പാലക്കാട് (Palakkad) കുഴല്‍മന്ദത്ത് (Kuzhalmannam) രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം കെഎസ്ആര്‍ടിസി ഡ്രൈവര്‍ (KSRTC Driver) പക തീര്‍ത്തതെന്ന് യുവാക്കളുടെ കുടുംബം. അപകടം മനഃപൂർവമുണ്ടാക്കിയതാണെന്ന് കാട്ടി അപകടത്തില്‍ മരിച്ച കാസര്‍കോട് സ്വദേശി സബിത്തിന്റെ സഹോദരന് ശരത് ആണ് രംഗത്തുവന്നത്. യാത്രയ്ക്കിടെ വഴിയില്‍വെച്ച് ഡ്രൈവറും യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ആരോപണം. പൊലീസിൽ പരാതി നല്‍കാനാണ് ബന്ധുക്കളുടെ തീരുമാനം.
Also Read- FOCUS| അഭിപ്രായം പറഞ്ഞതിന് അധ്യാപകനോട് വിശദീകരണം ചോദിച്ചു; സംഭവം കേരളത്തിൽ തന്നെ
പാലക്കാട് കാവിശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍കോട് സ്വദേശി സാബിത്ത് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വഴിയില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നുവെന്ന് ബസിലെ യാത്രക്കാരും പറഞ്ഞിരുന്നു. ആദ്യം കേസെടുത്തത് ലോറി ഡ്രൈവര്‍ക്കെതിരെയായിരുന്നു. എന്നാല്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ബസിന് ഇടത്തേക്ക് ചേര്‍ന്ന് പോകാന്‍ സ്ഥലമുണ്ടായിട്ടും മനഃപൂർവം യുവാക്കളെ ലോറിക്കും ബസിനും ഇടയില്‍ ഞെരിച്ച് അപകടമുണ്ടാക്കിയതാണെന്ന് വ്യക്തമായത്. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ്കാമറയിലാണ് അപകട ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നത്.
വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ തൃശൂര്‍ പട്ടിക്കാട് സ്വദേശി സി എല്‍ ഔസേപ്പിനെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തില്‍ ഡ്രൈവറുടെ വീഴ്ചയാണെന്നും ഡ്രൈവര്‍ വലത്തോട്ട് ബസ് വെട്ടിച്ചതുകൊണ്ട് മാത്രമാണ് അപകടമുണ്ടായതെന്നും കണ്ടെത്തിയിരുന്നു.
ഈ മാസം 7നായിരുന്നു പാലക്കാടുനിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident Death, Ksrtc driver, Palakkad, Road accident