CPM | പി.ശശി വീണ്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകും; പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി പത്രാധിപര്‍
- Published by:Anuraj GR
- news18-malayalam
Last Updated:
1996-2001 കാലത്ത് ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ചുമതല പി ശശി വഹിച്ചിരുന്നു.
തിരുവനന്തപുരം: സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി ശശി മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊളിറ്റിക്കൽ സെക്രട്ടറിയാകും. എകെജി സെന്‍ററിൽ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചു. പൊളിറ്റിക്കൽ സെക്രട്ടറി പദവി ഒഴിഞ്ഞ പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി പത്രാധിപരാകും.തോമസ് ഐസക്ക് ചിന്ത പത്രാധിപരാവും. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്‍റെയും ഇഎംഎസ് അക്കാദമിയുടെയും ചുമതല എസ് രാമചന്ദ്രൻ പിള്ളക്കാണ്. കൈരളി ടിവിയുടെ ചുമതല കോടിയേരിക്ക് നല്‍കി.
നേരത്തെ ഇ കെ നായനാർ മുഖ്യമന്ത്രി(1996-2001)യായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ചുമതല വഹിച്ചയാളാണ് പി ശശി.
മുമ്പ് ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള പി ശശി, പാർട്ടിയിലെ ശക്തനായിരുന്നു.
ഏഴു കൊല്ലം പാര്‍ട്ടിക്കു പുറത്തുനിന്ന പി ശശി
മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊളിറ്റിക്കൽ സെക്രട്ടറിയായി വരുമെന്ന് നേരത്തെ തന്നെ പാർട്ടിക്കുള്ളിൽ ചർച്ചയുണ്ടായിരുന്നു. എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലാണ് വീണ്ടും സംസ്ഥാന കമ്മിറ്റിയിലേക്ക് എടുത്തത്.
കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുമ്പോഴാണ് പി ശശിക്കെതിരെ സദാചാരലംഘന ആരോപണമുണ്ടായത്. 2011ൽ പരാതിക്കൊടുവിൽ പി ശശിയെ സിപിഎം പാർട്ടിയിൽനിന്ന് പുറത്താക്കി. ഇതോടെയാണ് പി ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായത്.
advertisement
സദാചാര ലംഘന ആരോപണത്തെ തുടർന്നാണ് പി ശശിയ്ക്കെതിരെ പാർട്ടി നടപടിയെടുത്തത്. എന്നാൽ ശശിക്കെതിരെയുളള നടപടി പാർട്ടിക്കുള്ളിൽ ഒതുങ്ങിയതോടെ ക്രൈം വാരിക എഡിറ്റർ ടി.പി നന്ദകുമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ കേസിൽ തെളിവില്ലെന്ന് കണ്ട് കോടതി കുറ്റവിമുക്തനാക്കി.
പാർട്ടിയിൽനിന്ന് പുറത്തായ ശശി അഭിഭാഷകനെന്ന നിലയിൽ പൊതുരംഗത്ത് സജീവമായിരുന്നു. നിരവധി പൊതുതാൽപര്യ ഹർജികൾ കോടതിയിലെത്തിച്ച് മാധ്യമശ്രദ്ധയിലും നിറഞ്ഞുനിന്നിരുന്നു.
advertisement
കോടതി കുറ്റവിമുക്തനാക്കിയതോടെ പാർട്ടിയിലേക്ക് മടങ്ങിയെത്താനുള്ള ആഗ്രഹം അദ്ദേഹം അറിയിക്കുകയായിരുന്നു. ഇതു പരിഗണിച്ച് 2018 ജൂലൈയിൽ അദ്ദേഹത്തെ ബ്രാഞ്ച് കമ്മിറ്റിയിലും പിന്നീട് ഏരിയാ കമ്മിറ്റിയിലും ഉൾപ്പെടുത്തുകയായിരുന്നു. 2019 മാർച്ചിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തുകയും ചെയ്തു. രണ്ടുമാസം മുമ്പ് അഭിഭാഷക സംഘടനയുടെ ജില്ലാ പ്രസിഡന്‍റായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അതേസമയം സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം ഇ പി ജയരാജൻ എൽഡിഎഫ് കണ്‍വീനറാകും. എ വിജയരാഘവൻ പിബി അംഗമായതോടെയാണ് പുതിയ മാറ്റം. വി എസ് അച്യുതാനന്ദൻ പിബി അംഗമായപ്പോൾ തന്നെ എൽഡിഎഫ് കണ്‍വീനർ സ്ഥാനവും വഹിച്ചിട്ടുണ്ട്. പക്ഷേ എ വിജയരാഘവന് കേന്ദ്ര നേതൃത്വത്തിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്നതാണ് ഇരട്ട പദവിക്ക് തടസം. മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം ഒരു വർഷക്കാലം കണ്ണൂർ കേന്ദ്രീകരിച്ചായിരുന്നു ഇപിയുടെ പ്രവർത്തനം. പാർട്ടി കോണ്‍ഗ്രസിലെ മുഖ്യസംഘാടകനും ജയരാജൻ ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 19, 2022 2:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CPM | പി.ശശി വീണ്ടും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകും; പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി പത്രാധിപര്‍








