'ഓൾഡ് ഏജ് ഹോമുകൾ കുറ്റകൃത്യമല്ല; ഇനി മലയാളി ഏറ്റവുമധികം പരിചയപ്പെടാൻ പോകുന്ന ഒന്ന്'
- Published by:Rajesh V
- news18-malayalam
Last Updated:
''ഏറ്റവും മികച്ച ഓൾഡ് ഏജ് ഹോമുകളിൽ മാതാപിതാക്കളെ ഏൽപ്പിക്കുന്ന മക്കൾ നന്മനിറഞ്ഞ മക്കളാവും''
ഓൾഡ് ഏജ് ഹോം എന്നാൽ പ്രായമായ മാതാപിതാക്കളെ കൊണ്ടുപോയി തള്ളുന്ന ഇടം എന്ന നിലയിലാണ് ശരാശരി മലയാളി ഇന്നും കാണുന്നത്. സംവിധായകൻ കെ ജി ജോർജിന്റെ വിയോഗത്തോടെ ഇക്കാര്യത്തിലുള്ള മലയാളികളുടെ മനോഭാവം ശരിക്കും വെളിപ്പെട്ടു. എന്നാൽ ഓൾഡ് ഏജ് ഹോമുകളുമായി ബന്ധപ്പെട്ട ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അമേരിക്കയിൽ താമസമാക്കിയ മലയാളി ഷിബു ഗോപാലകൃഷ്ണന്‌റെ കുറിപ്പ്. ഒരു കുറ്റകൃത്യം എന്ന നിലയിൽ ഓൾഡ് ഏജ് ഹോമുകളെ കാണുന്ന കാലം കടന്നുപോകുമെന്നും ഇനി മലയാളി ഏറ്റവും അധികം പരിചയപ്പെടാൻ പോകുന്നത് അവയെ ആയിരിക്കുമെന്നും കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം
കെ ജി ജോർജിന്റെ മരണത്തിനു മുൻപ് തന്നെ വിവാദവിഷയമായ ഒന്നാണ് അദ്ദേഹം താമസിച്ചിരുന്ന ഓൾഡ് ഏജ് ഹോം. മലയാളിക്ക് കൂടുതൽ പരിചയം വൃദ്ധസദനമാണ്, അതുകൊണ്ടാവാം അതിനെ അങ്ങനെ തന്നെ മനസിലാക്കാനും വീട്ടുകാരുടെ ക്രൂരത എന്നനിലയിൽ വിലയിരുത്താനും ഇടയായത്. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനാവാത്ത മക്കൾ അവരെ നടതള്ളുന്ന ഇടമെന്ന നിലയിലാണ് നമുക്ക് വൃദ്ധസദനങ്ങളെ പരിചയം. അത്തരത്തിലുള്ള നഗരവാസികളായ, സുഖാന്വേഷികളായ, ക്രൂരരും ധനാഢ്യരുമായ മക്കളുടെ സ്വാർത്ഥതയുടെ സ്മാരകങ്ങളാണ് നമുക്ക് വൃദ്ധസദനങ്ങൾ.
Also Read- ‘ഗോവയിൽ പോയത് സുഖവാസത്തിനില്ല; അദ്ദേഹത്തെ നന്നായി നോക്കി’; ആരോപണങ്ങൾക്ക് ഭാര്യ സൽമയുടെ മറുപടി
advertisement
ഒരുപക്ഷെ, മലയാളി ഇനി ഏറ്റവുമധികം പരിചയപ്പെടാൻ പോകുന്നത് ഓൾഡ് ഏജ് ഹോമുകൾ ആയിരിക്കും. ഒരു കുറ്റകൃത്യം എന്നനിലയിൽ അതിനെ കാണുന്ന കാലം കടന്നുപോകും. ഏറ്റവും മികച്ച ഓൾഡ് ഏജ് ഹോമുകളിൽ മാതാപിതാക്കളെ ഏൽപ്പിക്കുന്ന മക്കൾ നന്മനിറഞ്ഞ മക്കളാവും. മനുഷ്യർ ആയകാലത്തു തന്നെ അവരുടെ ഓൾഡ് ഏജ് ഹോം ജീവിതവും പ്ലാൻ ചെയ്യാൻ തുടങ്ങും, അതിനുള്ള സമ്പാദ്യ പദ്ധതികളിൽ ചേരും, ആരെയും ആശ്രയിക്കാതെ, മക്കളെ അവരുടെ ആകാശങ്ങൾക്കു വിട്ടുകൊടുത്ത്, അവർ അവരുടെ ജീവിതവും അടിച്ചുപൊളിക്കും.
advertisement
ഇപ്പോൾ തന്നെ കേരളത്തിലെ ബഹുഭൂരിപക്ഷം വീടുകളും അച്ഛനും അമ്മയും മാത്രം താമസിക്കുന്ന വൃദ്ധസദനങ്ങളാണ്. മാതാപിതാക്കൾ മാത്രം താമസിക്കുന്ന കേരളത്തിലെ വീടുകൾ പെരുകുകയാണ്. അവരിൽ ഒരാൾ പോയാൽ, കൂടെയുള്ളയാൾ തനിച്ചാവും. വൃദ്ധസദനത്തേക്കാൾ ഭീകരമായ ഒറ്റപ്പെടലും ഉത്തരവാദിത്തവും ആണ് വീടുകളുടെ ഏകാന്തതയിൽ അവർ അനുഭവിക്കുന്നത്. അവരെ അങ്ങനെ കെട്ടിയിടരുത്. ആരെങ്കിലും അസുഖബാധിതരായാൽ മക്കൾ വന്നുനിന്നു നോക്കണമെന്നു മാതാപിതാക്കൾ പോലും ആഗ്രഹിക്കില്ല, അവർക്ക് അതിനു സാധിക്കില്ലെന്നു മറ്റാരേക്കാളും അവർക്കറിയാം. നിരന്തരം മെഡിക്കൽ കെയർ വേണ്ടിവരുന്ന സാഹചര്യം കൂടി ആണെങ്കിൽ, അതുംകൂടി നല്ലനിലയിൽ ലഭ്യമാകുന്ന മനുഷ്യരുടെ സാമീപ്യത്തിലേക്കു എത്തിച്ചേരുക എന്നത് വൈകാതെ ഒരു കുറ്റകൃത്യം അല്ലാതെയായി തീരും.
advertisement
കെയർ ഗിവേഴ്സ് എന്നൊരു വിഭാഗമുണ്ട്. കുടുംബത്തിലെ ആർക്കെങ്കിലും സുഖമില്ലാതെയായാൽ അവരെ നോക്കുന്നവരുടെ ജീവിതത്തെ കുറിച്ച് നമ്മൾ എല്ലായിപ്പോഴും സൗകര്യപൂർവം മറക്കുകയാണ് ചെയ്യുക. പലപ്പോഴും വൈദഗ്ധ്യം ആവശ്യമുള്ള സേവനങ്ങൾ വേണ്ടിവരും, അതിനെല്ലാം പറ്റിയ ഒരിടമായി ഓൾഡ് ഏജ് ഹോമുകൾ മാറും. ഇവിടെ ഞാൻ കാണുന്ന മനുഷ്യർ ഏറ്റവും അധികം പ്ലാൻ ചെയ്യുന്നത് അവരുടെ വാർദ്ധക്യകാല ജീവിതമാണ്, മക്കളുടെ കല്യാണമോ, അതിനു വേണ്ടിവരുന്ന ചിലവോ, അവർക്കുള്ള സമ്പാദ്യമോ, വീടോ ലോണോ അതിന്റെ ആജീവനാന്ത ബാധ്യതകളോ അല്ല. തന്നോളമായാൽ അതിന്റെ ഉത്തരവാദിത്തം അവരുടേതു മാത്രമാണ്.
advertisement
കൈയിലുള്ളതെല്ലാം തൂത്തുപെറുക്കി മക്കളെ കല്യാണം കഴിപ്പിക്കുന്നതും കടംമേടിച്ചും ലോണെടുത്തും അവർക്കുവേണ്ടി വീടുവയ്ക്കുന്നതും നിർത്തി മനുഷ്യർ അവരുടെ വാർദ്ധക്യകാല ജീവിതത്തെ കളറാക്കാൻ തുടങ്ങണം. ഓൾഡ് ഏജ് ഹോമുകൾ അത്യാവശ്യം നല്ലചിലവുവരുന്ന ഏർപ്പാടാണ്. അതിനും മക്കളെ ബുദ്ധിമുട്ടിക്കില്ല എന്നുപിടിവാശിയുള്ളവർ സ്വന്തം സമ്പാദ്യത്തെ അതിനുവേണ്ടി കരുതുക, മക്കളോട് പോയി പണിനോക്കാൻ പറയുക.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 26, 2023 1:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഓൾഡ് ഏജ് ഹോമുകൾ കുറ്റകൃത്യമല്ല; ഇനി മലയാളി ഏറ്റവുമധികം പരിചയപ്പെടാൻ പോകുന്ന ഒന്ന്'