പാലക്കാട് ഷാജഹാൻ വധം: ആഗസ്റ്റ് 15 ന് കൊല്ലുമെന്ന് വധഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ
- Published by:Naseeba TC
- news18-malayalam
Last Updated:
സിപിഎമ്മുമായി അകന്ന നവീൻ അടക്കമുള്ളവർ മൂന്ന് മാസമായി ബിജെപിക്കൊപ്പമാണ് പ്രവർത്തിക്കുന്നത്.
പാലക്കാട്: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സിപിഐ എം ലോക്കൽകമ്മിറ്റി അംഗം ഷാജഹാന് വധഭീഷണിയുണ്ടായിരുന്നതായി കുടുംബം. വാട്‍സ്ആപ്പിലാണ് വധഭീഷണി ലഭിച്ചത്. ഓഗസ്റ്റ് 15ന് വധിക്കുമെന്നായിരുന്നു സന്ദേശമെന്നും സഹോദരൻ മുസ്തഫ ന്യൂസ് 18നോട് പറഞ്ഞു.
നവീൻ എന്നയാളാണ് ഷാജഹാനെ ഭീഷണിപ്പെടുത്തിയതെന്നും ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായതു മുതൽ നവീനും സുഹൃത്തുകൾക്കും വിരോധമുണ്ടായിരുന്നുവെന്ന് സഹോദരി ഭർത്താവ് ഉമ്മർ പറഞ്ഞു. സിപിഎമ്മുമായി അകന്ന നവീൻ അടക്കമുള്ളവർ മൂന്ന് മാസമായി ബിജെപിക്കൊപ്പമാണ് പ്രവർത്തിക്കുന്നത്.
ഫ്ളക്സ് ബോർഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ഷാജഹാന്റെ അച്ഛൻ സായൂബ് കുട്ടി ന്യൂസ് 18 നോട് പറഞ്ഞു.
അതേസമയം, ഷാജഹാന്റെ കൊലപാതകത്തിൽ രണ്ട് പേരെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. ഇവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസമാണ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. പാലക്കാട് ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. 20 പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
advertisement
ആഗസ്റ്റ് 14 ഞായറാഴ്ച രാത്രി 9.30-നാണ് കുന്നങ്കാട് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെ, അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തി ഓടിരക്ഷപ്പെടുകയായിരുന്നു. ഷാജഹാനെ വെട്ടിക്കൊന്ന സംഭവം രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്.ഐ.ആർ. കൊലപാതകത്തിന് പിന്നിൽ ബിജെപി അനുഭാവികളായ എട്ടുപേരാണുള്ളതെന്നും എഫ്ഐആറിൽ പറയുന്നു.
advertisement
ഫ്ലക്സ് ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സിപിഎം ജില്ലാസെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രദേശത്ത് ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ച് ഡിവൈഎഫ്ഐ വെച്ച ഫ്ലെക്സ് ബോർഡ് മാറ്റി ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട ബോർഡ് വെക്കുന്നതിനെച്ചൊല്ലി തർക്കം ഉണ്ടായിരുന്നു. ഇതിനൊടുവിൽ വടിവാളുമായി മടങ്ങിയെത്തിയ ബിജെപി അനുഭാവികൾ അക്രമം നടത്തുകയായിരുന്നുവെന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ആരോപിച്ചു.
advertisement
എന്നാൽ കൊലപാതകത്തിൽ പങ്കില്ലെന്നാണ് ആർഎസ്എസ് വാദം. കൊലപാതകം സിപിഎമ്മിനകത്തെ ആഭ്യന്തര പ്രശ്നം മൂലമാണെന്നും ആർഎസ്എസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഷാജഹാനെ കൊലപ്പെടുത്തിയത് മുൻ പാർട്ടി അംഗങ്ങൾ തന്നെയെന്ന് ദൃക്സാക്ഷി സുരേഷ് കഴിഞ്ഞ ദിവസം ന്യൂസ് 18 നോട് പറഞ്ഞിരുന്നു. പ്രദേശവാസിയായ അനീഷും ശബരീഷും സുഹൃത്തുക്കളും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് ഷാജഹാൻ്റ സുഹൃത്തുകൂടിയായ സുരേഷ് വെളിപ്പെടുത്തിയത്.
സുരേഷ് പറയുന്നതിങ്ങനെ: 'ഇന്നലെ രാത്രി ഷാജഹാനും ഞാനും വരുന്ന സമയത്താണ് അനീഷും ശബരീഷും ഉൾപ്പടെ പത്തോളം പേർ ഷാജഹാൻ്റെ അടുത്തേക്ക് വരുന്നത്. ഇതിൽ രണ്ടു പേർ ചേർന്ന് ഷാജഹാനെ വെട്ടി. ഞാൻ എന്താ പ്രശ്നം എന്ന് ചോദിക്കുന്നതിന് മുൻപ് തന്നെ ശബരീഷ് ആദ്യം വെട്ടി. പിന്നാലെ അനീഷും വെട്ടി. ഇവരോടൊപ്പം ബിജെപിയുടെ പ്രവർത്തകരും ഉണ്ടായിരുന്നു. ഞാനും ഷാജഹാനും മുൻപ് കൊലപാതക കേസിലെ പ്രതികളായിരുന്നു. അതിലെ ശിക്ഷ കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങിയതാണ്. അതിന് ശേഷം മറ്റു പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അനീഷും ശബരീഷും പാർടി അംഗങ്ങളും ഡിവൈഎഫ്ഐ പ്രവർത്തകരുമായിരുന്നു. എന്താണ് ഷാജഹാനോട് വൈരാഗ്യമെന്ന് അറിയില്ല. ഇവർ അടുത്തിടെ പാർടി വിട്ടു. മറ്റുള്ളവർ ബിജെപി ക്കാരാണ്'.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 16, 2022 9:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലക്കാട് ഷാജഹാൻ വധം: ആഗസ്റ്റ് 15 ന് കൊല്ലുമെന്ന് വധഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കൾ