തിരുവനന്തപുരം: രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനകളും മറ്റ് ഗ്രൂപ്പുകളും സൃഷ്ടിക്കുന്ന വര്‍ഗ്ഗീയ സംഘര്‍ഷം, ഹര്‍ത്താല്‍, ബന്ദ്, പ്രകടനം, റോഡുപരോധം മുതലായവയുടെ ഭാഗമായി സ്വകാര്യ സ്വത്തുക്കള്‍ക്ക് നാശനഷ്ടമുണ്ടാക്കുന്നത് തടയുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 'കേരളാ പ്രിന്‍വന്‍ഷന്‍ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആന്റ് പെയ്മെന്റ് ഓഫ് കോമ്പന്‍സേഷന്‍ ഓര്‍ഡിനന്‍സ് 2019' എന്നാണ് ഓര്‍ഡിനന്‍സിന്റെ പേര്. ഗവര്‍ണര്‍ അംഗീകരിക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.
പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്നതിനും കുറ്റക്കാരെ ശിക്ഷിക്കുന്നതിനും ശക്തമായ കേന്ദ്രനിയമം നിലവിലുണ്ട്. എന്നാല്‍ സ്വകാര്യമുതലുകള്‍ നശിപ്പിക്കുന്നത് തടയാനുളള നിയമവ്യവസ്ഥകള്‍ ഫലപ്രദമല്ല എന്നു കണ്ടതുകൊണ്ടാണ് പുതിയ നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചത്.
സംഘര്‍ഷങ്ങളുടെയും ഹര്‍ത്താലുകളുടെയും പ്രതിഷേധങ്ങളുടെയും മറ്റും ഭാഗമായി സ്വകാര്യ സ്വത്തുക്കള്‍ക്ക് നാശമുണ്ടാക്കി എന്നു തെളിഞ്ഞാല്‍ അഞ്ചുവര്‍ഷം വരെ തടവും പിഴയും വിധിക്കാന്‍ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. സ്ഫോടകവസ്തുക്കളോ തീയോ ഉപയോഗിച്ച് നാശനഷ്ടമുണ്ടാക്കുന്നവര്‍ക്ക് ജീവപര്യന്തം വരെ തടവോ അല്ലെങ്കില്‍ പത്തുവര്‍ഷം വരെ തടവും പിഴയുമോ വിധിക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു.
നിയമത്തില്‍ പറയുന്ന കുറ്റം ആരോപിക്കപ്പെടുന്നവര്‍ക്ക് ജാമ്യം ലഭിക്കുന്നതിന് കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ ഭാഗം കേട്ട ശേഷം മാത്രമേ ജാമ്യം അനുവദിക്കാന്‍ പാടുള്ളൂ. സ്വത്തുക്കള്‍ക്കുണ്ടായ നഷ്ടത്തിന്റെ പകുതി തുക ബാങ്ക് ഗ്യാരന്റി നല്കിയാലോ കോടതിയില്‍ പണം കെട്ടിവെച്ചാലോ മാത്രമേ ജാമ്യം ലഭിക്കൂ. സര്‍ക്കാര്‍ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടുപ്രകാരമായിരിക്കും സ്വത്തുക്കളുടെ നഷ്ടം കോടതി കണക്കാക്കുക.
കുറ്റം തെളിഞ്ഞാല്‍ സ്വത്തുക്കള്‍ക്ക് നഷ്ടപരിഹാരം ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. നഷ്ടം കേരളാ റവന്യൂ റിക്കവറി ആക്ട് പ്രകാരം ഈടാക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cabinet, Cabinet Meeting, Cabinet Meeting Decisions, Cm pinarayi, Cm pinarayi vijayan, Harthal, Kerala cm pinarayi vijayan, മുഖ്യമന്ത്രി, മുഖ്യമന്ത്രി പിണറായി വിജയൻ, ഹർത്താൽ, ഹർത്താൽ ആക്രമണം