'ഉമ്മൻചാണ്ടിക്ക് നൽകുന്നത് ആയുർവേദ ചികിത്സ; 2015ൽ രോഗം കണ്ടുപിടിച്ചിട്ടും മകനും ഭാര്യയും ചികിത്സ നിഷേധിച്ചു': ആരോപണവുമായി സഹോദരൻ അലക്സ് ചാണ്ടി
- Published by:Rajesh V
- news18-malayalam
Last Updated:
ചികിത്സ നിഷേധിക്കുന്നതിന് പിന്നില്‍ പ്രാർത്ഥനാ സംഘങ്ങളുടെ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നതായും സഹോദരൻ ആരോപിച്ചു
തിരുവനന്തപുരം: മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഉമ്മൻചാണ്ടിക്ക് ചികിത്സ ലഭ്യമാക്കണമെന്ന് ഉമ്മൻചാണ്ടിയുടെ സഹോദരൻ അലക്സ് ചാണ്ടി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. 2015ൽ രോഗം കണ്ടുപിടിച്ചിട്ടും ചികിത്സ നിഷേധിച്ചത് മകൻ ചാണ്ടിയും ഉമ്മനും ഭാര്യ മറിയാമ്മയുമാണെന്നും അദ്ദേഹം ആരോപിച്ചു. ആധുനിക ചികിത്സയ്ക്ക് പകരം ആയുർവേദ ചികിത്സയാണ് ഇപ്പോൾ അദ്ദേഹത്തിന് നൽകുന്നതെന്നും അലക്സ് ചാണ്ടി ആരോപിച്ചു.
ന്യൂയോർക്കിൽ ചികിത്സയ്ക്കായി പോയപ്പോൾ അവിടെവച്ചു ചികിത്സ നിഷേധിച്ചത് മകനും ഭാര്യയും ആണെന്നും സഹോദരൻ ആരോപിക്കുന്നു. ”രോഗം കണ്ടുപിടിച്ചിട്ടും മൂന്നു വർഷത്തോളം ഈ വിവരം കുടുംബാംഗങ്ങളിൽ നിന്ന് മറച്ചുവെച്ചു. മൂത്ത മകൾ മറിയം ഉമ്മനും ഇളയ മകൻ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയും ആണ് ഉമ്മൻചാണ്ടിയുടെ ചികിത്സയ്ക്ക് എതിരായി നിൽക്കുന്നത്. ആധുനിക ചികിത്സയ്ക്ക് പകരം ആയുർവേദ ചികിത്സയാണ് ഇപ്പോൾ അദ്ദേഹത്തിന് നൽകുന്നത്”- അലക്സ് ചാണ്ടി ആരോപിച്ചു.
advertisement
ജർമനിയിൽ വിദഗ്ധ ചികിത്സയ്ക്ക് പോയിട്ടും ശരിയായ രീതിയിൽ ചികിത്സ നടത്താൻ ഇവർ സമ്മതിച്ചില്ലെന്നും സഹോദരൻ പറയുന്നു. ”ചികിത്സ നിഷേധിക്കുന്നതിന് പിന്നിൽ പ്രാർത്ഥനാ സംഘങ്ങളുടെ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നു. സഹോദരന് ചികിത്സ നിഷേധിക്കുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡിജിപിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്”- സഹോദരൻ വെളിപ്പെടുത്തി. ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡ് രൂപീകരിച്ച് തീരുമാനിക്കണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.
advertisement
അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസ് സാഹചര്യം വിലയിരുത്തുകയാണെന്നാണ് വിവരം. മുഖ്യമന്ത്രിക്കു ലഭിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാകും ഇടപെടൽ. ഉമ്മൻ ചാണ്ടിയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കളാണ് ഇടപെടൽ ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയേക്കും.
Also Read- ‘അപ്പയുടെ ചികിത്സ സംബന്ധിച്ച് പുറത്തുവരുന്നത് അടിസ്ഥാന രഹിതമായ വാർത്തകൾ’: ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ
ഇതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയും യുഡിഎഫ് കൺവീനർ എം എം ഹസനും വീട്ടിലെത്തി ഉമ്മൻചാണ്ടിയെ കണ്ടു. ഉമ്മൻചാണ്ടിയുടെ ചികിത്സ സംബന്ധിച്ച് കൂടുതൽ പറയാനില്ലെന്ന് എം എം ഹസൻ പറഞ്ഞു. സഹോദരന്റെ പരാതിയിൽ പ്രതികരിക്കുന്നില്ല. ഉമ്മൻ ചാണ്ടിയ്ക്കും കുടുംബത്തിനും പൂർണമായ ധാർമിക പിന്തുണയെന്നും ഹസൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 06, 2023 4:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഉമ്മൻചാണ്ടിക്ക് നൽകുന്നത് ആയുർവേദ ചികിത്സ; 2015ൽ രോഗം കണ്ടുപിടിച്ചിട്ടും മകനും ഭാര്യയും ചികിത്സ നിഷേധിച്ചു': ആരോപണവുമായി സഹോദരൻ അലക്സ് ചാണ്ടി