കടന്നു പോകുന്നത് 644 കിലോമീറ്റർ. ഇതിനാവശ്യമായ പദ്ധതിക്ക് 61,060 കോടി രൂപയാണ് ചിലവ്.
കന്യാകുമാരി – കൊച്ചി ഇടനാഴി ആകെ 443 കിലോമീറ്ററാണ് ദൂരം. 166 കിലോമീറ്ററും കേരളത്തിലൂടെ കടന്നു പോകും . ഇതിനുള്ള പദ്ധതി ചെലവ് 20,000 കോടി രൂപയാണ്. 323 കിലോമീറ്റർ ദൂരമുള്ള ബാംഗ്ലൂർ – മലപ്പുറം ഇടനാഴി കേരളത്തിലൂടെ കടന്നു പോകുന്നത് 72 കിലോമീറ്ററാണ്. ഇതിനുള്ള പദ്ധതി ചെലവ് 7,134 കോടി രൂപ. കേരളത്തിലെ 9 ജില്ലകളിലൂടെ ഈ ഇടനാഴി കടന്നു പോകും. രാജ്യത്തെ ഏറ്റവും വലിയ ആറു വരി എലിവേറ്റഡ് ഹൈവെയും ഇതിൽ ഉൾപ്പെടും.
2024 ന് മുൻപ് ഈ മൂന്ന് പദ്ധതികളും പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ സംസ്ഥാനം കണ്ടെത്തണമെന്നും നിതിൻ ഗഡ്കരി പറഞ്ഞു. എത്രയും വേഗം പൊതു ഗതാഗത സംവിധാനത്തെ ബയോ ഇന്ധനം, ഇലക്ട്രിക്, ഹരിത ഹൈഡ്രജൻ ഊർജ്ജം തുടങ്ങിയവയിലേക്ക് മാറ്റാൻ നടപടി സ്വികരിക്കണമെന്ന് നിതിൻ ഗഡ്കരി മുഖ്യമന്ത്രിയോട് നിർദേശിച്ചു. ഇതിലൂടെ യാത്രാ ചെലവ് കുറയ്ക്കാനും, മലിനീകരണം ഇല്ലാതാക്കാനും സാധിക്കുംമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ഭൂമി ഏറ്റെടുക്കലുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ ഇതിനുള്ള തുക താരതമ്യേന കൂടുതലാണ്. ഇതാണ് പലപ്പോഴും റോഡ് വികസനത്തിൽ നേരിടുന്ന പ്രതിസന്ധിയെന്നും ഗഡ്കരി പറഞ്ഞു. ഉദ്‌ഘാടനം ചെയ്ത 544 കിലോമീറ്ററിലെ വികസന പദ്ധതികൾ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) ആണ് നടപ്പാക്കുന്നത് . വടക്കാഞ്ചേരി മുതൽ തൃശൂർ വരെയുള്ള ആറുവരി പാത , കഴക്കൂട്ടം മുതൽ ടെക്നോപാർക്ക് വരെയുള്ള നാല് വരി എലിവേറ്റഡ് ഹൈവെയും ഇതിൽ ഉൾപ്പെടും.
സംസ്ഥാന അടിസ്ഥാന സൗകര്യ വികസനത്തിന്റെ നാഴികക്കല്ലായ ദിവസമാണിതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ , പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് , ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.